പത്തനാപുരം: ഗ്രാമപഞ്ചായത്തംഗവും മകനും ചേര്‍ന്ന് വിധവയായ യുവതിയെ വീടുകയറി മര്‍ദിച്ചതായി പരാതി. കുന്നിക്കോട് ശാസ്ത്രി ജങ്ഷനില്‍ കീച്ചിറപുത്തന് വീട്ടില്‍ മുത്തുബീവി (39), മകന് അന്‍വര്‍ഷാ (19) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വിളക്കുടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് ചെയര്‍മാനും സിപിഐ നേതാവുമായ ശാസ്ത്രി ജങ്ഷന് പറയങ്കോട് ഷാജി മന്‍സിലില്‍ സജീവ്, മകന് ശാലു എന്നിവരെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് 7.45നായിരുന്നു സംഭവം.
ബൈക്കില്‍ സഞ്ചരിക്കവെ മകനെ കാറിടിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ പോയതുമാണ് മര്‍ദനത്തിന് കാരണമെന്ന് മുത്തുബീവി ജന്മഭൂമിയോട് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെ മുത്തുബീവിയുടെ വീട്ടിലെത്തിയ പഞ്ചായത്ത് അംഗവും മകനും അതിക്രമിച്ച് കയറി യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. ഒപ്പം അസഭ്യം പറയുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ മകന് അന്വര്ഷയ്ക്കും മര്‍ദ്ദനമേറ്റു. അക്രമികള്‍ മദ്യലഹരിയിലായിരുന്നുവെന്നും മദ്യക്കുപ്പി ഉപയോഗിച്ച് വീട്ടുപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും പഞ്ചായത്തംഗവും മകനും രക്ഷപ്പെട്ടിരുന്നു.
ഇരുവരെയും കുന്നിക്കോട് പോലീസ് പിടികൂടി. മുത്തുബീവിയും മകനും കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. മാസങ്ങള്‍ക്ക് മുന്‍പും പഞ്ചായത്ത് അംഗം അക്രമിച്ചതായി മുത്തുബീവി പറഞ്ഞു. സ്ത്രീകളെ വീടുകയറി അക്രമിച്ച് മര്‍ദ്ദിച്ചതിന്റെ പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി.
വിധവയെ വീട്കയറി മര്‍ദിച്ച വാര്ഡ്മെമ്പര് രാജിവയ്ക്കണമെന്ന് ബിജെപി വിളക്കുടി പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരെ പോലീസ്സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയ സിപിഐ പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: