ഗാന്ധിനഗര്‍: സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ അടിസ്ഥാന ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് നടത്തിയ സമരം വിജയിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ താത്ക്കാലിക നഴ്സുമാരും സമരത്തിനൊരുങ്ങുന്നു.
ശമ്പള വര്‍ദ്ധന നടപ്പാക്കിയില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ സമരം ആരംഭിക്കുമെന്നുകാണിച്ച് താത്ക്കാലിക നഴ്സുമാരുടെ സംഘടന മെഡിക്കല്‍ കോളേജ് വികസന സമിതി ചെയര്‍പേഴ്സണ്‍കൂടിയായ ജില്ലാ കളക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും നോട്ടീസ് നല്കി.
ആശുപത്രി വികസന സമിതി മുഖാന്തിരം 150 നേഴ്സുമാരെയാണ് താത്ക്കാലിക അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ളത്. ഇവരുടെ ദിവസ വേതനം 600 രൂപയാണ്. മാസശമ്പളമായി 18000 രൂപ ലഭിക്കും. മാസത്തില്‍ ഒരു ദിവസം മാത്രം അവധി ലഭിക്കുമെന്നല്ലാതെ പ്രൊവിഡന്റ്ഫണ്ടോ മറ്റ് ആനൂകൂല്യങ്ങളോ ഒന്നുംതന്നെ നല്‍കുന്നില്ല. അസുഖം ബാധിച്ചോ മറ്റേതെങ്കിലും കാരണത്താലോ അവധിയെടുത്താല്‍ ആ ദിവസത്തെ ശമ്പളവും ലഭിക്കുകയില്ല. സ്ഥിരം ജീവനക്കാര്‍ക്ക് ഓണം, ക്രിസ്തുമസ്, റംസാന് തുടങ്ങിയ ഉത്സവങ്ങള്‍ക്ക് ശമ്പളം നേരത്തെ നല്‍കുമെങ്കിലും ഇവര്‍ക്ക് ഈ ആനുകൂല്യവും നല്‍കാറില്ല.
സ്ഥിരം ജീവനക്കാരെ അപേക്ഷിച്ച് കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഭാരിച്ച ജോലികളും ഇവര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ശമ്പള വര്‍ദ്ധന നല്കാന് ആശുപത്രി വികസനസമിതി തയ്യാറാകുന്നില്ല. ഇതിനുകാരണമായി വികസന സമിതി പറയുന്നത് ഫണ്ടിന്റെ അപര്യാപ്തതയാണ്. എന്നാല്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് വികസന സമിതി പുതിയതായി നിയമനം നടത്തുന്നുമുണ്ട്. കുറഞ്ഞത് 27800 രൂപയെങ്കിലും ലഭിക്കണമെന്നതാണ് നേഴ്സുമാരുടെ ആവശ്യം. അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുവാനാണ് ഇവരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: