എരുമേലി: വിമാനത്താവളത്തിന് അനുയോജ്യമെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് വില നല്കി ഏറ്റെടുത്താല്‍ സംസ്ഥാനത്തെ അഞ്ച് ലക്ഷത്തിലധികം വരുന്ന എസ്റ്റേറ്റ് ഭൂമി ഉടമകള്‍ക്ക് തിരിച്ചു നല്‍കേണ്ടി വരും. ഹാരിസണ്‍ കമ്പനി ബിലീവേഴ്സ് ചര്‍ച്ചിന് എസ്റ്റേറ്റ് കൈമാറിയ സമയത്ത് നടത്തിയ പോക്കുവരവ് 2008-09ല്‍ ആര്‍ഡിഒ റദ്ദാക്കിയിരുന്നു. ഇതിന് ശേഷം എസ്റ്റേറ്റിന്റെ ഭൂനികുതിയും തോട്ടനികുതിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന നിലപാടിലാണ് പോക്കുവരവ് റദ്ദാക്കി നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവച്ചത്. പ്രതിവര്‍ഷം 1,28,139 രൂപയാണ് തോട്ടനികുതി. സര്‍ക്കാര്‍ നടപടിക്കെതിരെ ബിലീവേഴ്സ് ചര്‍ച്ച് നല്കിയ കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്.
1923 ലെ പാട്ട ഭൂമി കൈമാറ്റ വ്യവസ്ഥയനുസരിച്ച് ചെറുവള്ളിയിലെ 2263 ഏക്കര്‍ ഭൂമിയാണ് കണക്കില്‍ പ്പെടുത്തി ബിലീവേഴ്സ് വാങ്ങിയത്. എരുമേലി വില്ലേജില്‍ ബ്ലോക് നമ്പര്‍ 22 ല്‍ സര്‍വ്വേ നമ്പര്‍ 281,283 , മണിമല വില്ലേജില്‍ – ബ്ലോക് നമ്പര്‍ 21ല്‍ 2860 തണ്ടപ്പേരില്‍ 149. 28 ഏക്കര്‍ അടക്കം കിടക്കുന്ന 1975 – 76 ലെ റീസര്‍വ്വേകളില്‍ കണ്ടെത്തിയ 4000ത്തോളം ഏക്കര്‍ ഭൂമി 2263 ഏക്കറായി കുറച്ചും, 2/8/2005 ല്‍ എരുമേലി സബ് രജിസ്റ്റര്‍ ഓഫീസില്‍ 63 കോടി രൂപക്ക് 23/29/05 നമ്പര്‍ ആധാരമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയും ബിവീവേഴ്സ് ചര്‍ച്ചും നടത്തിയ പാട്ടഭൂമി കൈമാറ്റത്തിന് സമര്‍പ്പിച്ച രേഖകള്‍ ശരിയല്ലെന്ന് വി. എസ്. അച്യുതാനന്ദന്റെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ നിയോഗിച്ച രാജമാണിക്യ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളിലും ഭൂമി കൈമാറ്റം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. ചെറുവള്ളിയിലെ തോട്ടം തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മേപ്പാഴൂര്‍ മന ജന്മികളില് നിന്നും പാട്ടക്കാലാവധിക്ക് വാങ്ങിയ ഭൂമി കാലാവധി കഴിഞ്ഞിട്ടും തിരിച്ചു കൊടുക്കാതിരുന്ന ലണ്ടനിലെ റബ്ബര്‍ ആന്‍ഡ് പ്രൊഡ്യൂസിംഗ് മലയാളം കമ്പനി ഉടമയായ ജോര്‍ജ് ആള്‍ബര്‍ട്ട് ബെയ്റോണ്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിക്ക് വിറ്റു. പിന്നീട് ഹാരിസണ്‍ കമ്പനി പാട്ട ഭൂമി ബിലിവേഴ്സ് ചര്‍ച്ചിന് വിറ്റു. എന്നാല്‍ രണ്ടു കമ്പനികളുടേയും ഉടമ ഒരാള്‍ തന്നെയായിരുന്നുവെന്നും 1923 ലെ കരാറും 2005ല്‍ സമര്‍പ്പിച്ച രേഖകള്‍ ശരിയല്ലെന്ന് കണ്ടെത്തിയതുമാണ് സംഭവം വിവാദമാക്കിയത്.
വിമാനത്താവളത്തിനാവശ്യമയ സ്ഥലം ഏറ്റെടുക്കുന്നതോടൊപ്പം മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ചെറുവള്ളി തോട്ടത്തിലെ 100 ഏക്കറോളം ഭൂമി എരുമേലി പശ്ചിമ ദേവസ്വത്തിന്റെ വകയായിരുന്നുവെന്ന് കാണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും, പാട്ട ഭൂമി തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് മേപ്പാഴൂര്‍ മന ജന്മിമാരും, ചെറുവള്ളി തോട്ടത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കം സംബന്ധിച്ച് ചില സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.
ഇതേസമയം, ചെറുവള്ളി എസ്റ്റേറ്റില്‍ സഭയുടെ ഉടമസ്ഥത അംഗീകരിച്ചാല്‍ മാത്രമേ വിമാനത്താവളത്തിനു സ്ഥലം വിട്ടുനല്‍കൂ എന്ന് ബിലീവേഴ്സ് ചര്‍ച്ച് വ്യക്തമാക്കി. തോട്ട ഭൂമിയില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിന് എതിരല്ല. സ്ഥലം സൗജന്യമായി വിട്ടു നല്‍കുമെന്നോ ഇല്ലെന്നോ ഉള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ബിലീവേഴ്സ് പിആര്‍ഒ ഫാ. സിജോ പന്തപ്പള്ളില്‍ പറഞ്ഞു. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് നേരത്തെ സഭ തള്ളിയതാണ്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും സഭയ്ക്ക് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: