കാസര്‍കോട്: കരിന്തളത്ത് കെസിസിപിഎല്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ സിപിഎം നേതാക്കള്‍ നടത്തിയത് തീവെട്ടിക്കൊള്ള. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കമ്പനി പ്രവര്‍ത്തിക്കുന്നത് അനധികൃതമാണെന്ന് പറഞ്ഞ് സിപിഎം പ്രാദേശിക നേതൃത്വം സമരം നടത്തിയാണ് രണ്ട് വര്‍ഷം മുമ്പ് കമ്പനിക്ക് താഴിട്ടത്. കഴിഞ്ഞ വി.എസ് അച്യുതാനന്ദന് സര്‍ക്കാറിന്റെ കാലത്ത് കമ്പനിയില്‍ നിന്നും അനധികൃതമായി ലാറ്ററൈറ്റ് കര്‍ണ്ണാടകയിലേയും, ആന്ധ്രപ്രദേശിലേയും സിമന്റ് ഫാക്ടറികള്‍ക്ക് കയറ്റിയച്ച് കമ്പനിയലെ ഒരു ഉന്നതന് വന്‍ തുക സമ്പാദിച്ചതായി ആരോപണം.
ഇതിന്റെ ഒരു വിഹിതം കിട്ടിക്കൊണ്ടിരുന്നത് കാസര്‍കോട് ജില്ലയിലെ ഉന്നത സിപിഎം നേതാവിനായിരുന്നത് കൊണ്ട് പ്രാദേശിക, ജില്ലാ നേതൃത്വങ്ങള്‍ കണ്ണടയ്ക്കുകയായിരുന്നു. എന്നാല്‍ അതിനുശേഷം വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് സിഎംപിയിലെ സിപി ജോണ്‍ വിഭാഗം നേതാവിനെ മാനേജിംഗ് ഡയറക്ടര്‍ ആക്കി.
അനധികൃത ലാറ്ററൈറ്റ് കയറ്റുമതിയിലൂടെ ലഭിക്കുന്ന വിഹിതം പങ്കിടുന്നത് സംബന്ധിച്ച് രൂപപ്പെട്ട തര്‍ക്കം സിപിഎം നേതൃത്വമേറ്റെടുത്ത് കമ്പനി അടച്ചു പൂട്ടിക്കുകയായിരുന്നു. സിപിഎമ്മിന്റെ മുന്‍ വ്യവസായ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് അനധികൃതമായി ലാറ്ററൈറ്റ് അന്യ സംസ്ഥാനങ്ങളിലേക്ക് കടത്താന്‍ ചുക്കാന്‍ പിടിച്ചതെന്ന് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നു.
തൊഴിലാളികളെ വൈവിധ്യവല്‍ക്കരണം നടത്താനാണെന്ന് പറഞ്ഞാണ് ക്ലേ ഫാക്ടറി അടച്ചു പൂട്ടിയത്. ഇതോടു കൂടി മുന്നൂറിലധികം കുടുംബങ്ങള്‍ വഴിയാധാരമായി. അവര്‍ക്ക് ഉപജീവനമാര്‍ഗ്ഗമായി പശുവളര്‍ത്തല്‍ ആരംഭിക്കുമെന്ന് സിപിഎം പറഞ്ഞെങ്കിലും അതുണ്ടായില്ല. മലബാര്‍ സിമന്റിന് ആവശ്യമായ ലാറ്ററൈറ്റ് ഖനനം നടത്തിയിരുന്നത് ആ കമ്പനിയായിരുന്നു. ഇന്ന് അവര്‍ ആന്ധ്രാ പ്രദേശില്‍ നിന്നും നാല് ഇരട്ടി വില നല്‍കിയാണ് ലാറ്ററൈറ്റ് പാലക്കാടുള്ള പ്ലാന്റിലേക്ക് കൊണ്ടുവരുന്നത്.
മലബാര്‍ സിമന്റിന്റെ കഴിഞ്ഞ ത്രൈമാസ വരുമാനം 50 ലക്ഷത്തിലെത്തിയെന്ന് വ്യവസായ വകുപ്പ് കൊട്ടിഘോഷിക്കുകയാണ്. കമ്പനിയുടെ ലാഭം പെരുപ്പിച്ചുകാട്ടിയാണ് വകുപ്പ് നിര്‍വൃതി കൊള്ളുന്നത്. സിപിഐ-സിപിഎം നേതൃത്വങ്ങള്‍ ചേര്‍ന്ന് കരിന്തളത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഖനന വിരുദ്ധ സമരം നടത്ത് ശ്രമിക്കുന്നതെന്ന് ആരോപണം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: