കോഴിക്കോട്: കാറ്റും മഴയും കനക്കുന്നു. ജില്ലയില്‍ വിവിധ ഇടങ്ങളിലായി വീടുകള്‍ തകര്‍ന്നു. കൃഷിനാശവുമുണ്ടായി. ചുഴലിക്കാറ്റില്‍ വള്ളം തകര്‍ന്ന് അഞ്ച് പേര്‍ക്ക് പരിക്ക്.
കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനു സമീപം കൂറ്റന്‍ തണല്‍മരം കടപുഴകി മൂന്ന് ബൈക്കുകള്‍ തകര്‍ന്നു വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം.ആര്‍ക്കും പരിക്കില്ല. സാധാരണയായി ഇതുവഴി നിരവധി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ബസ് സ്റ്റാന്റിലേക്ക് പോകുന്ന വഴിയാണ്. മരത്തിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളാണ് തകര്‍ന്നത്. കൊയിലാണ്ടി ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി.
കൊയിലാണ്ടിയില്‍ നിന്ന് കടലില്‍ മല്‍സ്യബന്ധനത്തിന് പോയ വള്ളം ചുഴലിക്കാറ്റില്‍പ്പെട്ട് തകര്‍ന്നു. അഞ്ച് പേര്‍ക്ക് പരിക്ക്. വഞ്ചിയിലുണ്ടായിരുന്ന ഏതാനും പേര്‍ക്ക് പരിക്ക് പറ്റി.
രാഘവനിലയത്തില് റോജേഷ് 32, ഉപ്പാല കണ്ടി നാരായണന്, 45, വിരുന്നുകണ്ടി വാരിജാക്ഷന്‍ 49 വിരുന്നുകണ്ടി ജോഷി 40, രാജീവന് 39 എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച കാലത്താണ് സംഭവം. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയ ശ്യാമപ്രസാദ് വഞ്ചിയാണ് കടലില്‍ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ചുഴലിക്കാറ്റില്പ്പെട്ടത.് രാവിലെ 8.30 ഓടെയായിരുന്നു സംഭവം.വഞ്ചിയില്‍ 40 ഓളം പേരാണ് ഉണ്ടായിരുന്നത്. വഞ്ചിയുടെ മുകളിലെ ഷീറ്റുകള്‍ കാറ്റില്‍ പറന്നു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
കുറ്റിയാടി: ശക്തമായ കാറ്റിലും മഴയിലും വേളം പുത്തലത്ത് കിഴക്കെപറമ്പത്ത് ബാബുവിന്റെ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. തീക്കുനി പൊക്കിണി ഇല്ലത്ത് മുക്കില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ വൈദ്യുതി ജീവനക്കാരെയും അഗ്നി രക്ഷാസേനയെയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാരെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. പുമുഖത്തെ പടിക്കല്‍ മീത്തല്‍ ഹാരിസിന്റെയുംസി.എച്ച്.സലാമിന്റെയും വീട്ടുവളപ്പിലെ തെങ്ങ് വാഴ എന്നിവ കാറ്റില്‍ നശിച്ചു.
പന്തീരാങ്കാവ്: രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കൂടത്തുംപാറ സ്കൂളിന് സമീപം മരം വീണ് ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കാറ്റില്‍ റോഡരികിലെ മരം വീണത്. ഫയര്‍ ഫോഴ്സും നാട്ടുകാരും പോലീസും ചേര്‍ന്നാണ് മരം മുറിച്ച് മാറ്റി.
പേരാമ്പ്ര : കഴിഞ്ഞ നാലു ദിവസമായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. വെള്ളിയാഴ്ച കാലത്ത് പെയ്ത ശക്തമായ മഴയില്‍ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ പന്നിക്കോട്ടൂര്‍ കോളനിയിലെ കല്ലായ്കുന്നുമ്മല് ചോയിയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. പ്രായമായ ചോയിയും ഭാര്യ കാര്‍ത്ത്യായനിയും ചെറുമകളും മാത്രമായിരുന്നു ഈ വീട്ടില്‍ താമസം. രോഗിയായ ചോയി സ്ഥിരമായി കിടന്നുറങ്ങാറുള്ള മുറിയുടെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. വീട് അറ്റകുറ്റപ്പണി നടത്താന്‍ ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ചോയിയെ അവഗണിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: