‘രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ’ എന്ന് രാമായണത്തില്‍ മാരീചനെക്കൊണ്ട് പറയിപ്പിച്ച് ആദികവി വാല്മീകി, രാമന് യഥാര്‍ത്ഥത്തില്‍ ആരാണെന്നും രാമായണം എന്താണെന്നും വെളിവാക്കിത്തന്നിരിക്കുന്നു. ഇതിഹാസ ഗ്രന്ഥമായ രാമായണത്തെ ഒരു ധര്മ്മഗ്രന്ഥമെന്ന നിലയില്‍ നാം എത്ര കണ്ട് ഉപയോഗപ്പെടുത്തുന്നു എന്നതിനനുസരിച്ചാകും ഒരുപക്ഷേ രാമായണത്തിന്റെ എക്കാലത്തേയും പ്രസക്തി. രാമായണം പഠിക്കാന്‍ പോകുന്നവരും പഠിച്ചവരും മനസ്സിലാക്കേണ്ട പ്രധാന കാര്യം ‘രാമനെപോലെയാകണം; രാവണനെപോലെയല്ല’ എന്നതാണ്. ഇതില്‍ എല്ലാ ധാര്‍മിക രഹസ്യവും നിറഞ്ഞിരിപ്പുണ്ട്. ധര്‍മ്മം തന്നെ രൂപമെടുത്ത് വന്നതാണ് രാമന്; രാവണനാകട്ടെ അധര്‍മ്മത്തിന്റെ മൂര്ത്തിമത് രൂപവും രാമനും രാവണനും മാത്രമല്ല രാമായണത്തിലെ ഓരോ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ധര്‍മ്മത്തെക്കുറിച്ച് നമ്മെ ഉദ്ബുദ്ധരാക്കുന്നതാണ്.
‘ധാര്യതേ ഇതി ധര്‍മ്മഃ’, ധരതി ഇതി ധര്‍മ്മഃ’ ഒരു വസ്തുവിനെ (ഒന്നിനെ) അതാക്കി നിലനിര്‍ത്തുന്നതെന്തോ അത് ധര്‍മ്മം. ചിന്മയാനന്ദ സ്വാമിജിയുടെ രീതിയില്‍ പറഞ്ഞാല്‍ സൂര്യനെ സൂര്യനാക്കുന്നത്, അഗ്നിയെ അഗ്നിയാക്കുന്നത്, മനുഷ്യനെ മനുഷ്യനാക്കുന്നത്-ആ മുഖ്യ ഗുണം തന്നെ അതിന്റെ ധര്‍മ്മം. സൂര്യന്റെ തേജസ്സും അഗ്നിയുടെ ദാഹകത്വവും മനുഷ്യന്റെ മനുഷ്യത്വവും ഒഴിച്ചുകൂടാനാവാത്തതാണ്. ഇഹത്തിലും പരത്തിലും ജീവജാലങ്ങളുടെ, പ്രത്യേകിച്ച് മനുഷ്യരുടെ അഭ്യുദയത്തിനും നിശ്രേയസ്സിനും വേണ്ടി എന്താണോ ആവശ്യം, അത്യാവശ്യമായി ചെയ്യേണ്ടത് അത് ധര്‍മ്മം എന്ന് ശങ്കരാചാര്യ സ്വാമികളും പറയുന്നു. അങ്ങനെയുള്ള ധര്‍മ്മത്തെ നമുക്ക് ജീവിതത്തില്‍ പകര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും മികച്ച കൃതി രാമായണമാണ്. വെറും വായനകൊണ്ടോ പാരായണംകൊണ്ടോ ഇതു മനസ്സിലാക്കാന്‍ സാധിക്കുകയില്ലതാനും.
രാമായണകഥകളേയും തത്ത്വങ്ങളേയും വേണ്ട രീതിയില്‍ ചിന്തിച്ചുറപ്പിക്കാന്‍ കഴിഞ്ഞാലേ ആ ധര്മ്മമഹത്വത്തെക്കുറിച്ച് കുറച്ചെങ്കിലും അറിയാനാകൂ. ചില സന്ദര്‍ഭങ്ങളില്‍ നേരിട്ടും മറ്റിടങ്ങളില്‍ അല്ലാതെയും ഈ ധര്മ്മരഹസ്യത്തെ ചുരുളഴിച്ചിട്ടുണ്ട്.
കുലധര്‍മ്മം, രാജധര്‍മ്മം, അമാത്യധര്മ്മം, പ്രജാധര്‍മ്മം, ഭര്‍തൃധര്‍മ്മം, പത്നീധര്മ്മം, പിതൃധര്‍മ്മം, മാതൃധര്‍മ്മം, പുത്രധര്‍മ്മം, സഹോദരധര്‍മ്മം, മിത്രധര്‍മ്മം, യുദ്ധധര്‍മ്മം, ആപദ് ധര്‍മ്മം, നേതൃധര്മ്മം, തപോധര്മ്മം, മനുഷ്യധര്‍മ്മം, രാക്ഷസധര്‍മ്മം, അതിഥി ധര്‍മ്മം, ദൂതധര്‍മ്മം, ക്ഷാത്രധര്‍മ്മം, ഗൃഹസ്ഥധര്‍മ്മം തുടങ്ങി എണ്ണിയെണ്ണി പറയാവുന്നവ വളരെയാണ്. ധര്‍മ്മാചരണത്തില്‍ ഒട്ടും ഉപേക്ഷ പാടില്ല എന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ടാണ് ഓരോ രംഗങ്ങളും രാമായണത്തില്‍ കടന്നുപോകുന്നത്.
‘രാമന്റെ യാത്ര’യും, ‘രാമനിലേക്കുള്ള യാത്ര’യുമായ രാമായണം അങ്ങനെ അല്ലാതിരിക്കുവാന്‍ തരമില്ലല്ലോ. പക്ഷേ നാം എങ്ങനെ മനസ്സിലാക്കുന്നു എന്നതിനനുസരിച്ചാണ് കാര്യങ്ങളുടെ കിടപ്പ്. പലപ്പോഴും തലതിരിച്ച് അറിയുന്നവരാണ് അധികവും. ചിലര്‍ അങ്ങനെയേ മനസ്സിലാക്കൂ എന്ന് ശാഠ്യം പിടിക്കുന്നവരുമാണ്. രാവണാരാധകരായി ജീവിതം തുലയ്ക്കുന്നവരാണ് ഇവര്‍. മറ്റു ചിലര്‍ രാമന്റെ മഹത്വം അറിയാമെങ്കിലും തങ്ങളുടെ ആശയഗതിക്ക് ഒപ്പം വയ്ക്കാനാകാത്തതുകൊണ്ട് കണ്ണടച്ച് ഇരുട്ടാക്കുന്നവരാണ്. ഭരണനേതൃത്വത്തില്‍ പോലും ഈ അപകടം അര്‍ബുദമായി പടര്‍ന്നിരിക്കുന്നു, കഷ്ടം…
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍) തുടരും 9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: