ശ്രീ ശാരദാദേവിയുടെ 163-ാം ജന്മദിനമായിരുന്നു ജൂലൈ 20. ശ്രീരാമകൃഷ്ണമഠം തലമുറമാറ്റത്തിന് വിധേയമായ ഈ സന്ദര്‍ഭത്തില്‍ സംഘജനനിയായ ശ്രീശാരദാദേവിയുടെ മഹത്വം പ്രസക്തമാകുന്നു. ശ്രീരാമകൃഷ്ണന്റെ സമാധിക്കുശേഷം മുപ്പത്തിനാലുകൊല്ലവും വിവേകാനന്ദസ്വാമികളുടെ ദേഹവിയോഗത്തിനുശേഷം പതിനെട്ടു കൊല്ലവും ശാരദാദേവി ജീവിച്ചു. ശ്രീരാമകൃഷ്ണ പരമഹംസരുടെ സേവനസന്ദേശം സ്വാമി വിവേകാനന്ദന് ലോകമാകെ പ്രചരിപ്പിച്ചു. ഭാരതചരിത്രത്തിന്റെ നിര്‍ണായകഘട്ടമായിരുന്നു അക്കാലം.
സ്വാമി വിവേകാനന്ദന് സമാരംഭിച്ച രാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും സ്ഥാപനത്തിലും വികാസത്തിലും ശാരദാദേവിക്ക് എത്രത്തോളം പങ്കുണ്ട്? ഒരു പഴയ കാലഘട്ടത്തിന്റെ അവസാനവും പുതിയതിന്റെ തുടക്കവും ശാരദാദേവി കണ്ടിട്ടുണ്ടെങ്കില്‍ അവരുടെ സ്വാധീനത ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തില്‍ എത്രത്തോളമുണ്ടാകും.ശാരദാദേവിക്ക് രാമകൃഷ്ണമിഷനില്‍ നേരിട്ട് ഒരു പങ്കും വഹിക്കേണ്ടി വന്നിട്ടില്ല. എങ്കിലും സ്വാമി വിവേകാനന്ദന് മുതലായവര്‍ അവരുടെ കര്‍ത്തവ്യനിര്‍വഹണത്തിന്റെ ഓരോരോ അടിവെക്കുമ്പോഴും ആദ്യന്തം ശാരദാദേവിയില്നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. പരിവ്രാജകവൃത്തിക്ക് പുറപ്പെടുന്നതിനുമുമ്പ് സ്വാമിജി ശ്രീശാരദാദേവിയുടെ അനുഗ്രഹം തേടി.
കടലുകള്‍ കടന്ന് പാശ്ചാത്യദേശത്താകെ ധര്മപ്രചാരണത്തിനുള്ള ദീര്‍ഘയാത്രക്ക് മുമ്പ് അദ്ദേഹം ശാരദാദേവിയുടെ അനുഗ്രഹം തേടി കത്തെഴുതി. തന്റെ പരിപാടി മറ്റാരെയും അറിയിക്കരുതെന്നും അതില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വളരെ നാളായി ഒരു വിവരവും ലഭിക്കാത്തതിനാല്‍ വിഷമിച്ചിരുന്ന ശാരദാദേവിക്ക് ഈ കത്ത് കിട്ടിയപ്പോള്‍ അതിയായ ആനന്ദമുണ്ടായി. ദേവിയുടെ മാതൃഹൃദയം മകനെ അജ്ഞാതങ്ങളായ വിദൂരദേശങ്ങളിലേക്ക് അയക്കുന്നതില്‍ വിഷമിച്ചു. അതേസമയം അത് ശ്രീരാമകൃഷ്ണന്റെ ഇച്ഛയാണെന്നും ദേവി കണ്ടു. അതിനാല്‍ സ്വന്തം വിചാരത്തെ നിയന്ത്രിച്ചുകൊണ്ട് ശാരദാദേവി സ്നേഹപൂര്‍ണമായ ആശീര്‍വാദം നേര്‍ന്നുകൊണ്ടുള്ള കത്ത് സ്വാമിജിക്ക് അയച്ചു. ആ കത്ത് കയ്യില്‍ കിട്ടിയതോടുകൂടി തന്റെ ലക്ഷ്യം സഫലമാകുമെന്ന് സ്വാമിജിക്ക് ബോധ്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: