ഇരിട്ടി: തലശ്ശേരി കുടക് അന്തര്‍സംസ്ഥാന പാതയിലെ പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപം കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്ന് ഒലിച്ചു പോയ റോഡ് പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇവിടെ തടാകത്തിന്റെ ഭിത്തിയിടിഞ്ഞു റോഡ് ഒലിച്ചു പോയതിനെത്തുടര്‍ന്നു ഈ പാത കഴിഞ്ഞദിവസം അധികൃതര്‍ അടച്ചിരുന്നു. ഇത് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചത് മൂലം കണ്ണൂര്‍ ജില്ലയും കുടകുമായുള്ള ബന്ധം പൂര്‍ണ്ണമായും വേര്‍പെട്ട നിലയിലായിരുന്നു. ഇപ്പോള്‍ കുടക് ജില്ലാ ഭരണകൂടം ഇടപെട്ട് അടിയന്തിരമായി ഇതിലെ യുള്ള വാഹന ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് ആരംഭിചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മടിക്കേരി പൊതുമരാമത്ത് അസി.എഞ്ചിനീയരുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം സ്ഥലം സന്ദര്‍ശിച്ചു. തടാകത്തിലെ വെള്ളം താഴുന്ന നിലക്ക് നിര്‍മ്മാണ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കും. തടാകത്തിന്റെ അരികിനോട് ചേര്‍ന്ന് വലിയ കരിങ്കല്ലുകള്‍ നിരത്തി പൈപ്പുകള്‍ സ്ഥാപിച്ച് താത്കാലിക സൗകര്യം ഒരുക്കും. ഇതിനുള്ള നിര്‍മ്മാണ സാമഗ്രികള്‍ ഇന്നുമുതല്‍ എത്തിച്ചു തുടങ്ങും. ഒരാഴ്ചക്കുള്ളില്‍ താത്കാലിക സംവിധാനം ഒരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മടിക്കേരി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പ്രഭു,അഡീഷനല്‍ എഞ്ചിനീയര്‍ സുരേഷ് എന്നിവര്‍ അറിയിച്ചു. ഒരു സമയം ഒരു ഭാഗത്ത് കൂടി വാഹനം കടത്തി വിടാനുള്ള സംവിധാനമാണ് ഇപ്പോള്‍ ഒരുക്കുക. മഴകുറഞ്ഞത് മൂലം നീരൊഴുക്കിന് കുറവ് വന്നിട്ടുണ്ട്. ഇതുപോലെ തുടര്‍ന്നാല്‍ എത്രയും പെട്ടെന്ന് പാത പൂര്‍വ സ്ഥിതിയില്‍ പുനര്‍ നിര്മ്മിക്കുവനാകും എന്നാണു വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ തലശേരി കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് കുടകുമായുള്ള ബന്ധം പൂര്‍ണ്ണമായും നിലച്ചിരിക്കയാണ്. ഇരിട്ടിയില്‍ നിന്നും വീരാജ് പെട്ടയിലേക്ക് 38 കിലോമീറ്റര്‍ ദൂരമാണ് ഉണ്ടായിരുന്നത്. മാനന്തവാടി വഴി പോകുമ്പോള്‍ ഇത് നൂറു കിലോമീറ്ററിനടുത്തു വരും. ഉദ്യോഗസ്ഥരെ കൂടാതെ വീരാജ്പേട്ട വാര്‍ഡ് അംഗം ഷീബ, കുടക് എം എല്‍ എ സി. വീണ അച്ചയ്യ, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബു മാതപ്പ, റോഡ് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് പ്രിത്യുനാഥ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: