സ്വന്തം ലേഖകന്‍
ബാലുശ്ശേരി: ഓട്ടോ ഡ്രൈവറെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് അംഗ സംഘത്തെ സംഭവം നടന്ന് 35 ദിവസം കഴിഞ്ഞിട്ടും പോലീസ് അറസ്റ്റ്ചെയ്തില്ലെന്നും തനിക്ക് നീതി വേണമെന്നും മാരക അക്രമത്തിന് ഇരയായ യുവാവ്. പനങ്ങാട് വട്ടോളി ബസാറിലെ അമ്പലപറമ്പില് റിജോ (35) നെയാണ് കഴിഞ്ഞ ജൂണ്‍ പതിനാറിന് രാത്രി 8.30ന് ബാലുശ്ശേരി ബസ് സ്റ്റാന്റിനുമുന്നില്‍ വെച്ച് അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ബിയര്‍ ബോട്ടിലുകൊണ്ട് തലക്കും മുഖത്തും അടിയേറ്റ് മാരകമായി പരിക്കേറ്റ റിജോയെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികളിലൊരാളുടെ ഓട്ടോ കൊണ്ട് റീജോയുടെ ഓട്ടോയിലിടിച്ച് അപകടം വരുത്തിയ ശേഷമായിരുന്ന അക്രമം. റിജോയുടെ ഏഴായിരം രൂപ വിലയുള്ള മൊബൈല്‍ ഫോണും അക്രമികള്‍ പിടിച്ചെടുത്തിരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ അക്രമികള്‍ പോലീസില്‍ പരാതി നല്കിയാല് കൈയ്യും കാലും വെട്ടികളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും റിജോ പറഞ്ഞു. ആശുപത്രിയില്‍ നിന്നും പരസഹായത്തോടെ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെത്തി മൊഴി കൊടുത്ത് വീണ്ടും ആശുപത്രിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ തൊഴിലാളി യൂണിയന് സിഐടിയു ബസ് സ്റ്റാന്റ് മേഖലാ സെക്രട്ടറി കണ്ണാടിപ്പൊയില്‍ മാഞ്ചോലക്കല്‍ മീത്തല്‍ കുന്നികൂട്ടത്തില് ഉണ്ണിശന് (35) പുതിയകാവ് പാറം കുന്നത്ത് കണ്ണന് എന്ന സുര (50) എന്നിവര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞ് ആശുപത്രി വിട്ട് റിജോ നാട്ടിലെത്തിയപ്പോഴാണ് തന്റെ വണ്ടിയില്‍ ഇടിച്ച ഓട്ടോ ബാലുശ്ശേരിയില്‍ ഓടുന്നുണ്ടെന്നും പ്രതികളെ പിടികൂടിയിട്ടില്ലെന്നും അറിയുന്നത്.
ജൂണ്‍ 29 ന് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. സംഭവത്തെക്കുറിച്ച് പോലീസിനോട് അന്വേഷിച്ചപ്പോള്‍ സെഷന്‍സ് കോടതി അവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതാണെന്നും അവര്‍ ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിക്കുകയാണെന്നുമാണ് മറുപടി ലഭിച്ചത്. സിപിഎം നേതാക്കളും പോലീസും പ്രതികളെ രക്ഷിക്കാന്‍ ഒത്തുകളിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: