കോട്ടയം: അരിവില കുറയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പൊതു വിപണിയില്‍ അരിവില കുതിക്കുന്നു. ജില്ലയില്‍ പ്രധാന വിപണികളില്‍ നാടന്‍ കുത്തരിയുടൈ ചില്ലറ വില്പന വില 50 രൂപയ്ക്ക് മുകളിലായി. ആന്ധ്രയില്‍ നിന്നുള്ള ജയ, സുരേഖ അരിയുടെ വരവ് കുറഞ്ഞതോടെയാണ് നാടന്‍ കുത്തരിയുടെ വില വര്‍ധിച്ചത്. ഏറെ ആവശ്യക്കാരുളള ജയ അരിയുടെ ചില്ലറ വില്പന വില കിലോയ്ക്ക് 44-46 രൂപയാണ്. സുരേഖയ്ക്കും വില ഉയരുകയാണ്.
അരിവില കുതിക്കുമ്പോഴും സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ പല അരിക്കടകള്‍ ശൂന്യമാണ്. നഗരങ്ങളിലെ അരിക്കടകളില്‍ മാത്രമാണ് സ്റ്റോക്കുള്ളത്. ഗ്രാമീണ മേഖലയിലെ അരിക്കടകള്‍ മിക്കതും ശൂന്യമാണ്. ആവശ്യത്തിന് സ്റ്റോക്കെടുത്ത് കൊടുക്കാന്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് കഴിഞ്ഞിട്ടില്ല.
ആന്ധ്രലോബി അരി പിടിച്ച് വയ്ക്കുന്നതാണ് അരിവരവ് കുറയാന്‍ കാരണമായത്. ഇടനിലക്കാരെ ഒഴിവാക്കി ഇ- ടെന്‍ഡര്‍ മുഖേന ആന്ധ്രയില്‍ നിന്ന് അരി എടുക്കാന്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നീ്ക്കം നടത്തിയിരുന്നു.എന്നാല്‍ ഇക്കാര്യം സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ മുഖേന അറിഞ്ഞ് സര്‍ക്കാര്‍ നീക്കം പൊളിച്ചു്.
മൊത്തകച്ചവടക്കാരില്‍ നിന്ന് ഇടനിലക്കാര്‍ മുഖേന മാത്രം അരി എടുക്കാവൂ എന്ന വാശിയിലാണ് ആന്ധ്രയിലെ അരി ലോബി. ഇതിനായിട്ടാണ് ഇ-ടെന്‍ഡര്‍ പൊളിക്കാന്‍ നീക്കം നടത്തുന്നത്. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ട്. ആന്ധ്രലോബിയുമായി ചേര്‍ന്ന് അരി കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട വ്യാപക അഴിമതി ഉയര്‍ന്നിരുന്നു. ഇതിന് തടയിടനാണ് ഇ-ടെന്‍ഡര്‍ വിളിക്കാന്‍ ശ്രമിച്ചത്.
ആന്ധ്ര ലോബി അരി പിടിച്ച് വയ്ക്കുകയാണെങ്കില്‍ അരി വില ഉയരാനുള്ള സാധ്യതയാണുള്ളത്. ഈ സാഹചര്യത്തില്‍ നിലവാരം കുറഞ്ഞ അരി വിപണികളില്‍ എത്താനുള്ള സാഹചര്യമുണ്ട്. പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ഓണമെത്തുമ്പോള്‍ അരി വില കുതിച്ച് കയറുമെന്ന് വ്യാപാരികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: