ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നത് ദേശീയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. ഗുജറാത്തില്‍ എട്ട് എംഎല്‍എമാരുടെ വോട്ടുകള്‍ രാംനാഥ് കോവിന്ദിന് ലഭിച്ചത് ഹൈക്കമാന്‍ഡിന് തലവേദനയായി.
വിവിധ സംസ്ഥാന ഘടകങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവില്ലായ്മ പ്രതിഫലിക്കുന്നതായി വോട്ട് ചോര്‍ച്ച. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കും.
പത്തോളം സംസ്ഥാനങ്ങളില്‍ നിന്നായി പ്രതിപക്ഷപാളയത്തില് നിന്ന് 116 എംഎല്‍എമാരുടെ വോട്ടുകള്‍ രാംനാഥ് കോവിന്ദിന് ചോര്‍ന്നുകിട്ടി. ഇതില്‍ തൊണ്ണൂറു ശതമാനവും കോണ്‍ഗ്രസ് വോട്ടുകളാണ്. ക്രോസ് വോട്ടിങ് പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നടപടികള്‍ ഉണ്ടാവുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
ആസാമില്‍ 39 വോട്ടുകള്‍ കിട്ടേണ്ടിടത്ത് മീരാ കുമാറിന് ലഭിച്ചത് 35 വോട്ടുകള്‍ മാത്രം. ഗോവയില്‍ മൂന്ന് എംഎല്‍എമാരാണ് കോവിന്ദിന് വോട്ട് ചെയ്തത്. രാജസ്ഥാനില്‍ 161 വോട്ടുകളുള്ള ബിജെപിക്ക് അഞ്ച് വോട്ടുകള്‍ അധികം കോവിന്ദിന് ലഭിച്ചു.
കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, ആര്‍എല്‍ഡി എന്നിവയുടെ അടക്കം 74 വോട്ടുകളാണ് മീരാകുമാര്‍ ഉത്തര്‍പ്രദേശില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ലഭിച്ചത് 65 വോട്ടുകള്‍ മാത്രം. എസ്പി ക്യാമ്പില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപിക്കായി.
മഹാരാഷ്ട്രയില്‍ പന്ത്രണ്ടോളം പ്രതിപക്ഷ എംഎല്‍എമാരാണ് കോവിന്ദിന് അനുകൂലമായി വോട്ട് ചെയ്തത്. ബിജെപി, ശിവസേന പാര്‍ട്ടികള്‍ക്ക് 195 വോട്ടുകള്‍ മാത്രമാണ് ഉള്ളതെങ്കിലും കോവിന്ദിന് 208 വോട്ടുകള്‍ ലഭിച്ചു. 92 വോട്ടുകള്‍ ലഭിക്കേണ്ട മീരാകുമാറിന് 77 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത്. കോവിന്ദിന് 11 വോട്ടുകള്‍ ലഭിച്ചു.
മധ്യപ്രദേശില്‍ 56 കോണ്‍ഗ്രസ് എംഎല്‍എമാരും നാല് ബിഎസ്പിക്കാരും മൂന്നു സ്വതന്ത്രരും മീരാകുമാറിനെ പിന്തുണച്ചെങ്കിലും കിട്ടിയത് 57 വോട്ടുകള്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: