മക്കളേ,
പലര്‍ക്കും ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയമാണ്. ബിസിനസ്സ് നഷ്ടമാകുമോ, പ്രമോഷന് കിട്ടാതെ പോകുമോ, ഇന്റര്‍വ്യൂവില്‍ തോല്‍ക്കുമോ, മക്കളുടെ വിവാഹത്തിന് എന്തെങ്കിലും തടസ്സം വരുമോ എന്നൊക്കെ ഭയന്നിട്ട് ജ്യോത്സ്യനെക്കണ്ട് ജാതകം നോക്കിക്കുന്നവരുണ്ടാകും. ജ്യേത്സ്യന്മാര്‍ പറയുന്ന ഗ്രഹദോഷങ്ങളെക്കുറിച്ച് കേട്ട് ഒന്നുകൂടി ആധിപിടിക്കുന്നവരും പരിഹാര ക്രിയകള്‍ക്കായി ധാരാളം പണം ചെലവാക്കുന്നവരും ഉണ്ടാകും.
ജ്യോതിഷം ഒരു ശാസ്ത്രമാണ്; അതിനെ പ്രയോജനപ്പെടുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ ജാതകവും ഗ്രഹനിലയുമെല്ലാം നമ്മുടെ ജീവിതത്തില്‍ വരാനിരിക്കുന്ന സുഖദുഃഖങ്ങളുടെ സൂചന നല്‍കുക മാത്രമാണ് ചെയ്യുന്നത്. നമ്മുടെ കഷ്ടപ്പാടുകള്‍ക്ക് ഗ്രഹങ്ങളെയോ ദൈവത്തെയോ പഴി പറഞ്ഞിട്ടു കാര്യമില്ല.
നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സുഖദുഃഖങ്ങള്‍ ഈ ജന്മത്തിലോ മുജ്ജന്മങ്ങളിലോ നമ്മള് ചെയ്ത കര്‍മ്മങ്ങളുടെ ഫലങ്ങള്‍ തന്നെയാണ്. സദ്കര്‍മ്മങ്ങള്‍ പുണ്യത്തിനും പുണ്യം സുഖാനുഭവത്തിനും കാരണമാകും. ദുഷ്കര്‍മ്മത്തില്‍ നിന്ന് പാപവും ഉണ്ടാകും. അത് പിന്നീട് നമുക്ക് തന്നെ ദുഃഖമുണ്ടാക്കും. നമ്മുടെ ശരീരത്തിനു ചുറ്റും വളരെ സൂക്ഷ്മമായ ഒരു ആവരണം അഥവാ ഓറ ഉണ്ട്. നമ്മള് ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ഒരു ടേപ്പ് റെക്കോര്ഡറിനെപ്പോലെ ആ ആവരണം പിടിച്ചെടുക്കുന്നു.
നമ്മള് വിശന്നിരിക്കുന്ന ഒരനാഥബാലന് രുചിയേറിയ ഭക്ഷണം നല്‍കിയെന്നിരിക്കട്ടെ അവന് സന്തോഷത്തോടെ കഴിക്കുന്നതു കാണുമ്പോള്‍ നമുക്കുണ്ടാകുന്ന സന്തോഷം നമ്മള് ചെയ്ത കര്‍മ്മത്തിന്റെ ദൃഷ്ടഫലമാണ്. എന്നാല്‍ നമ്മള് ചെയ്ത കര്‍മ്മത്തിന്റെ പുണ്യരൂപത്തിലുള്ള അദൃഷ്ട ഫലം നമ്മുടെ ഓറയില്‍ തങ്ങി നില്ക്കും. അത് പില്ക്കാലത്ത് സുഖാനുഭവത്തിന് കാരണമാകും.
ഒരിക്കല്‍ ഒരു രാജാവിന് ഒരു മഹാത്മാവ് രണ്ട് വിഗ്രഹങ്ങള്‍ നല്കിയിട്ടു പറഞ്ഞു, ”ഈ വിഗ്രഹങ്ങള്‍ ഭദ്രമായി സൂക്ഷിച്ചു വെയ്ക്കണം. ഇവ പൊട്ടാനിടവന്നാല് രാജ്യത്ത് യുദ്ധം, പ്രകൃതിക്ഷോഭം തുടങ്ങിയ ദുരിതങ്ങള്‍ ഉണ്ടാകാം.” രാജാവ് രണ്ടു വിഗ്രഹങ്ങളും ഒരു വിശ്വസ്തസേവകനെ ഏല്പിച്ചിട്ടു പറഞ്ഞു, ”ഇവ സൂക്ഷിച്ച് വെയ്ക്കണം. തറയില്‍ വീഴാനോ പൊട്ടാനോ പാടില്ല.”
രാജാവു പറഞ്ഞതനുസരിച്ച് അയാള്‍ ആ വിഗ്രഹങ്ങള്‍ ഭദ്രമായി ഒരിടത്തു സൂക്ഷിച്ചു വെച്ചു. എങ്കിലും ഒരു ദിവസം വിഗ്രഹം വൃത്തിയാക്കുന്നതിനിടയില്‍ എങ്ങനെയോ അതില്‍ ഒരെണ്ണം താഴെവീണു പൊട്ടാനിടയായി. അധികം വൈകാതെ അയല്‍ രാജ്യത്തെ രാജാവ് വലിയ സൈന്യവുമായി വന്ന് ആ രാജ്യത്തെ ആക്രമിച്ചു.
വിഗ്രഹം ഉടയാന്‍ കാരണക്കാരനായ സേവകനെ രാജാവ് തൂക്കികൊല്ലാന്‍ വിധിച്ചു. അന്ത്യാഭിലാഷം എന്തെങ്കിലും ഉണ്ടോ എന്നു ചോദിച്ചപ്പോള്‍ സേവകന് പറഞ്ഞു, ”ഉണ്ട്, ഞാന്‍ മരിക്കുന്നതിനുമുമ്പ് രണ്ടാമത്തെ വിഗ്രഹം കൂടി ഉടയ്ക്കാന്‍ ആഗ്രഹിക്കുന്നു.”അതുകേട്ട് രാജാവ് ചോദിച്ചു, ”നീ ഇങ്ങനെ പറയാന്‍ എന്താണു കാരണം?”
സേവകന് വിനയത്തോടെ പറഞ്ഞു, ”ഒരു വിഗ്രഹം ഉടഞ്ഞതിന്റെ പേരില്‍ എനിക്കു വധശിക്ഷ വിധിച്ചു. ഇനി അടുത്ത വിഗ്രഹം ഉടഞ്ഞാല്‍ എന്നെപ്പോലെ ഒരു നിരപരാധി കൂടി ശിക്ഷിക്കപ്പെടാനിടയാകരുത്. അങ്ങയ്ക്ക് ഈ വിഗ്രഹങ്ങള്‍ നല്കിയ മഹാത്മാവു പറഞ്ഞത് വിഗ്രഹങ്ങള്‍ പൊട്ടുമ്പോള്‍ രാജ്യത്ത് ദുരിതങ്ങള്‍ ഉണ്ടാവുമെന്നാണ്. വിഗ്രഹം പൊട്ടുന്നതുകൊണ്ടാണ് ദുരിതങ്ങള്‍ ഉണ്ടാകുന്നതെന്നു പറഞ്ഞിട്ടില്ല. വിഗ്രഹം ഉടഞ്ഞത് വരാനിരുന്ന യുദ്ധത്തിന്റെ സൂചന മാത്രമായിരുന്നു.” ഇതുകേട്ട് രാജാവിന് തന്റെ തെറ്റു ബോദ്ധ്യമായി. രാജാവ് ഉടന്‍ ആ സേവകനെ ശിക്ഷയില്‍ നിന്ന് മോചിപ്പിച്ചു.
ജ്യോതിഷത്തെ ശരിയായരീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ നമ്മുടെ കഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ അത് കുറേയൊക്കെ സഹായിക്കുമെന്നത് ശരി തന്നെ. എന്നാല്‍ അതിനല്ല നമ്മള് പ്രാധാന്യം കൊടുക്കേണ്ടത്. നമ്മള് മുമ്പ് ചെയ്ത കര്‍മ്മങ്ങളാണ് നമ്മുടെ സുഖത്തിനും ദുഃഖത്തിനും കാരണമെന്നതിനാല്‍ നമ്മള് ചെയ്യുന്ന കര്‍മ്മങ്ങള്‍ സദ്കര്‍മ്മങ്ങള്‍ ആകാന്‍ ശ്രദ്ധിക്കണം. മനസാ വാചാ കര്‍മ്മണാ ആരെയും ദ്രോഹിക്കാതിരിക്കാന് ശ്രമിക്കണം.
കഴിയുന്നത്ര പരോപകാരാര്‍ത്ഥമായ കര്‍മ്മങ്ങള്‍ ചെയ്യുകയും വേണം. അതോടൊപ്പം നിഷ്ഠയോടുകൂടിയ ഉപാസന കൂടി ഉണ്ടായാല്‍ പ്രാരബ്ധ ദുരിതങ്ങള്‍ കുറയുകയും വിഘ്നങ്ങള്‍ മാറുകയും ഐശ്വര്യമുണ്ടാവുകയും ചെയ്യും.
പ്രതിദിനമുള്ള സഹസ്രനാമാര്‍ച്ചന, ഇഷ്ടദേവതയുടെ മന്ത്രജപം, നാമസങ്കീര്‍ത്തനം തുടങ്ങിയവയെല്ലാം ഇതിന് സഹായകങ്ങളാണ്. അല്ലാതെ മാറിമാറി വരുന്ന ഗ്രഹനിലകളെക്കുറിച്ച് ചിന്തിച്ച് ആധിപിടിച്ച് പരിഹാരം തേടി അലയേണ്ട ആവശ്യമില്ല. ഒരു ശരിയായ സാധകന് ജ്യോതിഷത്തെ ആശ്രയിക്കേണ്ട ആവശ്യം തന്നെയില്ല.
ജീവിതം സുഖദുഃഖസമ്മിശ്രമാണ്; സുഖമുണ്ടെങ്കില്‍ ദുഃഖവുമുണ്ടാകും. ഉയര്‍ച്ചയുണ്ടെങ്കില്‍ താഴ്ച്ചയുമുണ്ടാകും. നമ്മുടെ പ്രയത്നവും അനുഷ്ഠാനവും കൊണ്ട് ജീവിതപ്രശ്നങ്ങള്‍ പലതും പരിഹരിക്കാന്‍ കഴിയും.
എന്നാല്‍ പരിഹരിക്കാന്‍ കഴിയാത്ത കാര്യങ്ങളും ജീവിതത്തിലുണ്ടാകാം. അത്തരം അനുഭവങ്ങളെ ഒരേപോലെ സ്വീകരിക്കുന്ന ഒരു മനോഭാവം വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. അങ്ങനെയായാല്‍ സുഖത്തില്‍ അഹങ്കരിക്കാതെയും ദുഃഖത്തില്‍ തളരാതെയും മുന്നോട്ടുപോകാന്‍ നമുക്കു കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: