തിരുവനന്തപുരം: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലില്‍ അഴിമതി വിനോദവും അനധികൃത സ്ഥലം മാറ്റവും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രൂപീകൃതമായ സമിതിയാണ് അഴിമതിയിലും ധൂര്‍ത്തിലും വിനോദം കണ്ടെത്തിയിരിക്കുന്നത്. നഷ്ടത്തിലായിരുന്ന സ്ഥാപനം ലാഭത്തിലായപ്പോള്‍ ഈ തുകമുഴുവന്‍ ധൂര്‍ത്തടിച്ച് തീര്‍ക്കുകയാണ് ബന്ധപ്പെട്ടവര്‍.
ജിവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിക്കൊണ്ടാണ് പുതിയതായി ചാര്‍ജ്ജെടുത്ത സെക്രട്ടറി ഭരണപരിഷ്ക്കാരം തുടങ്ങിയത്. ചാര്‍ജ്ജെടുത്ത മൂന്നാം നാള് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഹെഡ് ഓഫീസില്‍ നിന്നും ആക്കുളം ടൂറിസ്റ്റ് വില്ലേജിലേക്ക് കളക്ടര്‍ സ്ഥലം മാറ്റിയിരുന്ന രണ്ടു ജീവനക്കാരെ തിരികെ ഓഫീസിലേക്ക് മാറ്റി നിയമിച്ചു. മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് രണ്ട് വനിതാ ജീവനക്കാര്‍ ജോലി ഉപേക്ഷിച്ച് പോവുകയും ചെയ്തു. ശംഖുമുഖത്ത് ജോലി നോക്കിയിരുന്ന ഒരു കാലിന് സ്വാധീനമില്ലാത്ത ജീവനക്കാരനെ കോവളത്തെ പാറക്കെട്ടുകള്‍ക്കിടയിലെ ഓഫീസിലേക്ക് സ്ഥലം മാറ്റി നിയമിച്ചു. അംഗപരിമിതനായതിനാല്‍ പുനര്‍നിയമനം നടത്തണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടിട്ടും സെക്രട്ടറി നടപടി സ്വീകരിക്കുന്നില്ല.
പണാപഹരണം നടത്തിയതിന് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്ന സിപിഎം നേതാവ് കൂടിയായ ജീവനക്കാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചു. മുന്‍ കമ്മറ്റി ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ നില്‍ക്കെയാണ് പുനര്‍ നിയമനം. ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡിടിപിസിയിലെ ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
നഷ്ടത്തിലായിരുന്ന ഡിടിപിസി ആദ്യമായി ലാഭം ഉണ്ടാക്കിയത് 2014-15 വര്‍ഷത്തിലായിരുന്നു. ഡിടിപിസിയുടെ ആവശ്യത്തിന് വേണ്ടിവരുന്ന വാഹനം ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച് നല്‍കുകയാണ് പതിവ്.എന്നാല്‍ പുതിയ സെക്രട്ടറി ചാര്‍ജ്ജെടുത്തതോടെ പത്ത് ലക്ഷം ചിലവഴിച്ച് പുതിയ കാര്‍ വാങ്ങി. ലാഭത്തില്‍ ബാക്കിയുണ്ടായിരുന്ന തുക 2017 ലെ പുതുവര്‍ഷാഘോഷം നടത്തി തീര്‍ക്കുകയും ചെയ്തു. 25 ലക്ഷം രൂപയാണ് പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ചിലവഴിച്ചത്.
ശംഖുമുഖത്ത് ക്ലീന്ഡസ്റ്റിനേഷന്റെ ഭാഗമായി പതിനായിരം രൂപ പ്രതിഫലം നിശ്ചയിച്ച് നിര്‍ത്തിയിരുന്ന പ്രവര്‍ത്തിയില്‍ ബിനാമി ഇടപാടിലൂടെ പ്രതിമാസം 65000 രൂപക്ക് സെക്രട്ടറി നേരിട്ട് ചെയ്തു വരുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഭരണ സ്വാധീനത്തിന്റെ മറവില്‍ ഇത്തരത്തില്‍ ഭരണം നടത്തിയാല്‍ ഡിടിപിസി അടച്ച് പൂട്ടേണ്ടതായി വരുമെന്നാണ് പരക്കെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: