വാഷിങ്ടണ്‍: വളര്‍ത്തുതത്ത സാക്ഷിയായ കൊലക്കേസില്‍ വീട്ടമ്മ കുടുങ്ങി. കുടുംബവഴക്കിനെ തുടര്‍ന്ന് ഗ്ലെന്ന ഡ്യുറാം എന്ന 49-കാരി ഭര്‍ത്താവ് മാര്ട്ടിന് ഡ്യുറാമിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് തത്ത ദൃക്സാക്ഷിയായത്. 2015-ല്‍ യു.എസിലെ മിഷിഗണിലാണ് സംഭവം.
ആദ്യമായിട്ടാണ് ഒരു കൊലക്കേസില്‍ വളര്‍ത്തു തത്ത സാക്ഷിയാകുന്നത്. അതിനാല്‍ തന്നെ ഈ കേസ് ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവച്ചു. കേസില്‍ തത്തയെ സാക്ഷിയായി പരിഗണിക്കാമോ എന്ന് മിഷിഗണ്‍ പോലീസും കോടതിയും ഏറെ ചര്‍ച്ചചെയ്തിരുന്നെങ്കിലും ഒടുവില്‍ അതുണ്ടായില്ല. തത്തയെ കോടതി നടപടികളിലേക്ക് കൊണ്ടുവന്നില്ല. മാര്‍ട്ടിനുനേരേ വെടിവെച്ചശേഷം സ്വയം വെടിവെച്ച് മരിക്കാനും ഗ്ലെന്ന ശ്രമിച്ചിരുന്നു.
മാര്‍ട്ടിന്റെ മാതാപിതാക്കളാണ് കൊലപാതകത്തിന് ദമ്പതിമാര്‍ വളര്‍ത്തുന്ന ആഫ്രിക്കന്‍ തത്ത ‘ബഡ്’ ദൃക്സാക്ഷിയാണെന്ന് ആദ്യം പോലീസിനോട് പറഞ്ഞത്. ‘ഡോണ്ട് ഷൂട്ട്’ എന്ന് മാര്‍ട്ടിന്റെ ശബ്ദത്തില്‍ തത്ത ആവര്‍ത്തിച്ചിരുന്നതായി ബന്ധുക്കള്‍ മൊഴിനല്‍കിയിരുന്നു.
ദിവസംനീണ്ട വഴക്കിനൊടുവില്‍ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെത്തന്നെയാണ് ഡ്യുറാം വെടിയുതിര്‍ത്തതെന്ന് ജൂറി കണ്ടെത്തി. അടുത്തമാസം ശിക്ഷ വിധിക്കും. ഭര്‍ത്താവിനെ കൊലപ്പെടുത്തിയിട്ടില്ലെന്ന് ഗ്ലെന്‍ കോടതിയിലും ആവര്‍ത്തിച്ചു. മാര്‍ട്ടിന്റെ ശരീരത്തില്‍നിന്ന് അഞ്ചുവെടിയുണ്ടകളാണ് കണ്ടെടുത്തിരുന്നത്. ഗ്ലെന്നിനെ ഭര്‍ത്താവിന്റെ സമീപത്ത് തലയ്ക്ക് മുറിവേറ്റനിലയിലാണ് കണ്ടെത്തിയിരുന്നത്.
പുറത്തുനിന്നുള്ള ആളാകാം കൊലപാതകത്തിനുപിന്നിലെന്നായിരുന്നു ആദ്യം പോലീസ് സംശയിച്ചത്. എന്നാല്‍, വീടിനുള്ളില്‍നിന്ന് കൈത്തോക്ക് കണ്ടെടുത്തതോടെ ഗ്ലെനിന്റെ പങ്കിനെ കുറിച്ച് പോലീസിന് സംശയമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: