രാത്രിയുടെ നിശബ്ദതയില്‍ ഉറങ്ങിക്കിടക്കുന്ന വനിതാരത്നങ്ങളെ വായുപുത്രന് നോക്കിക്കണ്ടു. ശരത്കാലരാത്രിയില്‍ തെളിഞ്ഞ വാനിടത്തില്‍ പ്രകാശിക്കുന്ന നക്ഷത്രങ്ങളാണവയെന്നു ഹനുമാനു തോന്നി. അര്‍ധരാത്രിയില്‍ മദ്യസേവയാലും രതിക്രീഡയാലും തളര്‍ന്ന്, നിലത്തെ വിരിപ്പില്‍ നിദ്രകൊള്ളുന്ന സുന്ദരാംഗികളുടെ ഇടയില്‍ തന്റെ ദേവി ഉണ്ടാവരുതേ എന്നു പ്രാര്‍ഥിച്ചാണ് വായുപുത്രന് അന്വേഷണം തുടരുന്നത്.
‘അവരുടെ ഇടയിലെങ്ങാനും ദേവി ഉണ്ടായിരുന്നുവെങ്കിലോ?’ മുത്തശ്ശിയുടെ ശബ്ദത്തില്‍ ഉല്‍ക്കണ്ഠ പെരുകിയിരുന്നു.
‘അങ്ങനെയൊരു പരിണാമത്തെക്കുറിച്ച് ഹനുമാന് ഓര്‍ക്കാനായില്ല. അപ്പോഴും കണ്ണുകള്‍ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു- ആ കൂട്ടത്തില്‍ ദേവിയില്ലാ എന്നു ഉറപ്പുവരുത്താന്‍-‘
‘എന്തൊരു ധര്‍മസങ്കടം, അല്ലേ’ മുത്തശ്ശിയുടെ ശബ്ദം പതിഞ്ഞുയര്‍ന്നു.
‘ഏറെ ശ്രദ്ധപൂണ്ട ഹനുമാന്റെ ദൃഷ്ടികള്‍ ഒട്ടകലെയുള്ള ഒരു ഹംസതൂലികാശയ്യയില്‍ ഗാഢനിദ്രകൊള്ളുന്ന ലങ്കേശ്വരനില് പതിഞ്ഞു. കാര്‍മുകിലിന്റെ വര്‍ണമാര്‍ന്ന ദേഹത്തെ മെയ്ക്കോപ്പുകള്‍ മറച്ചുപിടിച്ചിരിക്കുന്നു. മിന്നുന്ന കുണ്ഡലം. ഐരാവതത്തിന്റെ കുത്തേറ്റ പാടുകളും വജ്രം തട്ടിയ തോള്ത്തട്ടും വിഷ്ണുചക്രക്ഷതങ്ങളും ആ പരാക്രമത്തിനു ലഭിച്ച വീരമുദ്രകളായി നിലകൊള്ളുന്നതായി വായുപുത്രനു തോന്നി.
ഐരാവതവിഷണാഗ്രൈ-
രാപീഡന കൃതവ്രണൗ
വജ്രോല്ലിഖിത പീനാം സൗ
വിഷ്ണുചക്ര പരീക്ഷിതൗ…
മഞ്ചത്തിന്നരികിലുള്ള പീഠത്തില്‍ ഊരി വച്ചിരിക്കുന്ന രത്നകിരീടം അമര്‍ന്നിരുന്ന നെറ്റിയില്‍ അതിന്റെ പാട് ചാലുകീറിയിട്ടുണ്ട്. തൂവെള്ള തോള് വസ്ത്രം സ്ഥാനം മാറിക്കിടക്കുന്നു. ചേര്‍ന്നുകിടന്നുറങ്ങുന്ന പെണ്കിടാവ് മണ്ഡോദരിയാണെന്നു തോന്നിയില്ല-‘
‘എത്ര മെയ്യൊതുക്കത്തോടെയാണ് ആദികവി കാര്യങ്ങള്‍ വിവരിക്കുന്നത്, അല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘ശരിയാണ്.’ മുത്തശ്ശന് തലകുലുക്കി: ‘ആ വര്‍ണ്ണന അനുവാചക ഹൃദയങ്ങളെ ദുഷിപ്പിക്കുന്നില്ല; മുഷിപ്പിക്കുന്നുമില്ല. അതിരുവിട്ടതെന്തെങ്കിലും പരാമര്‍ശിക്കേണ്ടിവരുമ്പോള്‍, ആത്മശുദ്ധിയുള്ള ഒരാളെ ചൂണ്ടിക്കാണിച്ച്, തന്മയീഭാവത്തോടെ അവരുടെ ചൂളലും വെറുപ്പും നമുക്ക് അനുഭവവേദ്യമാക്കുന്നു-‘
‘അതിനെത്തന്നെയാണ് മെയ്യൊതുക്കം എന്നു ഞാന്‍ പറഞ്ഞത്.’
ചിലയിടത്ത് ശൃംഗാരത്തെ തീവ്രദുഃഖത്തോടു ചേര്‍ത്ത് അതിന്റെ വിഷം പോക്കും ചിലപ്പോള്‍ നര്‍മരസം ചാലിച്ച് അതിനെ നിസ്സാരമാക്കും. രാവണ പത്നിമാരെ വര്ണിക്കുമ്പോള് ഇതു ദൃശ്യമാണ്. ഒരിടത്ത് ഹനുമാന് കണ്ട ഒരുവള്‍ മൃദുവും പൊന്നിറമുള്ളതുമായ യൗവനാംഗത്താല് മൃദംഗത്തെ അമര്‍ത്തിക്കൊണ്ട് കിടന്നുറങ്ങുന്നു. ആ ബദ്ധപ്പാടും കിടപ്പും കണ്ടാല്‍ ആരിലും ചിരിയുണരും…
അന്യാ കനക സങ്കാശൈര്-
മൃദുപീനൈര് മനോരമൈഃ
മൃദംഗം പരിവിധ്യാംഗൈഃ
പ്രസുപ്താ മത്തലോചനാ…
‘അതില്‍ ചിരിയുണര്‍ത്തുന്ന ഘടകം എന്താണ് മുത്തശ്ശാ?’ വരുണ്‍ ആരാഞ്ഞു.
‘അതോ’- മുത്തശ്ശന് ചിരിച്ചുകൊണ്ട് തുടര്‍ന്നു: ‘രാവണനെ മാറ്റിക്കിടത്തി, ആ സ്ഥാനത്ത് മൃദംഗത്തെ വച്ച്, അംഗവിന്യാസത്തെ ഗോഷ്ഠിയാക്കി മാറ്റി, ശൃംഗാരത്തെ പൊള്ളയാക്കിക്കൊണ്ട് കവി നമ്മെ ചിരിപ്പിക്കുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: