സ്വന്തം ലേഖകന്‍
കൊട്ടാരക്കര: തലച്ചിറയിലും പരിസരപ്രദേശത്തും തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ മൂന്നാമന് ഇനിയും പിടിയിലായില്ല.
ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറയുന്നു. കാക്കാട് യാസിന് മന്‍സിലില്‍ മുഹമ്മദ് നിസാമുദീന്‍ (28), തലച്ചിറ ഷാനിഫ മന്‍സിലില്‍ ഷംനാദ് (28) എന്നിവരാണ് നേരത്തെ പിടിയിലായത്. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
ബൈക്കില്‍ തോക്കുമായി യാത്ര ചെയ്തവരില്‍ ഒരാളാണ് ഇനി പിടിയിലാവാനുള്ളത്. ഈ പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാണ് വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തോക്ക് എയര്ഗണ്ണാണന്നും പ്രതികളുടെ കുസൃതി മാത്രമായി കണ്ട് സംഭവത്തെ ഒതുക്കിതീര്‍ക്കാനും ചില ഉന്നതര്‍ സംഭവത്തില്‍ ഇടപെട്ടതായി നാട്ടുകാര്‍ ആരോപിക്കുന്നു. തോക്കുമായി അടുത്തടുത്ത ഗ്രാമങ്ങളില്‍ കറങ്ങി പ്രതികള്‍ നടത്തിയ ഭീഷണി പോലീസ് ഗൗരവത്തില്‍ കാണാത്തത് എന്തുകൊണ്ടാണെന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.
ചൊവ്വാഴ്ച രാത്രി എട്ടിനാണ് തലച്ചിറ, കടുവാപ്പാറ, ചിരട്ടകോണം എന്നീ പ്രദേശങ്ങളില്‍ രണ്ട് യുവാക്കള്‍ തോക്കുമായി ബൈക്കില്‍ കറങ്ങിനടന്ന് ഭികരാന്തരീക്ഷം സൃഷ്ടിക്കുകയും ചിലര്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തത്. പിറ്റേന്ന് വെളുപ്പിന് 4.45ന് ചിരട്ടകോണത്ത് നിന്ന് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
തോക്കിന്റെ ഉടമയും ബൈക്കില്‍ യാത്രചെയ്തിരുന്ന ഒരാളുമാണ് പിടിയിലായത്. ഇവരുടെ കൈയ്യില്‍ നിന്നും തോക്കും കണ്ടെടുത്തു. ബാലിസ്റ്റിക്ക് പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് തോക്ക് കൊണ്ടുപോയെങ്കിലും ഇതുവരെ പരിശോധനാഫലം കിട്ടിയില്ല എന്നത് തന്നെ അന്വേഷണത്തിന്റെ താല്‍പ്പര്യമില്ലായ്മയാണ് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: