കാസര്‍കോട്: യുവ നടിയെ 2011ല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയെ തെളിവെടുപ്പിനായി കാസര്‍കോട്ട് കൊണ്ടുവരും. ഈ കേസില്‍ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ ബുധനാഴ്ച മുതല്‍ അഞ്ചുദിവസത്തേക്ക് എറണാകുളം സൗത്ത് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച നിര്‍ണായക വിവരത്തെ തുടര്‍ന്നാണ് സുനിയെ തെളിവെടുപ്പിനായി കാസര്‍കോട് ചെറുവത്തൂരിലെത്തിക്കുന്നത്.
ചെറുവത്തൂരുമായി ബന്ധമുള്ള ഒരു നടിയെ തട്ടിക്കൊണ്ടുപോകാനും സുനിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നുവെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. ഇതിനായി നിയോഗിച്ച ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറിന്റെ ഡ്രൈവര്‍ പടിയോട്ടുചാല്‍ പൊന്നുംവയല് സ്വദേശി സുനീഷിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. നിരവധി തവണ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ചെറുവത്തൂര്‍ വഴി കാഞ്ഞങ്ങാട്ടേക്ക് സുനീഷ് ടെമ്പോ ട്രാവലര്‍ ഓടിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തെ കൃത്യമായെത്തിക്കുകയും സംഭവം ഇരുചെവി അറിയാതെ സൂക്ഷിക്കുകയും ചെയ്തതിലൂടെയാണ് സുനീഷ് പള്‍സര്‍ സുനിയുടെ വിശ്വസ്തനായത്.
ഇതിനിടയിലാണ് സംവിധായകന്റെ ഭാര്യയായ യുവനടിയെ തട്ടിക്കൊണ്ടുപോകാന്‍ പള്‍സര്‍ സുനി സുനീഷിനെ ചുമതലയേല്‍പ്പിച്ചത്. എന്നാല്‍ അന്ന് യുവനടിക്ക് പകരം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത് നിര്‍മ്മാതാവിന്റെ ഭാര്യയായ മുന്‍കാല നായിക നടിയായിരുന്നു. കണ്ണൂര്‍-കാസര്‍കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ ഏറെക്കാലം സുനീഷ് ഡ്രൈവറായിരുന്നു. അതുകൊണ്ട് തന്നെ മലബാറിന്റെ മിക്ക റൂട്ടുകളും കൃത്യമായി അറിയും. അതുകൊണ്ട് മലബാര്‍ മേഖലകളില്‍ ഏറ്റെടുക്കുന്ന ക്വട്ടേഷന്റെ ചുമതല പള്‍സര്‍ സുനി സുനീഷിനെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. പണമുണ്ടാക്കുക എന്നത് മാത്രമായിരുന്നു സുനീഷിന്റെ ലക്ഷ്യം.
കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കെടുക്കില്ലായിരുന്നുവെങ്കിലും കൃത്യം നടത്തുന്നവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതില്‍ സുനീഷ് അതീവ വൈദഗ്ധ്യം പുലര്‍ത്തിയിരുന്നു. അസാമാന്യമായ സ്പീഡില്‍ കൃത്യതയോടെ വാഹനം ഓടിക്കും എന്നതാണ് സുനീഷിനെ പള്‍സറിന്റെ വിശ്വസ്തനാക്കിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പിനാണ് പള്‍സറിനെ കാസര്‍കോട്ടേക്ക് കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: