കണ്ണൂര്‍: പൊതുസ്ഥലങ്ങളിലെ പരസ്യമദ്യപാനം തടയുന്നതിന് നടപടിയുണ്ടാകണമെന്നും പൊതുജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെ നിര്‍ബന്ധമായും കേസെടുക്കണമെന്നും ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ ആവശ്യം. എ.ഡി.എം ഇ. മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വയക്കാടി ബാലകൃഷ്ണന്, പി.ടി സഗുണന് എന്നിവരാണ് ആവശ്യമുന്നയിച്ചത്. പുതുതായി പണിയുന്ന വീടുകള്‍ കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ പരസ്യമദ്യപാനം വ്യാപകമാകുന്നതായും ശക്തമായ റെയിഡുകള്‍ നടത്തണമെന്നും ആവശ്യമുയര്‍ന്നു. സ്കൂള്‍ പരിസരങ്ങളിലെ ലഹരിവസ്തുക്കളുടെ വില്‍പ്പന തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പിനെ കൂടി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുപ്പിക്കണമെന്നും പി.വി രവീന്ദ്രന് പറഞ്ഞു.
ജില്ലയില്‍ എക്സൈസ് വകുപ്പ് ജൂണില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് 199 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.വി സുരേന്ദ്രന് ജനകീയ കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. 21 എന്‍.ഡി.പി.എസ് കേസുകളും പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 265 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. 73 പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. കള്ള്ഷാപ്പ്, ബിയര്‍ വൈന്‍ പാര്‍ലറുകളിലായി 260 തവണ പരിശോധന നടത്തി. 64 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 51 ലിറ്റര്‍ ചാരായം, 178.5 ലിറ്റര്‍ വിദേശമദ്യം, 90 കി.ഗ്രാം പാന്‍മസാല, 579 ഗ്രാം കഞ്ചാവ്, 3650 ലിറ്റര്‍ വാഷ് എന്നിവയും ഇക്കാലയളവില്‍ പിടിച്ചെടുത്തിട്ടുണ്ട്. യോഗത്തില്‍ ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.വി സുരേന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജൂണ്‍ 26 ന് കണ്ണൂരില്‍ നടന്ന വിമുക്തി അന്താരാഷട്ര ലഹരിവിരുദ്ധ ദിനാചരണം കാര്യക്ഷമമായി നടത്തിയ എക്സൈസ് വകുപ്പിനെ ജനകീയ കമ്മിറ്റി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: