തൃശൂര്‍: പൂരത്തോടനുബന്ധിച്ച് ടാറിംഗ് നടത്തിയ റോഡുകള്‍ രണ്ടു മാസം കഴിയുന്നതിനുമുമ്പേ പൊളിഞ്ഞത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍.തുക നല്‍കുന്നത് സംബന്ധിച്ച് കൗണ്‍സിലില്‍ വിഷയം ചര്ച്ചയ്ക്കെടുത്തപ്പോഴാണ് റോഡുകള്‍ മുഴുവന്‍ പൊളിഞ്ഞത് കൗണ്‍സിലര്‍മാര്‍ ശ്രദ്ധയില്‍പെടുത്തിയത്.
ശക്തന്‍സ്റ്റാന്‍ഡ് റൗണ്ട് എബൗട്ടിനു ചുറ്റുമുള്ള റോഡും കെഎസ്ആര്‍ടിസി റിംഗ് റോഡ് ജംഗ്ഷനുമൊക്കെ പൊട്ടി പൊളിഞ്ഞ് വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കാത്ത വിധം കുഴികളായിരിക്കയാണ്.റോഡുകള്‍ അടിയന്തിരമായി ടാറിംഗ് നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ച് എസ്റ്റിമേറ്റ് അംഗീകരിച്ച് മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കുകയായിരുന്നു. ഇതിന് ഭരണാനുമതി തേടിയാണ് വിഷയം കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കു വന്നത്.റോഡുകള്‍ പരിശോധിച്ചിട്ടേ കരാറുകാരന് പണം കൊടുക്കൂവെന്നും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി കൗണ്‍സിലര്‍മാര്‍ക്ക് ഉറപ്പു നല്കി.
വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഓരോ ഡിവിഷനിലും 15 വീടുകള്‍ക്കു പണം അനുവദിച്ചിരുന്നത് ഒറ്റയടിക്ക് ഒരു വീടിനായി ചുരുക്കിയതിനെതിരെയും പ്രതിഷേധമുണ്ടായി.മുറി കൈമാറ്റത്തിന്റെ പേരില്‍ പലരും വന്‍ തുകയ്ക്ക് മുറികള്‍ വാങ്ങിക്കുകയാണെന്നും ഇതിന് ഒരു സംഘം തന്നെയുണ്ടെന്നും കൗണ്‍സിലില്‍ ഉന്നയിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: