തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന പോലീസുകാരെ സ്ഥലംമാറ്റുന്നു. ഈ മാസം അവസാനിക്കും മുമ്പ് ഇവരെ വിവിധ വിഭാഗങ്ങളിലേയ്ക്ക് മാറ്റം. അതിനുള്ള പട്ടിക തയ്യാറായി.
പ്രാഥമിക പട്ടികയില്‍ 150 പേര് ഇടം പിടിച്ചിട്ടുണ്ട്. 120 ഐപിഎസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുള്ളത്. മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം വര്‍ഷങ്ങളായി തുടരുന്ന പോലീസുകാരുടെ എണ്ണം വളരെ കൂടുതലാണ്. ഏതാണ്ട് 15 വര്‍ഷമായി ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരോടൊപ്പം ജോലി ചെയ്തുവരുന്നവരുണ്ട്. ഇത്തരം ഉദ്യോഗസ്ഥര്‍ തസ്തിക മാറുമ്പോള്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട കീഴുദ്യോഗസ്ഥരെ ഒപ്പം കൂട്ടുകയാണ് പതിവ്. അങ്ങനെ മുതിര്‍ന്നവര്‍ക്കൊപ്പം കൂടുന്നവര്‍ പോലീസിലെ നയപരമായ കാര്യങ്ങളില്‍ പോലും ഇടപെടുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം ഇനി അനുവദിക്കാനാകില്ലെന്നാണ് പോലീസ് ആസ്ഥാനത്തു നിന്നുള്ള തീരുമാനം.
പോലീസുകാരെ വീട്ടുജോലിക്ക് നിയോഗിക്കുന്നതിനെതിരെയും നടപടി ഉണ്ടാകും. എഡിജിപി, ഐജി, ഡിഐജി റാങ്കിലുള്ളവര്‍ മൂന്നിലധികം പോലീസുകാരെ ഒപ്പം നിര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വീട്ടുകാവല്‍, ഡ്രൈവര്‍, സ്വകാര്യസുരക്ഷ എന്നീ തസ്തികകളിലാണ് ഇവരെ ഒപ്പം നിര്‍ത്തുന്നത്. പരമാവധി രണ്ടുപോലീസുകാരെ ഒപ്പം കൂട്ടാനാണ് നിര്‍ദ്ദേശം. സ്ഥലംമാറിയ ഉദ്യോഗസ്ഥര്‍ വീട്ടുകാവലിന് പോലീസുകാരെ നിയോഗിച്ചിരിക്കുന്നത് അവസാനിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിന്നാല്‍ സര്‍വീസില്‍ സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വേഗം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് പലരെയും പ്രലോഭിപ്പിക്കുന്നത്. അതിനാല്‍ തന്നെ കാലാവധി കഴിഞ്ഞും ഇക്കൂട്ടര്‍ പഴയ യൂണിറ്റുകളിലേക്ക് മടങ്ങാന്‍ താത്പര്യം കാട്ടാറില്ല. മടങ്ങാന്‍ തയ്യാറുള്ളവരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും നിരുത്സാഹപ്പെടുത്തുന്നവരുമുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കാനാണ് പോലീസ് ആസ്ഥാനത്തു തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: