ആലുവ: സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി 6,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചൂര്‍ണിക്കര വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ടി.ബി. അനില്‍കുമാര്‍ വിജിലന്‍സിന്റെ പിടിയിലായി. ഇന്നലെ ആലുവ റെയില്‍വേ സ്റ്റേഷന് റോഡില്‍ കാത്തോലിക് സെന്ററിന് സമീപമാണ് സംഭവം.
അശോകപുരം തറയില്‍ ജിജോ ഫ്രാന്‍സിസില്‍ നിന്നാണു ഇയാള്‍ കൈകൂലി വാങ്ങിയത്.
ജിജോയുടെ മുത്തച്ഛന്റെ പേരിലുള്ള 13 സെന്റ് സ്ഥലം അച്ഛന്റെ പേരിലേക്ക് മാറ്റുന്നതിനാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ സമീപിച്ചത്. സ്ഥലം അളന്നതിന് അനില്‍കുമാര്‍ 1500 രൂപ വാങ്ങി. പിന്നീട് രേഖകള്‍ ലഭിക്കുന്നതിന് 10,000 രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. അത്രയും പണമില്ലെന്ന് അറിയിച്ചപ്പോള്‍ 6,500 നല്‍കണമെന്ന് അനില്‍കുമാര്‍ നിര്‍ബന്ധം പിടിച്ചു.
സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയ ജിജോയോട് പണം ഓഫീസിലേക്ക് എത്തിക്കേണ്ടെന്നും ആലുവ റെയില്‍വെ സ്റ്റേഷന് റോഡില്‍ എസ്ബിഐയ്ക്ക് സമീപം എത്തിയാല്‍ മതിയെന്നും അറിയിച്ചു. ഈ വിവരം ജിജോ വിജിലന്‍സ് ഡിവൈഎസ്പി രമേശിനെ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മഫ്ടിയിലെത്തിയ വിജിലന്‍സ് സംഘം അനില്‍കുമാറിനെ കാത്ത് മാറിനിന്നു. ജിജോയില്‍ നിന്ന് പണം കൈപ്പറ്റിയയുടന് വിജിലന്‍സ് സംഘം ചാടിവീണു.
പണം റോഡില്‍ ഉപേക്ഷിച്ച് അനില്‍ കുമാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജിലന്‍സ് സംഘം വളഞ്ഞിട്ട് പിടിച്ചു. ജനം തടിച്ചുകൂടിയതോടെ റോഡില്‍ ഗതാഗതം നിലച്ചു. ഇതോടെ സമീപത്തെ ചെരുപ്പുകടയിലേക്ക് പ്രതിയെ കയറ്റി ഷട്ടര്‍ അടച്ചിട്ട ശേഷമാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കരസേനയില്‍ നിന്ന് ഹവീല്‍ദാറായി വിരമിച്ച ശേഷമാണ് ഏഴ് വര്‍ഷം മുമ്പ് അനില്‍കുമാര്‍ സംസ്ഥാന സര്‍വ്വീസില്‍ പ്രവേശിച്ചത്. അഞ്ച് മാസം മുമ്പാണ് ചൂര്‍ണിക്കരയില്‍ എത്തിയത്. നിര്‍ധന കുടുംബമായ ജിജോയുടെ അച്ഛന് അപകടത്തെ തുടര്‍ന്ന് കാല് ഒടിഞ്ഞ് കിടപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: