‘സര്‍വ്വേഷു രമതേ ഇതി രാമഃ’ എല്ലാറ്റിലും രമിച്ചിരിക്കുന്നവന്‍-നിറഞ്ഞിരിക്കുന്നവന് രാമന്. സര്‍വ്വവ്യാപിയായ്, സര്വ്വന്തര്യാമിയായ് സര്‍വതിലും അങ്ങനെ രാമന് മാത്രം. ആ ആത്മസ്വരൂപിയായ രാമന് തന്നെ മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്. ധര്‍മ്മസ്വരൂപനായ രാമനെ അറിയുന്നവര്‍ ആത്മാരാമനില്‍ തന്നെയാണ് എത്തുക.
ആത്മാരാമനായിത്തീര്‍ന്ന ഒരാള്‍ക്ക് ധര്‍മ്മം തന്റെ സ്വഭാവം തന്നെ. വേറെയൊന്ന് ആവില്ല. ധര്‍മപാലനത്തിനായി സഞ്ചരിക്കുന്ന കോദണ്ഡ രാമനില്‍ നിന്ന് നമുക്ക് ക്രമത്തില്‍ ആത്മാരാമനിലേക്ക് ഉയരാം. പക്ഷേ ആദ്യം അതിന് കോദണ്ഡരാമനെ അറിയണം, ദാശരഥിയെ അറിയണം. ദശരഥന്റെ മകനാണ് രാമന്. ദശരഥന്-പത്ത് ഇന്ദ്രിയങ്ങളെയും നല്ലവണ്ണം നിയന്ത്രിച്ചവന്-ധര്‍മ്മപാലകന്‍ തന്നെ.
ഇങ്ങനെയുള്ള ഒരാളുടെ മകനാകുമ്പോള്‍ മാത്രമാണ് രാമന്റെ മഹത്വം വര്‍ധിക്കുന്നത്. ഒരു ഭാഗത്ത് ധര്‍മ്മമൂര്‍ത്തിയായി രാമന് നിലകൊള്ളുമ്പോള്‍ മറുപക്ഷത്ത് രാവണനാണ്-ദശമുഖന്. പത്ത് ഇന്ദ്രിയങ്ങള്‍ക്കും ഒരു നിയന്ത്രണവുമില്ലാത്തയാള്. അയാള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ തനിക്കും കുലത്തിനും നാശത്തിനു കാരണമാകുന്നു.
ധര്‍മ്മാചരണത്തിലും ആദ്ധ്യാത്മികതയുടെ ഏതു മേഖലയിലും ഇന്ദ്രിയ നിയന്ത്രണത്തിന്റെ പ്രാധാന്യം അത്ര വലുതാണ്. ദാശരഥിയാകണോ ദശമുഖനാവണോ എന്ന് നമുക്ക് തീരുമാനിക്കാം. ഇന്ദ്രിയ അടക്കം ഇല്ലാത്ത രാവണനാകാന്‍ വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ ആരാധകരും ഏറും. ദാശരഥിയാകാന് പ്രയത്നം വേണം, കുറച്ചുപാടാണ്. ദാശരഥിയായ രാമനെ അറിയുമ്പോള്‍ രാമനോടൊപ്പം നില്‍ക്കാനേ ബുദ്ധിയുള്ളവര്‍ക്ക് കഴിയൂ.
രാമന്റെ ധര്‍മ്മാചരണം എത്തരത്തിലുള്ളതാണ്. രാജസുഖഭോഗങ്ങളെ വെടിഞ്ഞ് ക്ഷാത്ര-രാജധര്‍മ്മങ്ങളെ അനുഷ്ഠിക്കാന്‍ കൊട്ടാരം വിട്ടിറങ്ങുന്ന രാമലക്ഷ്മണന്മാരെയാണ് രാമായണത്തില്‍ നാം ആദ്യം കാണുക. വിശ്വാമിത്രമഹര്‍ഷിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഓരോന്നും വേണ്ടത്ര സൂക്ഷ്മതയോടെ അനുസരിക്കുന്ന ഉത്തമശിഷ്യനേയും വില്ലാളിവീരനേയും ഇവിടെ കണ്ടുമുട്ടും. അധര്‍മ്മത്തിനെതിരായുള്ള പോരാട്ടം ആരംഭിക്കുന്നത് താടകാനിഗ്രഹത്തിലൂടെയാണ്.
അധാര്‍മികതയുടെ താടകമാര്‍ തെരുവിലുറഞ്ഞ് തുള്ളിവരുമ്പോള്‍ രാമായണം തന്നെയാണ് നെഞ്ചകം പിളര്‍ക്കാന്‍ തൊടുക്കേണ്ടത.് മടിക്കരുതെന്ന് മാത്രം. വിശ്വാമിത്ര സഹായം രാമന് വഴികാട്ടി. ധര്‍മ്മത്തെ നിര്‍ണയിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ നല്ല മാര്‍ഗ്ഗ ഉപദേശം തന്നെ വേണം. മാരീച-സുബാഹുമാരെ വീഴ്ത്തിയതും ഈ കരുത്തില്‍ തന്നെ. പതിതയായ അഹല്യയെ യോഗിനിയാക്കാന് രാമന് കാല്‍വിരല്‍ തന്നെ ധാരാളം മതിയായിരുന്നു.
പിന്നെ സീതാസ്വയംവരം. ഇവിടെയൊക്കെ രാമന്റെ ധര്‍മ്മാചരണത്തിന് ഊര്‍ജ്ജമായി (ഭാവിയിലേക്കും) വിശ്വാമിത്രന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. താടകയെ ശിക്ഷിക്കലും അഹല്യയെ മോചിപ്പിക്കലും സീതയെ സ്വീകരിക്കലും രാമധര്‍മ്മത്തിന്റെ വ്യത്യസ്തമുഖങ്ങള്‍. കോപിച്ചടുത്ത ഭാര്ഗ്ഗവരാമന് മുന്നില്‍ പതറാതെ വില്ലുകുലച്ചത് രാമന്റെ ക്ഷാത്രധര്മവൈശിഷ്ട്യം. അതിനുമുന്നില്‍ സ്വതേജസ്സു തന്നെ അടിയറവയ്ക്കേണ്ടിവന്നു പരശുരാമന്.
ബാലകനായ രാമന്റെ അല്ലെങ്കില്‍ കൗമാരക്കാരനായ ഒരാളുടെ ഉറച്ച ധര്മ്മനിഷ്ഠയെയാണ് ഇത്തരത്തില്‍ ബാലകാണ്ഡത്തിലൂടെ വാല്മീകി മുനി വരച്ചുവച്ചത്. വസിഷ്ഠനും വിശ്വാമിത്രനും അടിത്തറപാകിയ ഈ ധാര്‍മിക മൂല്യബോധത്തില്‍ നിന്നുകൊണ്ടാണ് രാമന് പിന്നീട് തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന സകല പ്രതിസന്ധികളെയും ആത്മനിയന്ത്രണത്തോടെ മറികടന്നത്. ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് ധര്മ്മത്തിന് വിലയേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: