ന്യൂദല്‍ഹി: പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ ഗോവ, ഗുജറാത്ത് വോട്ടുകളില്‍ വലിയ വിള്ളല്‍ വീഴ്ത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് വിജയിച്ചു കയറിയത് പ്രതിപക്ഷ കക്ഷികള്ക്കാകെ തിരിച്ചടിയായി.
ഗോവയില്‍ 25 വോട്ടുകള്‍ രാംനാഥ് കോവിന്ദിന് ലഭിച്ചപ്പോള്‍ പതിനൊന്ന് എണ്ണം മാത്രമാണ് മീരാകുമാറിന് വീണത്. ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെയുള്ള 149 വോട്ടുകള്‍ രാംനാഥ് കോവിന്ദിന് ലഭിച്ചു. സമാജ്വാദി പാര്‍ട്ടിയിലെ ഒരുവിഭാഗം, എന്‍സിപി അടക്കമുള്ള നാല്‍പ്പതിലേറെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ നേടിയെടുക്കാനും എന്‍ഡിഎയ്ക്ക് സാധിച്ചു.
എംപിമാരും എംഎല്‍എമാരും അടക്കം 4851 പേരാണ് വോട്ടെടുപ്പില്‍ ഭാഗഭാക്കായത്. 771 എംപിമാരും 4,109 എംഎല്‍എമാരും വോട്ട് ചെയ്തു. ഇതില്‍ 77 പേരുടെ വോട്ടുകള്‍ അസാധുവായെന്ന് പ്രിസൈഡിംഗ് ഓഫീസറായ ലോക്സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്ര അറിയിച്ചു. സാധുവായ 10,69,358 വോട്ടുകളില്‍ 7,02,044 വോട്ടുകളാണ് രാംനാഥ് കോവിന്ദിന് ലഭിച്ചത്. മീരാകുമാറിന് 3,67,314 വോട്ടുകളും ലഭിച്ചു.
രാംനാഥ് കോവിന്ദിന് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. 60,030 വോട്ടുകളാണ് ഇവിടെ നിന്ന് കോവിന്ദിന് കിട്ടിയത്. ആന്ധ്രാപ്രദേശിലെ മുഴുവന്‍ വോട്ടുകളും(27,189) രാംനാഥ് കോവിന്ദിനാണ് ലഭിച്ചത്. മീരാകുമാറിന് ആന്ധ്രയില്‍ നിന്ന് ഒരു വോട്ടുപോലും ലഭിച്ചിട്ടില്ല. അരുണാചല്‍ പ്രദേശിലെ 95 ശതമാനം വോട്ടുകളും എന്‍ഡിഎയ്ക്ക് ലഭിച്ചു. ജമ്മുകശ്മീരിലും അസമിലും ഗോവയിലും മൂന്നില്‍ രണ്ട് വോട്ടുകളും എന്‍ഡിഎയ്ക്ക് ലഭിച്ചു. ബീഹാറില്‍ 45.7 ശതമാനം വോട്ടുകള്‍ മീരാകുമാറിന് ലഭിച്ചു.
പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക, കേരള, മേഘാലയ, മിസോറാം, പഞ്ചാബ്, ത്രിപുര, പശ്ചിമ ബംഗാള്‍, ദല്‍ഹി, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ മീരാകുമാറിനാണ് ഭൂരിപക്ഷം.
പാര്‍ലമെന്റംഗങ്ങളില്‍ 771 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 522 അംഗങ്ങളാണ് എന്‍ഡിഎയ്ക്കൊപ്പം നിന്നത്. 225 എംപിമാര്‍ മീരാകുമാറിന് വോട്ട് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: