കലിയുടെ തുടക്കമായ ഈ കാലഘട്ടം നമ്മെ നിരാശാഭരിതരാക്കുന്ന രീതിയില്‍ അന്ധകാരം നിറഞ്ഞതായി അനുഭവപ്പെടുന്നുണ്ട്. കലിയില് ധര്‍മ്മം നില്‍ക്കുന്നത് ഒറ്റക്കാലിലാണത്രെ. എന്നുവെച്ചാല്‍ സത്യയുഗത്തിന്റെ നന്മകളും അറിവും പതുക്കെ തിന്മകള്ക്ക് വഴിമാറി ഒടുവില്‍ ധര്‍മ്മച്യുതി ലോകത്തെ വല്ലാതെ ഗ്രസിച്ചിരിക്കുന്നു. പക്ഷെ, അടുത്തത് സത്യയുഗമാണെങ്കില്‍ മാറ്റം ഈ യുഗത്തില്‍ത്തന്നെ തുടങ്ങേണ്ടതുണ്ട്. ഇതിനായുള്ള ശുദ്ധീകരണപ്രക്രിയകളല്ലേ ഗുരുമാര്‍ഗ്ഗങ്ങള്‍ ?
കഴിഞ്ഞ അയ്യായിരം വര്‍ഷങ്ങളില്‍ ഒട്ടേറെ ഗുരുക്കന്മാരും അവരുടെ പാരമ്പര്യങ്ങളും ഈ പ്രക്രിയ തുടര്‍ന്നുവന്നതായി കാണാം. സനാതനധര്‍മ്മത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളായി അവ നില്ക്കുന്നു. ഗുരുവിന്റെ അറിവും കാരുണ്യവും സ്വീകരിച്ച് ഉയരാന്‍ പ്രാപ്തിയുള്ളവര്‍ ചുരുക്കമാണ്. (എന്റെ ഗുരു കരുണാകരഗുരുവില്‍ നിന്ന് കിട്ടുമായിരുന്ന അറിവിന്റെ ആഴങ്ങള്‍ ദൂരെനിന്നു നോക്കി ഞാന്‍ കരയില്‍ നിന്നതേയുള്ളു, എന്നത് എന്റെ അനുഭവസത്യം. )
നമ്മുടെ കഴിവുകേടിനു ആക്കം കൂട്ടാന്‍ മറുലോകങ്ങളില്‍ നിന്ന് നമ്മെ ബാധിക്കുന്ന ദോഷമുള്ള പിതൃക്കളുണ്ട്. അവര്‍ ആരാധിച്ചുപോയ ആസുരങ്ങളായ ദേവതാശക്തികളുണ്ട്. അതുകൊണ്ട് പെട്ടെന്ന് പഴയശീലങ്ങളില്‍ നിന്നു മാറാന്‍ നമുക്കു കഴിയാറില്ല. എങ്കിലും ദൈവം അറിവിന്റെ കെടാവളിക്ക് കൊളുത്തിവെച്ചിട്ടുണ്ട്. കലിയില് നിന്ന് സത്യത്തിലേക്ക് കടക്കുവാന്‍ വേണ്ടതെല്ലാം സര്വശക്തന് ഇണക്കിത്തരുമെന്ന് നമുക്കു കരുതാം.
ശുദ്ധീകരണത്തിനു വഴിതെളിക്കുന്ന ഗുരുക്കന്മാരുടെ പ്രവര്‍ത്തനങ്ങളുടെ ഒരു വശം, അവരുടെ സാന്നിധ്യം കൊണ്ട് മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന രോഗശമനമാണു. പണ്ടുകേട്ട ഒരു ഖവാലിയുടെ വരി ഓര്‍മ്മ വരുന്നു. ‘ ഹര് ദര്‍ദ്ദ് കി ദവാ ഹൈ മുഹമ്മദ് കി ശഹര് മെ . . . ‘ എല്ലാ വേദനക്കും മുഹമ്മദിന്റെ നഗരത്തില്‍ മരുന്നുണ്ട് എന്നാണാ വരിയുടെ അര്‍ത്ഥം. ( പ്രവാചകനായ മുഹമ്മദ് നബി ( സ ) അങ്ങനെ നേരിട്ട് വല്ലതും ചെയ്തിട്ടുണ്ടോ എന്നതില്‍ അഭിപ്രായസമന്വയമില്ല. ) ഖവാലിക്കാര്‍ സൂഫിചിന്തകള്‍ അതായത് നബിയില്‍ സ്നേഹകാരുണ്യങ്ങളുടെ ദിവ്യശക്തി കാണുന്നവരാണു.
സ്നേഹകാരുണ്യങ്ങള്‍ നിറഞ്ഞവരാകയാല്‍ ഗുരുപ്രവാചകന്മാരും മറ്റ് ഉയര്‍ന്ന ജീവന്മാരും തങ്ങളുടെ അടുത്തെത്തുന്നവരുടെ ദു:ഖവും ദുരിതവും കണ്ട് വേദനിക്കുന്നു. ആ വേദന മനസ്സിലാക്കി ദൈവം ഇടപെടുന്നു, ഭക്തരുടെ രോഗഹേതുക്കളായ ആത്മമാലിന്യങ്ങള്‍ നീക്കുന്നു.
തങ്ങളുടെ മനസ്സും വാക്കും കര്‍മ്മവും പൂര്‍ണ്ണമായി ദൈവസങ്കല്പത്തില് സമര്‍പ്പിച്ചിട്ടുള്ളവര്‍ തങ്ങളുടെതായി ഒന്നും ചെയ്യുന്നില്ല എന്നാണു പറയുന്നത്. ദൈവം കൊടുക്കുന്ന അറിവനുസരിച്ചാണു ആ ജീവിതങ്ങള്‍ പോകുന്നത്. സ്വയമറിയാതെ അവരില്‍ നിന്ന് വരുന്ന വാക്കുകള്‍ ഫലിക്കുന്നതായും കാണാം.
എന്റെ ഗുരുവിന്റെ ജീവിതത്തില്‍ നിന്ന് ഒരു സംഭവം പറയട്ടെ. കടയ്ക്കല്‍ സ്വദേശിനിയായ ലീല എന്നൊരു വ്യക്തി പറഞ്ഞതാണ്. ഗുരു ശരീരം വിട്ട് ( 1999 ) നാലഞ്ച് കൊല്ലം കഴിഞ്ഞിരിക്കും. ഗുരുഭക്തരുടെ ഒരു സംഘം ശാന്തിഗിരിയുടെ കന്യാകുമാരി ബ്രാഞ്ചിലേക്ക് യാത്ര പോകും വഴി പല വീടുകളിലും കയറിയിരുന്നു. അതില്‍ ഒരു വീട്ടില്‍ ആളൊഴിഞ്ഞ മൂലയില്‍ വെച്ച് ഞാനും ലീലയും പരിചയപ്പെട്ടു. വര്‍ത്തമാനം പറഞ്ഞകൂട്ടത്തില്‍ ഭര്‍ത്താവിന്റെ മരണത്തെപറ്റി പറഞ്ഞു. വര്‍ഷങ്ങളായി ഗുരുവിന്റെ അടുത്ത് വന്നുപോകുന്ന ഭാര്യയും ഭര്‍ത്താവും മകനുമടങ്ങുന്ന ഒരു കുടുംബമായിരുന്നു അവരുടേത്. ഭര്‍ത്താവ് വീടിനോട് ചേര്‍ന്ന് ഒരു കട നടത്തിയിരുന്നു. അയാള്‍ക്കുണ്ടായ ശാരീരികാസ്വാസ്ഥ്യം അയാളെ എത്തിച്ചത് ആര്.സി.സി യിലാണ്. പരിശോധനകളില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടു. ചികിത്സാ തീയതിയും നിശ്ചയിച്ചു. ചികിത്സ തുടങ്ങുന്നതിന് ഏതാനും ദിവസം മുന്‍പ് ലീല തിരുവനന്തപുരത്തെത്തി ഗുരുവിനെ വിവരം ധരിപ്പിച്ചു.
ഗുരു എല്ലാം കേട്ടിരുന്നിട്ട് പറഞ്ഞു: ‘ അവനങ്ങനെയൊന്നും ഇല്ലെടി.’ അല്പം നിര്‍ത്തിയിട്ട് ഗുരു തുടര്‍ന്നു : ‘ പക്ഷെ അവനു പോകാന്‍ സമയമായി. അറ്റാക്കായിരിക്കും. നീ തടുക്കരുത്. ‘ ഗുരു അങ്ങനെ പറഞ്ഞെങ്കിലും നിശ്ചയിച്ചതനുസരിച്ച് വീട്ടുകാര്‍ രോഗിയെ ആര്.സി.സി യില്‍ ചികിത്സക്ക് കൊണ്ടുപോയി. അവിടെ വീണ്ടും നടന്ന പരിശോധനകളില്‍ രോഗമില്ലെന്ന് കണ്ടെത്തുകയായിരുന്നു.
നാലഞ്ചുമാസം കഴിഞ്ഞ് ഒരു പുലര്‍ച്ചക്ക് ആ മനുഷ്യനു നെഞ്ചുവേദന വന്നു. ഹോസ്പിറ്റലില്‍ പോയില്ല. അടുത്ത ദിവസവും അതേസമയത്ത് വീണ്ടും നെഞ്ചുവേദന വന്നപ്പോള്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. മൂന്നാം ദിവസം പുലര്‍ച്ചയ്ക്ക് മരിച്ചു. ഈ രണ്ടു പകലുകളില്‍ പലപ്പോഴായി ഏതൊക്കെ കടലാസുകള്‍ എവിടെയൊക്കെ ഇരിക്കുന്നു, എന്തെല്ലാം കാര്യങ്ങളാണു താന്‍ പോയാല്‍ ചെയ്യേണ്ടത് എന്നൊക്കെ വിശദമായി ഭാര്യയെ പറഞ്ഞു മനസ്സിലാക്കി, വിശദമായി യാത്ര പറഞ്ഞ്, സമാധാനമായി മരിച്ചു എന്നാണു ലീല എന്നോട് പറഞ്ഞത്. ഗുരുവിന്റെ വാക്കുകള്‍ ഓര്‍ത്ത ലീല ‘ എന്റെ ഭര്‍ത്താവിനെ തിരിച്ചുതരണേ ‘ എന്നു പ്രാര്‍ത്ഥിച്ചില്ല. തടുത്തില്ല.
ഗുരുകാരുണ്യത്തിന്റെ ശക്തിയും ഗതിയും നിഗൂഢമാണ്, നമ്മുടെ ചിന്തക്കും ബുദ്ധിക്കും അതീതം. ആ പ്രതിഭാസത്തെ അത്ഭുതപ്രവര്‍ത്തനമായി കാണാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: