കഴിഞ്ഞ 22 ദിവസമായി കേരളത്തിലെ നഴ്സുമാര്‍ നടത്തിവന്ന സമരത്തിന് അവസാനമായപ്പോള്‍, ന്യായമായ ആവശ്യങ്ങള്‍ക്കായി തെരുവിലിറങ്ങിയ സംഘടിത ശക്തിയുടെ വിജയംകൂടിയായി അത്. ആതുരശുശ്രൂഷാ രംഗത്ത് അര്‍പ്പണബോധത്തോടെ സേവനം ചെയ്യുന്ന നഴ്സുമാര്‍ മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ടാണ് സമരരംഗത്തിറങ്ങിയത്. അടിസ്ഥാന ശമ്പളം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദ്ദേശമുണ്ടായതാണ് വ്യത്യസ്ത തലത്തില്‍ നടന്ന ചര്‍ച്ചകളിലും പരിഹാരമുണ്ടാകാതിരുന്ന സമരത്തിന് അവസാനമുണ്ടാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായെങ്കിലും സര്‍ക്കാരിന് അത് നടപ്പിലാക്കാനുള്ള ബാധ്യതകൂടിയുണ്ട്. തങ്ങള്‍ അടിമകളല്ലെന്ന പ്രഖ്യാപനംകൂടിയാണ് ഈ സമര വിജയത്തിലൂടെ നഴ്സുമാര്‍ നടത്തിയിരിക്കുന്നത്.
2011 ഒക്ടോബര്‍ 18 നായിരുന്നു നഴ്സിംഗ് മേഖലയെ നടുക്കിയ, മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ നഴ്സായിരുന്ന ബീനാ ബേബി ജീവനൊടുക്കിയത്. ആ രക്തസാക്ഷിത്വമായിരുന്നു നഴ്സുമാരെ സംഘടിതരാക്കാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 20 ന് ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ ഏകദേശം 250 നഴ്സുമാര്‍ പണിമുടക്കി. തങ്ങളുടെ അടിമസമാനമായ ജീവിതത്തെപ്പറ്റി അവര്‍ ബോധവാന്മാരായി. 12-16 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ജോലി സമയം. 1000-3000 രൂപയായിരുന്നു ശമ്പളം. മറ്റാനുകൂല്യങ്ങള്‍ ഒന്നുമില്ല. ജോലി സ്ഥിരതയില്ല. ബോണ്ട് വ്യവസ്ഥ, കരാര്‍നിയമനം, അധികാരികളുടെ മാനസിക ശാരീരിക പീഡനങ്ങള്‍ എന്നിവയെല്ലാം സഹിക്കുകയായിരുന്നു അവര്‍. അതിനെല്ലാം എതിരായ അവരുടെ ഒത്തുചേരല്‍ രാജ്യമെങ്ങുമുള്ള നഴ്സുമാര്‍ക്കു വഴികാട്ടിയായി.
കേരളത്തിലെ നഴ്സുമാര്‍ക്ക് ഏറ്റവും വലിയ ഭീഷണി മത സാമുദായിക ശക്തികളും മാനേജ്മെന്റ് ഗുണ്ടായിസവുമായിരുന്നു. സംഘടനാ രൂപീകരണത്തിനുശേഷം കേരളത്തിലങ്ങോളമിങ്ങോളം നഴ്സുമാരുടെ പ്രക്ഷോഭം അരങ്ങേറി. വര്‍ഷങ്ങളായി അനുഭവിച്ച അടിമത്തം വലിച്ചെറിയാന്‍ അവര്‍ തയ്യാറായി. കേരളത്തില്‍ നഴ്സുമാര്‍ നടത്തിയത് ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെയുള്ള സമരമായിരുന്നില്ല. ജീവിത സമരത്തിനു രാഷ്ട്രീയ പിന്തുണ ആവശ്യമായിരുന്നില്ല. എന്നാല്‍ രാഷ്ട്രീയ കക്ഷികള്‍ക്കും പൊതുസമൂഹത്തിനും അവരെ പിന്തുണയ്ക്കാതെ നിര്‍വ്വാഹമില്ലായിരുന്നു. കാരണം അവരുടെ ആവശ്യങ്ങള്‍ ന്യായമായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായതാണ് കേരള സര്‍ക്കാരിനെയും ആ വഴിക്കു നീങ്ങാന്‍ പ്രേരിപ്പിച്ചത്.
സുപ്രീംകോടതിയുടെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശവുമുണ്ടായിരുന്നു. സമരത്തെ അട്ടിമറിക്കാനും പിന്‍വലിപ്പിക്കാനും പലവിധത്തിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ സ്വാധീനമുപയോഗിച്ച് നടത്തിക്കൊണ്ടിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് നഴ്സുമാരുടെ സംഘടനകളായ യുഎന്‍എ, ഐഎന്‍എ എന്നിവയുടെ നേതൃത്വത്തില്‍ സമരം നടന്നത്. ന്യായമായ അവരുടെ ആവശ്യങ്ങള്‍ക്കൊപ്പം കേരളത്തിലെ പൊതുസമൂഹവും നിലകൊണ്ടതിനാല്‍ സമരത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് പരാജയം സമ്മതിക്കേണ്ടിവന്നു. അമ്പത് കിടക്കവരെയുള്ള ആശുപത്രികളില്‍ അടിസ്ഥാനശമ്പളം 20,000 രൂപ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. 50 ല്‍ കൂടുതല്‍ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും പരാതികളും പഠിക്കാന്‍ നാലംഗസമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. തൊഴില്‍, ആരോഗ്യ, നിയമ വകുപ്പുകളുടെ സെക്രട്ടറിമാരും ലേബര്‍ കമ്മീഷണറുമാണ് അംഗങ്ങള്‍. ട്രെയിനി നഴ്സുമാരുടെ കാര്യവും ട്രെയിനിങ് സമയത്ത് നല്കുന്ന സ്റ്റൈപ്പന്റും സംബന്ധിച്ച് നാലംഗസമിതി റിപ്പോര്‍ട്ട് നല്‍കും.
നാലംഗ സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരിക്കുന്നത് ഒരു മാസമാണ്. നടപടി സ്വാഗതാര്‍ഹമാണെങ്കിലും സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നഴ്സുമാരുടെ ആവശ്യങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നതുമാകണം. അത് ഉടന്‍ നടപ്പിലാക്കുന്നതിനുള്ള ആര്‍ജ്ജവവും സര്‍ക്കാരിനുണ്ടാകണം. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് സമരം ചെയ്ത നഴ്സുമാര്‍ തിരികെ ആശുപത്രികളിലെത്തുമ്പോള്‍ മാനേജുമെന്റുകള്‍ പ്രതികാര നടപടികള്‍ സ്വീകരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മുന്‍കാല അനുഭവങ്ങളുണ്ട്. സമരക്കാര്‍ക്കെതിരെ പ്രതികാരനടപടികളുണ്ടാകരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അങ്ങനെ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സ്വകാര്യ ആശുപത്രികള്‍ ചികിത്സാ ഇനത്തില്‍ രോഗികളില്‍ നിന്ന് ഈടാക്കിവരുന്നത് വന്‍തുകയാണ്. . മാലാഖമാരാണെന്ന് പേരുചാര്‍ത്തി, നഴ്സുമാര്‍ സേവനം ചെയ്യണമെന്നായിരുന്നു പ്രചാരണം. എന്നാല്‍ മാലാഖമാരല്ല, തങ്ങള്‍ മനുഷ്യരാണെന്ന് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: