തൃശൂര്‍: ശമ്പളവര്‍ദ്ധനവ് സംബന്ധിച്ച് ആശങ്കകള്‍ തീരാതെ നേഴ്സുമാര്‍. ചിലയിടങ്ങളില്‍ മാനേജ്മെന്റുകള്‍ പ്രതികാരനടപടി തുടരുന്നതായും അവര്‍ പറഞ്ഞു.
അമ്പത് കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളിലെ വേതനം തീരുമാനമാകാത്തതില്‍ ആശങ്കയുണ്ട്. പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഈ സമിതിയുടെ ശുപാര്‍ശകള്‍ മാനേജ്മെന്റ് അംഗീകരിക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്.
തൃശൂര്‍ അശ്വിനി, കോട്ടയം ഭാരത് തുടങ്ങി ചില ആശുപത്രി മാനേജ്മെന്റുകള്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥക്ക് വിരുദ്ധമായി പ്രതികാര നടപടി തുടരുകയാണെന്ന് യുഎന്‍എ ഭാരവാഹികള്‍ ആരോപിച്ചു. പ്രശ്നപരിഹാരത്തിനായി ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലും മാനേജ്മെന്റ് കടുത്ത നിലപാടെടുത്തതോടെ അനുരഞ്ജനം നടന്നില്ലെന്നും നഴ്സസ് അസോസിയേയഷന് ആരോപിച്ചു..
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നഴ്സ്മാരുടെ സംഘടനാ നേതാക്കളും ഹോസ്പിറ്റല്‍ പ്രതിനിധികളും തമ്മില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ നഴ്സുമാര്‍ക്കെതിരെ പ്രതികാരനടപടി പാടില്ലെന്ന് തീരുമാനിച്ചിരുന്നു. ഇത് അവഗണിച്ചാണ് മാനേജ്മെന്റിന്റെ നടപടിയെന്നും അവസാനിപ്പിച്ചില്ലെങ്കില്‍ പണിമുടക്ക് സമരം തുടരുമെന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു.
തൊഴില്‍ മന്ത്രിയും തൊഴില്‍, ആരോഗ്യം, നിയമ വകുപ്പ് സെക്രട്ടറിമാരും മാത്രമുള്ള ഒരു സമിതിയാണ് മിനിമം വേജ് നിശ്ചയിക്കുന്നതിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. മറ്റുവിദഗ്ദരില്ലാത്ത ഈ കമ്മിറ്റി, ഒരുമാസത്തിനകം 50 മുതല്‍ 500 കിടക്കകള്‍ വരെയുള്ള മുഴുവന്‍ ആശുപത്രികളിലെയും പ്രശ്നങ്ങള്‍ പഠിക്കുകയും പരിശോധിക്കുകയും ചെയ്യുക എളുപ്പമല്ല. ഇതോടെ സുപ്രീം കോടതി കൈമാറിയ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ശുപാര്‍ശ നല്കി തലയൂരാനായിരിക്കും സമിതി തയ്യാറാവുക. തീരുമാനം മറിച്ചായാല്‍ നഴ്സുമാരുടെ സമരവും കോടതിയുടെ ഇടപെടലും ഉണ്ടാകുമെന്ന് ഉറപ്പാണ്.
17 മുതല്‍ അനിശ്ചിതകാല പണിമുടക്കും, 21 മുതല്‍ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധവും പ്രഖ്യാപിച്ചതോടെയാണ് അതുവരെ സമരത്തിനെതിരെ നിസംഗത പുലര്‍ത്തിയ മുഖ്യമന്ത്രിയുടെ നിലപാടില്‍ അയവുവന്നത്.
ജില്ലാ പ്രസിഡന്റ് ഡൈഫിന്‍ ഡേവിസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷോബി ജോസഫ്, സുജനപാല്‍ അച്യുതന്, സംസ്ഥാന ജോ.സെക്രട്ടറി രശ്മി പരമേശ്വരന്, എറണാകുളം ജില്ലാ പ്രസിഡന്റ് ബെല്‍ജോ ഏലിയാസ്, തൃശൂര്‍ ജില്ലാ സെക്രട്ടറി സിനി എ രാഘവന്, ജില്ലാ വൈസ് പ്രസിഡന്റ് സുധീപ് ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: