തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം. വിന്‍സെന്റിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത വിന്‍സെന്റിനെ ഇന്നലെ വൈകുന്നേരം എട്ടു മണിയോടെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് മാറ്റി. നാലുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.
ഉച്ചയ്ക്ക് 12.40ഓടെ പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിന്‍സെന്റിനെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ചോദ്യം ചെയ്തത്. ചോദ്യംചെയ്യലിന് ശേഷം പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലേക്ക് എത്താന്‍ എംഎല്‍എയോട് ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക വാഹനത്തില്‍ ഒരു സഹായിക്കൊപ്പം പൊലീസ് ക്ലബ്ബിലെത്തിയ വിന്‍സെന്റിനെ അവിടെവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയ്ക്ക് ശേഷം നെയ്യാറ്റിന്‍കര പോലീസ്േസ്റ്റഷനിലും തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നിലും ഹാജരാക്കുകയായിരുന്നു. പോലീസ്സ്റ്റേഷന് വളപ്പിലും കോടതി പരിസരത്തും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു.
വിന്‍സെന്റിനെ കൊണ്ടുവന്ന വാഹനത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. ഇതോടെ പോലീസ് ലാത്തി വീശി. കല്ലേറില്‍ സമീപത്തെ വീട്ടിലുണ്ടായിരുന്ന നാല് വയസ്സുകാരിക്ക് പരിക്കേറ്റു. അക്രമികള്‍ ചിതറിയോടിയശേഷമാണ് വിന്‍സെന്റിനെ സബ്ജയിലിലേക്ക് കൊണ്ടുപോയത്.
വീട്ടമ്മയുമായി വിന്‍സെന്റ് മാസങ്ങളായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. കഴിഞ്ഞ അഞ്ച് മാസത്തിനിടെ എംഎല്‍എ 900 ലേറെ തവണ വീട്ടമ്മയുടെ ഫോണില്‍ വിളിച്ചതായി പോലീസ് കണ്ടെത്തി. ഒരു കന്യാസ്ത്രിയെയും വൈദികനെയും തന്റെ സഹോദരനെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് വീട്ടമ്മ മൊഴി നല്കി.
കേസില്‍ ശാസ്ത്രീയ തെളിവുകള്‍ അടക്കമുള്ളവ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് എംഎല്‍എയെ ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും വിന്‍സെന്റിനെ ചോദ്യം ചെയ്യണമെന്നും കേസില്‍ അറസ്റ്റു ചെയ്യേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥ എസ്പി അജിതാ ബീഗം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു കത്തു നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ലെന്നും കേസിന് ആവശ്യമായ എന്തു നടപടിയും പൊലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
എംഎല്‍എ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് പൊലീസിനെ സമീപിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എംഎല്‍എയ്ക്കെതിരെ ആദ്യം കേസെടുത്തത്. എസ്പി അജിതാ ബീഗം വീട്ടമ്മയുടെ രഹസ്യമൊഴിയെടുത്തശേഷമാണ് പീഡനത്തിന് കേസെടുത്തത്.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് എംഎല്‍എ വീട്ടമ്മയുടെ ബന്ധുവിനെ സ്വാധീനിക്കാന്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായിരുന്നു. വിന്‍സെന്റ് തെറ്റുകാരനാണെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും രംഗത്തെത്തി.
എന്നാല്‍, തനിക്കെതിരായ കേസ് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലാണ് വിന്‍സെന്റ്. ഇന്നലെ ചോദ്യം ചെയ്യല്‍ നടക്കവെ വിന്‍സെന്റ് അഭിഭാഷകന് മുഖേന മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: