ന്യൂദല്‍ഹി: ഭരണഘനയുടെ സംരക്ഷണത്തിനായി ഭരണഘടനാ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കേണ്ട കടമ തനിക്കുണ്ടെന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം രാംനാഥ് കോവിന്ദ് ദല്‍ഹിയിലെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ജനാധിപത്യത്തിന്റെ മഹനീയതയാണ് ഈ വിജയം. രാജ്യത്തിന്റെ പുരോഗതിക്കായി അക്ഷീണ പ്രയത്നം ചെയ്യാന്‍ സജ്ജമാണ്. സര്‍വ്വേ ഭവന്തു സുഖിനഃ എന്ന വാക്യത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കും, രാംനാഥ് കോവിന്ദ് പറഞ്ഞു.
ചെറിയമണ്കുടിലിലാണ് കുട്ടിക്കാലത്ത് ജീവിച്ചത്. മഴപെയ്താല്‍ ചോരുന്ന വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പം മഴതോരുന്നതു വരെ മൂലയ്ക്ക് നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ജീവിതം നയിക്കുന്ന നിരവധി രാംനാഥ് കോവിന്ദുമാരാണ് രാജ്യത്തുള്ളത്. കഠിനമായ വെയിലത്തും കോരിച്ചൊരിയുന്ന മഴയത്തും ജീവിക്കാനായി കഠിനാധ്വാനം ചെയ്യുന്ന ജനവിഭാഗം. ഞാന്‍ അവരുടെ പ്രതിനിധിയാണ്.
ജീവിക്കാനായി കഠിനമായി അധ്വാനിച്ച് മുന്നോട്ടുപോകുന്നവര്‍ക്കുള്ള സന്ദേശം കൂടിയാണ് ഈ വിജയം. രാജ്യത്തിന്റെ രാഷ്ട്രപതി പദത്തിലെത്തുമെന്ന് ചിന്തിച്ചിട്ടു കൂടിയില്ല. ലക്ഷ്യങ്ങളിലും രാഷ്ട്രപതി സ്ഥാനം ഉണ്ടായിട്ടില്ല. എന്നാല്‍ സമാജസേവനം ലക്ഷ്യമിട്ടുള്ള എന്റെ പരിശ്രമങ്ങളാണ് ഈ പദവിയിലേക്ക് എത്തിച്ചത്. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമാണത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹനീയതയാണ് എന്റെ വിജയം, രാംനാഥ് കോവിന്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: