കണ്ണൂര്‍: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായ പ്രകാരമുള്ള മിനിമം വേതനം അനുവദിച്ചില്ലെങ്കില്‍ വീണ്ടും സമരമാരംഭിക്കേണ്ടി വരുമെന്ന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്. സുപ്രീം കോടതി നില്ദ്ദേശപ്രകാരമുള്ള മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 21 ദിവസമാണ് കണ്ണൂര്‍, കാസര്‍കോഡ് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ സമരം ചെയ്തത്. സമരം അനിശ്ചിതമായി നീണ്ടുപോയ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് നഴ്സസ് അസോസിയേഷന് ഭാരവാഹികളുമായി ചര്‍ച്ച നടത്തിയത്. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്ക് മിനിമം വേതനമായ 20000 രൂപ നല്‍കണമെന്ന് ചര്‍ച്ചയില്‍ തീരുമാനമായതിന്റെ അടിസ്ഥാനത്തിലാണ് നഴ്സുമാര്‍ സമരം പിന്‍വലിച്ചത്. ശമ്പളം സംബന്ധിച്ച് മറ്റ് വ്യവസ്ഥകള്‍ മിനിമം വേജസ് അഡൈ്വസറി കമ്മറ്റിയുടെ തീരുമാനം വരുന്ന മുറക്ക് നടപ്പാക്കുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണെന്നാരോപിച്ച് സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ രംഗത്തെത്തിയതാണ് ഇപ്പോള്‍ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ആശുപത്രി മാനേജ്മെന്റുകളെ കണക്കിലെടുക്കാതെ ഏകപക്ഷീയമായാണ് മുഖ്യമന്ത്രി തീരുമാനമെടുത്തതെന്നാണ് സ്വകാര്യ ആശുപത്രി മാനേജുമെന്റ് അസോസിയേഷന് ഭാരവാഹികളുടെ ആരോപണം.
ന്യായമായ വേതനമാവശ്യപ്പെട്ട് 21 ദിവസം തുടര്‍ച്ചയായി നഴ്സുമാര്‍ സമരം ചെയ്തിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. എന്നാല്‍ സമരം ശക്തമാവുകയും പൊതുസമൂഹം സമരമേറ്റെടുക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് സമരം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. നഴ്സിങ് വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിച്ച് സമരം അട്ടിമറിക്കാനുള്ള നീക്കവും നടന്നിരുന്നു. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ സമരങ്ങളുടെ വേലിയേറ്റമുണ്ടാകുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: