കണ്ണൂര്‍: എല്‍ഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയേണ്ടി വരുന്ന ഗതികേടിലെത്തിയിരിക്കുകയാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. പയ്യന്നൂര്‍ മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും നേരെ അക്രമം നടത്തിയ സിപിഎം ക്രൂരതയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടേറ്റിനു മുന്നില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണതണലില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും സംസ്ഥാനത്ത് ഫാസിസം നടപ്പിലാക്കുകയാണെന്നും സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഫാസിസത്തിന്റെ പരീക്ഷണശാലകളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരേ സമയം കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആര്‍എസ്എസും സിപിഎമ്മും ഇന്നെവിടെ നില്‍ക്കുന്നുവെന്ന് തിരിച്ചറിയണം. സംഘപ്രചാരകനായിരുന്ന നരേന്ദ്രമോദി ഇന്‍ഡ്യ ഭരിക്കുന്നു. നെഹ്റുവിനു ശേഷം ഇഎംഎസ് എന്ന് പ്രസംഗിച്ച് നടന്ന സിപിഎം സ്വന്തം പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയെ രാജ്യസഭാംഗമാക്കാന്‍ കോണ്‍ഗ്രസിന് പിന്നാലെ നടക്കേണ്ട ഗതികേടിലാണ്. കേരളം മാത്രമാണ് സിപിഎമ്മിന്റെ അവസാനത്തെ കച്ചിതുമ്പ്. ബിജെപിയാവട്ടെ ഇന്ന് രാജ്യം ഭരിക്കുന്നു. 18 ഓളം സംസ്ഥാനങ്ങളില്‍ ഒറ്റക്കോ മറ്റ് കക്ഷികളോടൊപ്പമോ ഭരണം നടത്തുകയാണ്.
സംസ്ഥാനത്തും പ്രത്യേകിച്ച് കണ്ണൂരിലും സമാധാനം സ്ഥാപിക്കാനായി സംഘപരിവാര്‍ സംഘടനകളും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുളളവര്‍ തീരുമാനമെടുത്തു. സാവധാനം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനത്തിലേക്ക് മടങ്ങുകയായിരുന്നു കണ്ണൂര്‍. എന്നാല്‍ പയ്യന്നൂര്‍ രാമന്തളിയില്‍ രണ്ട് മാസം മുമ്പ് ആര്‍എസ്എസ് മണ്ഡല് കാര്യവാഹിനെ സിപിഎം സംഘം വെട്ടിക്കൊന്നു. ഇപ്പോള്‍ 12 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുകയാണ്.
സിപിഎം സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നത്.ഇത് അവസാനിപ്പിക്കാന്‍ മുന്കയ്യെടുക്കാത്ത മുഖ്യമന്ത്രി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.
സ്വതന്ത്ര്യ സമരത്തിന്റെ ചരിത്രം ഉറങ്ങുന്ന പയ്യന്നൂരില്‍ സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി അഭയാര്‍ത്ഥി ക്യാമ്പ് തുടങ്ങേണ്ടി വരുന്നുവെന്നത് ലജ്ജാകരമാണ്. പയ്യന്നൂരിലെ ക്രൂരത സിപിഎമ്മുകാര്‍ മനുഷ്യരോ മൃഗങ്ങളോയെന്ന ചോദ്യം ഉയര്‍ത്തുകയാണ്. പൗരവകാശത്തിനു വേണ്ടി നാടുനീളെ പ്രസംഗിച്ചു നടക്കുന്ന സിപിഎമ്മുകാര്‍ക്ക് മനുഷിത്വം തൊട്ടുതീണ്ടിയിട്ടില്ലെന്ന് പയ്യന്നൂര്‍ സംഭവം തെളിയിക്കുകയാണ്.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ രക്ഷിക്കാന്‍ ദൈവത്തിന് പോലും സാധിക്കാത്ത സ്ഥിതിയാണെന്ന് സുപ്രീം കോടതി പോലും പറയുകയുണ്ടായി. സിപിഎമ്മിന്റെ ഇത്തരം അനീതികള്‍ക്കെതിരെ ജനം ഉണരണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ എസ്ജെആര്‍ കുമാര്‍, ബിജെപി ദേശീയ സമിതിയംഗം എ.പി.പത്മിനി ടീച്ചര്‍, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, ട്രഷറര്‍ ഏ.ഒ.രാമചന്ദ്രന്, മേഖല വൈസ്പ്രസിഡണ്ട് എ.പി.ഗംഗാധരന്, സംസ്ഥാന സമിതി അംഗം എ.ദാമോദരന്‍, എം.കെ.ഗിരീഷ് തുടങ്ങി വിവിധ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതവും ബിജെപി കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.രതീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: