ആര്‍എസ്എസിനെ ഐഎസുമായി താരതമ്യപ്പെടുത്തുന്നതുതന്നെ ഒരു രാജ്യദ്രോഹമനോഭാവമാണ്. കൂട്ടക്കൊലയും തലവെട്ടും തട്ടിക്കൊണ്ടുപോകലും നിഷ്ഠുരമായ കൊലപാതകങ്ങളും മാത്രം തൊഴിലാക്കിയ രാജ്യാന്തര ഭീകരസംഘടനയാണ് ഐഎസ് ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം ഭാരതത്തിനും ഗുരുതരമായ ഭീഷണിയായി നില്ക്കുന്ന സായുധ സംഘടന ആണത്. ആര്‍എസ്എസാകട്ടെ രാജ്യത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ച, സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന സാംസ്കാരിക സംഘടനയാണ്. ഇതറിയാവുന്നവര്‍ പിന്നെ എന്തിനീ താരതമ്യത്തിന് മുതിരുന്നു എന്നതാണ് ചിന്തിക്കേണ്ടത്. ആര്‍എസ്എസിനെ താരതമ്യപ്പെടുത്തുക എന്നതിലൂടെ ഐഎസിനെ ന്യായീകരിക്കാനും ഭീകരര്‍ക്ക് മാന്യത നേടിക്കൊടുക്കാനും കഴിയുമെന്ന ഒരു വിഭാഗത്തിന്റെ മിഥ്യാ ധാരണയാണ് ഈ കുടിലതന്ത്രത്തിനു പിന്നില്‍.
ആര്‍എസ്എസ് എന്താണെന്ന് എല്ലാവര്ക്കും അറിയാം. എന്നിരുന്നാലും ഈ വിഷയത്തില്‍ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകേണ്ടത് ചിലരുടെ ആവശ്യമാണ്. അതാണ് ഈ ‘താരതമ്യ’ വിഷയം അവര്‍ സജീവമാക്കി നിര്‍ത്തുന്നത്. അതിന്റെ ഭാഗമാണ് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞ സത്യത്തെ വളച്ചൊടിക്കുന്നതും അതിനെ ചര്‍ച്ചയാക്കുന്നതും. സാമാന്യബുദ്ധിയുള്ള ആരും പറയുന്ന കാര്യമേ അദ്ദേഹവും പറഞ്ഞുള്ളു. ‘മതതീവ്രവാദം പറയുമ്പോള്‍ ആര്‍എസ്എസിന്റെ പേര് പറയുന്നു, അവിടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ആര്‍എസ്എസിനെ ഐ.എസുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ല. ഐഎസിന്റെ മതതീവ്രവാദം ദേശീയ താല്‍പ്പര്യത്തിന് എതിരാകുകയാണ് ചെയ്യുന്നത്.” ഈ പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നല്ല ചോദിക്കേണ്ടത് പകരം ഈ പറഞ്ഞതല്ലേ ശരി എന്നാണ്. ‘ടൈംസ് നൗ’ എന്ന ടിവി ചാനല്‍ ചോര്‍ത്തിയ ഒരു മലയാള ശബ്ദ രേഖ മൂന്നാലു ദിവസമായി സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്.
ഐഎസ് സൈന്യത്തിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്ന റിക്രൂട്ടറുടെ ആഹ്വാനം. ”കാഫിറുകളോട്, ഹിന്ദുക്കളോട്, ക്രിസ്ത്യാനികളോട് നമ്മള് ശത്രുത പാലിക്കണം” എന്നാണ് അതില്‍ ഉപദേശിക്കുന്നത്. ഇതാണ് ഇവര്‍ പ്രകീര്‍ത്തിക്കുന്ന ഐഎസ്. കേരളത്തിലെ ജനസംഖ്യയെക്കുറിച്ചും സെന്‍കുമാര്‍ പറയുകയുണ്ടായി. കേരളത്തില്‍ ജനിക്കുന്ന 100 കുട്ടികളില്‍ 42 കുട്ടികള്‍ മുസ്ലിം ആണ്. ഇവിടത്തെ മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. ഹിന്ദു 54 ശതമാനവും, ജനന നിരക്ക് 48 ശതമാനവും. ഇതൊക്കെ കണക്കുകളാണ്. സെന്‍കുമാര്‍ ഉണ്ടാക്കിയ സംഖ്യകള്‍ അല്ല. സര്‍ക്കാര്‍ രേഖകളിലുള്ള കണക്കുകളാണ്. ആ കണക്കുകള്‍ പറഞ്ഞതിനും ചിലര്‍ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു. കണക്കുകള്‍ പറഞ്ഞതില്‍ എന്താണ് പ്രശ്നം? കള്ളക്കണക്കാണോ പറഞ്ഞത്? സര്‍ക്കാര്‍ രേഖകളിലുള്ള ആധികാരികമായ കണക്കുകള്‍ ആണിത്. അപ്പോള്‍ പ്രശ്നം അതല്ല. ഈ കണക്കുകള്‍ എവിടേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഈ പോക്ക് എങ്ങോട്ടാണെന്നും ഇത് കേരളത്തെ എവിടെക്കൊണ്ടെത്തിക്കുമെന്നും പൊതുസമൂഹം മനസ്സിലാക്കും. ഈ ഭയമാണ് ഇതിനെതിരെ പ്രതികരിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നത്. ഈ ഗൂഢലക്ഷ്യം ജനങ്ങള്‍ മനസ്സിലാക്കാതിരിക്കാനാണ് മുറവിളി കൂട്ടുന്നത്.
ലവ് ജിഹാദ് എങ്ങനെ കേരളീയ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും മുന്‍ ഡിജിപി പറയുകയുണ്ടായി. ‘ലൗ’വിന്റെ പേരിലാണ് ഈ മതംമാറ്റം ഉണ്ടാകുന്നതെങ്കില്‍ എന്തുകൊണ്ട് മറ്റു മതങ്ങളിലേക്ക് ഈ മാറ്റം ഉണ്ടാകുന്നില്ല എന്ന യുക്തിസഹമായ ചോദ്യമാണ് ഉയര്‍ത്തിയത്. അടുത്ത കാലത്തു മതംമാറ്റവും വിവാഹവും റദ്ദാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധികള്‍ ഇവിടെ നടക്കുന്ന ജിഹാദ് മതംമാറ്റത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അഖിലയുടെ വിവാഹം റദ്ദാക്കിക്കൊണ്ട് 2017 മെയ് 24 ന് വന്ന ഹൈക്കോടതി വിധി ഇത് അടിവരയിട്ടു പറയുന്നുണ്ട്. അതെന്താണെന്നു നോക്കാം.
10.9.2015 ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഖില പറയുന്നു സ്വന്തം പേര് ‘ആസിയ ‘ എന്നാണ്. അഖില കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു ‘അഖില അശോകന് @ ആദിയ’ എന്ന്. 4.9.2016 ലെ സത്യവാങ്മൂലത്തില്‍ കൊടുത്തിരിക്കുന്ന പേര് ‘അഖില അശോക @ഹാദിയ’ എന്ന്. സ്നേഹത്തിന്റെ പേരിലുള്ള മതംമാറ്റമായിരുന്നുവെങ്കില്‍ എന്തിനാണ് പേരില്‍ ഈ കള്ളത്തരം കാണിച്ചത്? ഈ കള്ളപ്പേരുകള്‍ സ്വയം ഉണ്ടാക്കിയതാണോ?
അഖിലയ്ക്ക് മാസ വരുമാനം വെറും 2000 രൂപ. ഹോമിയോ പഠനം കഴിഞ്ഞു ഹൗസ് സര്‍ജന്‍സി കഴിയാതെ രോഗികളെ പരിശോധിച്ചുകൂടാ. അങ്ങനെ പരിശോധിക്കുന്നതിന് ഒരു ക്ലിനിക്ക് കൊടുക്കുന്നതാണ് ഈ 2000 രൂപ. ആ പെണ്‍കുട്ടി കേസില്‍ വലിയ വക്കീലന്മാരെ വച്ചു. പല തവണ അവരെ മാറ്റി. പല തവണ അഖില എറണാകുളത്തു വന്നു പോകുന്നു. ഇതിനൊക്കെ പണം എവിടന്ന് എന്നാണ് കോടതി വിധിയില്‍ ചോദിച്ചത്. മറ്റാരോ സാമ്പത്തിക സഹായം ചെയ്യുന്നു എന്നതല്ലേ അതിനര്‍ത്ഥം? .
19.12.2016 ല്‍ കേസ് കേട്ട ശേഷം കോടതി ഉത്തരവിടുന്നു 21.12.2016 നു അഖില ഹാജരാകണമെന്ന്. 21.12.2016 നു ഹാജരാകുമ്പോള്‍ അഖില കോടതിയോട് പറയുകയാണ് 19.12.2016 നു തന്റെ വിവാഹം കഴിഞ്ഞെന്ന്. 19 നു കോടതിയില്‍ നിന്ന് പോകുമ്പോള്‍ വിവാഹം കഴിഞ്ഞിട്ടില്ല. തെളിവായി സമര്‍പ്പിച്ച വിവാഹ സര്‍ട്ടിഫിക്കറ്റാകട്ടെ ശരിയായുള്ളതുമല്ല.
വിവാഹം കഴിച്ച ആള്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉണ്ടെന്നു പറയുന്നതല്ലാതെ ആ ആളെക്കുറിച്ചോ ആ സാഹചര്യങ്ങളെക്കുറിച്ചോ കോടതി പറഞ്ഞ മറ്റു കാര്യങ്ങളെക്കുറിച്ചോ പെരിന്തല്‍മണ്ണ ഡിവൈഎസ്പി ശരിയായ അന്വേഷണം നടത്തുന്നില്ല.
95 പേജ് കോടതി വിധി എല്ലാ വശവും ശരിയായി പ്രതിപാദിക്കുന്നു. കോടതി വിവാഹം റദ്ദാക്കുന്നു, അഖിലയെ തിരികെ അച്ഛനെ ഏല്‍പ്പിക്കുന്നു, ഡിജിപിയോട് ശരിയായ അന്വേഷണം നടത്താന്‍ പറയുന്നു. അപ്പോള്‍ കോടതിവരെ എല്ലാം പരിശോധിച്ച് പ്രസ്താവിച്ച വിധി ലൗ ജിഹാദ് നിലവിലുണ്ട് എന്ന് പറയുന്നു.
മുന്‍പ് പറഞ്ഞതുപോലെ, സെന്‍കുമാറിന്റെ അഭിപ്രായങ്ങള്‍ വലിയ ഒരു ചര്‍ച്ചയാക്കാന്‍ മാധ്യമങ്ങള്‍ ഇടപെട്ടു. ദൃശ്യമാധ്യമങ്ങള്‍ അന്തിച്ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. സത്യം പറഞ്ഞത് ഏതോ കുറ്റകൃത്യം ചെയ്തതുപോലെയാണ് അവര്‍ അവതരിപ്പിച്ചത്. സെന്‍കുമാര്‍ പങ്കെടുത്ത ഒരു ചടങ്ങിനെക്കുറിച്ചും വിമര്‍ശനമുണ്ടായി. ‘ജന്മഭൂമി’ പത്രം സംഘടിപ്പിച്ച ഒരു ചടങ്ങായിരുന്നു അത്. എന്തുകൊണ്ട് അവിടെ പോയി? ജന്മഭൂമി ആയതാണ് പ്രശ്നം. മറ്റേതെങ്കിലും പത്രം ആയിരുന്നുവെങ്കില്‍ ഇവര്‍ക്കാര്‍ക്കും ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു. ഈ വിവാദങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: