ലണ്ടന്‍: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരായ സെമിയില്‍ ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗര്‍ നടത്തിയ പ്രകടനത്തെ ഉജ്ജ്വലം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാന്‍ കഴിയില്ല. 1983-ലെ ലോകകപ്പില്‍ സിംബാബ്വെക്കെതിരെ ഇന്ത്യന്‍ നായകന് കപില്‍ദേവ് നേടിയ 175 റണ്‍സിന് സമാനമാണ് ഈ ഇന്നിങ്ങ്സ് എന്നാണ് കളിവിദഗ്ദ്ധര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. അന്ന് ഇന്ത്യ അഞ്ച് വിക്കറ്റിന് 17 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ സമയത്താണ് കപിലിന്റെ മാസ്മരിക ഇന്നിങ്ങ്സെങ്കില് അതുപോലൊരു തകര്‍ച്ചയില്‍ നിന്നാണ് ഹര്‍മന്‍പ്രീത് വ്യാഴാഴ്ച രാത്രി ഒറ്റയ്ക്ക് ടീമിനെ കരകയറ്റിയത്.
ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കിയ കൗര്‍ 115 പന്തില്‍ പുറത്താകാതെ 171 റണ്‍സാണ് അടിച്ചുകൂട്ടിയത്. 20 ഫോറും ഏഴ് സിക്സറുകളും ഇന്നിങ്ങ്സിന് അകമ്പടി സേവിച്ചു. മഴകാരണം മത്സരം 42 ഓവറാക്കി ചുരുക്കിയില്ലായിരുന്നെങ്കില്‍ ഹര്‍മന്‍പ്രീത് വനിതാ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി മാറിയേനേ. ഹര്മന് പ്രീതിന്റെ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറിയാണിത്.
ഓസ്ട്രേലിയക്കെതിരെ ഹര്‍മന്‍പ്രീത് ക്രീസിലെത്തുമ്പോള്‍ ഇന്ത്യ രണ്ടിന് 35 റണ്‍സ് എന്ന നിലയിലായിരുന്നു. തുടക്കത്തില്‍ ശ്രദ്ധിച്ചുകളിച്ച ഹര്മന് നിലയുറപ്പിച്ചതോടെ കൊടുങ്കാറ്റായി മാറുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ മിഥാലി രാജിനൊപ്പം 66 റണ്‍സ്, നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മ്മയ്ക്കൊപ്പം 137 റണ്‍സ്. അഞ്ചാം വിക്കറ്റില്‍ വേദ കൃഷ്ണമൂര്‍ത്തിയോടൊപ്പം പുറത്താകാതെ 43 റണ്‍സ്. ഈ കൂട്ടുകെട്ടുകളാണ് ഇന്ത്യയെ 281 റണ്‍സ് എന്ന കൂറ്റന്‍ സ്കോറിലെത്തിച്ചത്. മിതാലി (36), ദീപ്തി ശര്‍മ്മ (25), വേദ കൃഷ്ണമൂര്‍ത്തി (16*) എന്നിങ്ങനെയാണ് റണ്‍സ് നേടിയത്. ഭൂരിഭാഗം റണ്‍സും അടിച്ചുകൂട്ടിയത് ഹര്മന് ഒറ്റയ്ക്ക്.
ഹര്‍മന്റെ ഇന്നിങ്ങ്സില്‍ ചില റെക്കോര്‍ഡുകളും സ്വന്തമായി. വനിതാ ലോകകപ്പ് മത്സരങ്ങളില്‍ ഒരു ഇന്ത്യക്കാരിയുടെ ഏറ്റവുമയര്‍ന്ന സ്കോര്‍, വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ വ്യക്തിഗത എന്നിവയാണ് ഹര്മന് സ്വന്തമാക്കിയത്.
1989 മാര്‍ച്ച് എട്ടിന് പഞ്ചാബിലെ മോഗയിലെ ഒരു കായിക കുടുംബത്തിലാണ് ഹര്‍മന്‍പ്രീതിന്റെ ജനനം. അച്ഛന് ഹര്മന്താര് ബുള്ളാര്‍ വോളി-ബാസ്ക്കറ്റ്ബോള്‍ താരമായിരുന്നു. മോഗയിലെ വീട്ടില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഗിയാന്‍ ജ്യോതി സ്കൂള്‍ അക്കാദമിയിലൂടെയാണ് ഹര്‍മന്‍പ്രീത് എന്ന ക്രിക്കറ്റ് താരം പിറവിയെടുത്തത്. 2014-ല്‍ റെയില്‍വേയില്‍ ജോലി ലഭിച്ചശേഷം മുംബൈയിലേക്ക് മാറി.
2009ലെ ലോകകപ്പ് ക്രിക്കറ്റിലായിരുന്നു ഹര്‍മന്റെ അരങ്ങേറ്റം.. ആദ്യ മത്സരത്തില്‍ എതിരാളികള്‍ പാക്കിസ്ഥാന്. ഈ മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ് വിട്ടുകൊടുത്തത് വെറും പത്ത് റണ്‍സ്. തുടര്‍ന്ന് മികച്ച പ്രകടനം നടത്തിയ ഹര്‍മനെ തേടി ഇന്ത്യന്‍ നായികാ പദവിയും എത്തി. 2013-ല്‍ ബംഗ്ലാദേശ് വനിതകളുടെ ഇന്ത്യാ സന്ദര്‍ശനത്തിലായിരുന്നു നായിക പദവി സ്വന്തമായത്.
ഓസ്ട്രേലിയന്‍ ട്വന്റി-20 ലീഗായ ബിഗ് ബാഷില്‍ കളിച്ച ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതിയും ഹര്‍മനായിരുന്നു. 2016 ജൂണില്‍ സിഡ്നി തണ്ടേഴ്സിലൂടെയായിരുന്നു ഹര്മന് ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: