നേരം പുലര്ന്നുകൊണ്ടിരുന്നപ്പോള് വിശ്വാമിത്രന് ദിനചര്യകള്‍ക്കും ഈശ്വരാരാധനയ്ക്കുമായി ഉണര്‍ന്നെണീക്കൂ എന്ന് രാമനോടു പറഞ്ഞു –
‘കൗസല്യാ സുപ്രജാ രാമ
പൂര്‍വാസന്ധ്യാ പ്രവര്‍ത്തതേ,
ഉത്തിഷ്ഠ നരശാര്‍ദ്ദൂല
കര്‍ത്തവ്യം ദൈവമാഹ്നികം’.
പ്രാര്‍ത്ഥനയും ഗായത്രീമന്ത്രജപവും ഒക്കെക്കഴിഞ്ഞ് ബ്രഹ്മര്‍ഷിയോടൊപ്പം മുമ്പോട്ടുപോയ കുമാരന്മാര് ഗംഗാനദിയും അനേകം ആശ്രമങ്ങളും കാണുകയുണ്ടായി.
അക്കാണുന്നത് ആരുടെയാശ്രമമാണന്ന് കുമാരന്മാര് ആകാംക്ഷയോടെ ബ്രഹ്മര്‍ഷിയോട് ആരാഞ്ഞു. ആ ആശ്രമത്തില്‍ ദേവേശ്വരനായ ശിവന് ധ്യാനത്തിലായിരുന്നു.
അദ്ദേഹം നാല്‍പ്പത്തിയൊമ്പത് മരുത്തുക്കളോടൊപ്പം പാര്‍വതീദേവിയുടെ സമീപത്തേക്കു പോകാനൊരുങ്ങുമ്പോള്‍ കന്ദര്‍പ്പന്‍ തന്റെ കാമബാണം പരമേശ്വരനില്‍ പ്രയോഗിച്ചു. ഭഗവാന് തന്റെ തൃക്കണ്ണുതുറന്ന് അവനെ ഇല്ലാതാക്കി, അവന്റെ ഓരോ അംഗവും അവനില്‍ നിന്നും വേര്‍പ്പെട്ടു.
അങ്ങനെ കന്ദര്‍പ്പന്‍ അംഗങ്ങളില്ലാത്തവന്‍ (അനംഗന്‍) ആയിത്തീര്‍ന്നു. അംഗങ്ങള്‍ വീണസ്ഥലമാകട്ടെ അംഗം (അംഗരാജ്യം) എന്നു പുരാവൃത്തം. ഇന്നിനി യാത്രയവസാനിപ്പിച്ച് ഇവിടെത്തങ്ങാം. സ്നാനത്തിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം രാത്രി ഈ പുണ്യാശ്രമത്തില്‍ കഴിയാം എന്ന് ബ്രഹ്മര്‍ഷി പറഞ്ഞു.
വിശ്വാമിത്രനും രാമലക്ഷ്മണന്മാരും അവിടെയെത്തിയ വിവരമറിഞ്ഞ് ഋഷിമാര്‍ അവരെ കാണുവാനും ആതിഥ്യമരുളുവാനുമായി എത്തിച്ചേര്‍ന്നു. ഋഷിമാര്‍ അതിഥികള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും കഥകള്‍പറഞ്ഞ് അവരെ ആനന്ദിപ്പിക്കുകയും ചെയ്തു.
അടുത്ത ദിവസത്തെ യാത്രയില്‍ ഗംഗാനദി കടക്കുമ്പോള്‍ ഉച്ചത്തില്‍ക്കേട്ട വിചിത്രമായ ശബ്ദത്തിന്റെ കാരണം രാമന് അന്വേഷിച്ചു.
അതിനുത്തരമായി ബ്രഹ്മര്‍ഷി ഇങ്ങനെ പറഞ്ഞു. കൈലാസത്തില്‍ ബ്രഹ്മാവ് തന്റെ മനസ്സുകൊണ്ടുതീര്ത്ത ഒരു സരസ്സുണ്ട്-മാനസസരസ്സ് എന്നുപേര്. ആ സരസ്സില്‍നിന്നും ഉദ്ഭവിക്കുന്നതു കാരണം സരയൂ എന്നുപേരുള്ള ഒരു നദിയുണ്ട്. ആ നദി അയോദ്ധ്യയെ മൂന്നുദിക്കുകളിലുംകൂടി (ദക്ഷിണദിക്ക് ഒഴികെ) ചുറ്റിയൊഴുകി ധൃതിയില്‍ ജാഹ്നവി(ഗംഗ)യെ കാണാനെത്തുകയാണ്.
അതിന്റെ ഫലമാണ് ഈ ശബ്ദം. ഗംഗയേയും സരയുവിനേയും നമസ്കരിച്ചശേഷം അവര്‍ മൂവരും യാത്ര തുടര്‍ന്നു. അത് ഭീതീപ്പെടുത്തുന്ന വനത്തിലൂടെയായിരുന്നു. കാരണമന്വേഷിച്ച രാമനോട് ഇവിടെയാണ് താടക എന്ന യക്ഷസ്ത്രീ വസിക്കുന്നത് എന്ന് വിശ്വാമിത്രന് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: