ചന്ദ്രക്കലയും നക്ഷത്രവും മുദ്രചാര്‍ത്തിയ പച്ചക്കൊടിയുമേന്തി നൂറ് കണക്കിനാളുകള്‍ ആക്രോശിച്ചും അട്ടഹസിച്ചും ബദുരിയയിലെ തെരുവില്‍ ഭീതി പടര്‍ത്തി മുന്നേറുന്നു. മുന്‍നിരയിലുള്ള നാലോ അഞ്ചോ കുട്ടികള്‍ കയ്യിലുള്ള വലിയ വടികള്‍ ഉയര്‍ത്തിക്കാണിക്കുന്നു. അവര്‍ വിളിക്കുന്ന മുദ്രാവാക്യം മറ്റൊന്നുമല്ല. ‘ഹിന്ദുക്കള്‍ ഇന്ത്യ വിടുക, ഈ നാട് ഹിന്ദുക്കളുടേതല്ല’.
വിഭജനകാലത്താണ് ഈ മുദ്രാവാക്യം നാം ആദ്യം കേട്ടത്. പിന്നീട് തൊണ്ണൂറുകളില്‍ കശ്മീര്‍ താഴ്വരയില് പണ്ഡിറ്റുകള്‍ക്കെതിരെ ഇതാവര്‍ത്തിക്കപ്പെട്ടു. മതതീവ്രവാദികളുടെ അട്ടഹാസത്തില്‍ മതേതര സംരക്ഷകര്‍ മൗനികളായപ്പോള്‍ പതിനായിരക്കണക്കിന് പണ്ഡിറ്റുകള്‍ പിറന്ന നാട്ടില്‍ സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്തു.
കശ്മീരിന് പിന്നാലെ ഈ മുദ്രാവാക്യം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് ബംഗാളിലെ മുസ്ലിം മതതീവ്രവാദികളാണ്. പണ്ഡിറ്റുകളെപ്പോലെ ബംഗാളിലെ ഹിന്ദു സമൂഹവും മറ്റൊരു പലായനത്തിന്റെ അരികിലാണ്. മതേതരര്‍ പതിവ് മൗനവ്രതത്തിലും.
മുസ്ലിം പ്രീണനം രാഷ്ട്രീയ നയമാക്കിയ യുപി മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന് ‘മൗലാനാ മുലായ’മെന്ന വിളിപ്പേരുണ്ട്. ഇതില്‍ അഭിമാനം മാത്രമേയുള്ളു മുലായത്തിന്. മുസ്ലിം പ്രീണനത്തില്‍ മുലായത്തെ തോല്‍പ്പിക്കും ബംഗാള്‍ മുഖ്യമന്ത്രി മമത. മുലായം ‘മൗലാനാ മുലായ’മാണെങ്കില്‍ ‘ജിഹാദി ദീദി’യാണ് മമത.
മമതയുടെയും തൃണമൂല്‍ സര്‍ക്കാരിന്റെയും അതിരുകടന്ന മുസ്ലിം മത പ്രീണനത്തിന്റെ പരിണത ഫലമാണ് ബംഗാളില്‍ അടിക്കടി അരങ്ങേറുന്ന ഹിന്ദുവിരുദ്ധ കലാപങ്ങള്‍. പോലീസിനെ കാഴ്ചക്കാരാക്കി ഭരണകൂട പിന്തുണയോടെയാണ് കലാപകാരികള്‍ അഴിഞ്ഞാടുന്നത്.
കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ കുറഞ്ഞത് പത്ത് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപമുണ്ടായതായി ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബറിന് ശേഷം മാല്‍ഡ, മൂര്‍ഷിദാബാദ്, ഹൂഗ്ലി, ഈസ്റ്റ് മിഡ്നാപ്പൂര്‍, വെസ്റ്റ് മിഡ്നാപ്പൂര്‍, നോര്‍ത്ത് 24 പര്‍ഗാനാസ്, ഹൗറ, ബര്‍ദ്വാന്‍ തുടങ്ങിയ ജില്ലകളില്‍ ഹിന്ദുക്കള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഇതില്‍ ഏറ്റവുമൊടുവിലത്തേതാണ് ബദുരിയയിലേത്.
ഇന്ത്യന്‍ പീനല്‍ കോഡ് വേണ്ട, ശരി അത്ത് മതി
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ മുസ്ലിങ്ങളുടെ പുണ്യസ്ഥലത്തെ അവഹേളിച്ചെന്ന് ആരോപിച്ചാണ് ബദുരിയയില്‍ ഇസ്ലാമിസ്റ്റുകള്‍ അക്രമം അഴിച്ചുവിട്ടത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ഉടനടി പോലീസ് അറസ്റ്റ് ചെയ്തെങ്കിലും മതതീവ്രവാദികള്‍ തൃപ്തരായില്ല.
മതനിന്ദക്ക് ഇന്ത്യന്‍ പീനല്‍ കോഡല്ല, ഇസ്ലാമിക രാജ്യങ്ങളും ഐഎസ്സും അല്‍ഖ്വയ്ദയും നടപ്പാക്കുന്ന മതനിയമമാണ് വേണ്ടതെന്നായിരുന്നു കലാപകാരികളുടെ നിലപാട്. വിദ്യാര്‍ത്ഥിയെ ശരിഅത്ത് പ്രകാരം കല്ലെറിഞ്ഞ് കൊല്ലാന്‍ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളും പ്രകടനങ്ങളുമാണ് ഹിന്ദുവിരുദ്ധ കലാപത്തില്‍ അവസാനിച്ചത്.
വിദ്യാര്‍ത്ഥിയുടെ വീട് തകര്‍ത്തു. രക്ഷിതാക്കളെയും ബന്ധുക്കളെയും മര്‍ദ്ദിച്ചു. നൂറുകണക്കിന് ഹിന്ദു വീടുകള്‍ ആക്രമിച്ചു. സ്ത്രീകള്‍ പീഡനത്തിനിരയായി. കടകള്‍ തകര്‍ത്ത് കൊള്ളയടിച്ചു. ക്ഷേത്രങ്ങള്‍ തകര്‍ത്ത് വിഗ്രഹങ്ങള്‍ തച്ചുടച്ചു. ബിസര്ഹട്ടില് ഒരാള്‍ കൊല്ലപ്പെട്ടു.
കലാപം ആളിപ്പടരുമ്പോഴും പോലീസ് നിസ്സംഗത പാലിച്ചു.
പ്രതിക്കൂട്ടിലാകുമെന്നായപ്പോള് ഗവര്‍ണര്‍ക്കെതിരെ ആരോപണമുയര്‍ത്തി മമത സമൂഹത്തിന്റെ ശ്രദ്ധ വഴിതിരിച്ചുവിട്ടു. ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നും ബിജെപി ബ്ലോക്ക് പ്രസിഡണ്ടിനെപ്പോലെ പെരുമാറിയെന്നും അവര്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ ഇത് നിഷേധിച്ചിട്ടും മമത പ്രതിഷേധം തുടര്‍ന്നു.
അതേസമയം, കലാപകാരികള്‍ക്കെതിരെ എന്തെങ്കിലും പ്രതികരിക്കാനോ വേട്ടയാടപ്പെട്ടവര്‍ക്ക് സാന്ത്വനം പകരാനോ അവര്‍ തയ്യാറായതുമില്ല. കലാപത്തിന് നേതൃത്വം നല്കുന്ന മുസ്ലിം മതനേതൃത്വത്തിനെതിരെ ഒരു വാക്കുപോലും ഉരിയാടാനാകാത്തത്ര ദുര്‍ബ്ബലയാണ് മമത. സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തെ ധീരമായി നേരിട്ട മമതയ്ക്ക് മതതീവ്രവാദികള്‍ക്ക് മുന്നില്‍ മുട്ടിടിക്കുന്നു.
തൃണമൂലിന്റെ പ്രാദേശിക നേതൃത്വം ഈ മതനേതൃത്വത്തിന്റെ കൈകളിലാണ്. അവരുടെ സമ്പത്തിനും സ്വാധീനത്തിനും പുറമെ മുപ്പത് ശതമാനമുള്ള മുസ്ലിം വോട്ടുകളും മമതയെ അത്രയേറെ ആവേശം കൊള്ളിക്കുന്നു. വോട്ടുബാങ്ക് രാഷ്ട്രീയത്തിനായുള്ള മമതയുടെ മതപ്രീണനമാണ് ബംഗാളിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.
മാള്‍ഡയിലെ മുറിവ്
ഭരണകൂടത്തിന്റെ മതപക്ഷപാതിത്വത്തിന്റെയും തീവ്രവാദവത്കരിക്കപ്പെട്ട സാമൂഹ്യാന്തരീക്ഷത്തിന്റെയും ആഴം ബംഗാളിലെ ഹിന്ദുക്കള്‍ ഞെട്ടലോടെ മനസ്സിലാക്കിയത് മാള്‍ഡ കലാപത്തിലാണ്. ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരി ഉത്തര്‍ പ്രദേശില്‍ നടത്തിയ പ്രസംഗമാണ് മാള്‍ഡയിലെ ഹിന്ദുക്കള്‍ക്കെതിരെ ഇസ്ലാമിസ്റ്റുകള്‍ ആയുധമാക്കിയത്.
ആര്‍എസ്എസ്സുകാര്‍ സ്വവര്‍ഗ്ഗാനുരാഗികളാണെന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ പരാമര്‍ശത്തിന് ലോകത്തിലെ ആദ്യ സ്വവര്‍ഗ്ഗാനുരാഗി പ്രവാചകനായ മുഹമ്മദാണെന്ന് തിവാരി മറുപടി നല്‍കിയിരുന്നു. ഇതിനെതിരെ ബംഗാളിലുടനീളം പ്രതിഷേധങ്ങള്‍ അരങ്ങേറിയെങ്കിലും കലാപത്തിന് തെരഞ്ഞെടുത്തത് മുസ്ലിം ഭൂരിപക്ഷ ജില്ലയായ മാള്ഡയായിരുന്നു.
തിവാരിയെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജനവരിയില്‍ കാളിയാചക്കില്‍ മുസ്ലിം സംഘടനകള്‍ വന്‍ റാലി സംഘടിപ്പിച്ചു. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും പരിപാടിക്ക് അനുമതി നല്കിയ സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതലും എടുത്തില്ല. ഒരുലക്ഷത്തോളം ആളുകളാണ് കാളിയാചക്കില്‍ സംഘടിച്ചത്.
വിദ്വേഷ പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും നിറഞ്ഞുനിന്ന റാലി അതിവേഗം കലാപത്തിലേക്ക് തിരിഞ്ഞു. ദേശീയ പാതയില്‍ ബസ് തടഞ്ഞുനിര്‍ത്തി തീവെച്ചു നശിപ്പിച്ചായിരുന്നു തുടക്കം. രണ്ട് ഡസനോളം പോലീസ് വാഹനങ്ങള്‍ അഗ്നി വിഴുങ്ങി. അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്)യുടെ ജിപ്പും തകര്‍ത്തു. മുപ്പതിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ പോലീസ് സ്റ്റേഷന് തീയിട്ടു. ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസും തകര്‍ത്തു. ഹിന്ദുക്കളുടെ വീടുകളും കടകളും തകര്‍ത്ത് കൊള്ളയടിച്ചു.
കലാപം ആസൂത്രിതമായിരുന്നെന്നും തിവാരിയുടെ പ്രസംഗം കാരണമായി ഉപയോഗിക്കപ്പെട്ടതാണെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ കടുത്ത ഹിന്ദുവിരുദ്ധ വികാരം നിലനിന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികളുടെ മുസ്ലിം നേതാക്കള്‍ ഹിന്ദുവിരുദ്ധ പ്രചാരണങ്ങള്‍ നടത്തിവരുന്നതും അക്രമം പടരുന്നതിന് കാരണമായി. കലാപത്തിനായി മാഫിയാ സംഘങ്ങളെയും കൂട്ടുപിടിച്ചു.
മാമ്പഴങ്ങളുടെ നാടെന്നറിയപ്പെടുന്ന ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള മാള്‍ഡ അനധികൃത ആയുധ നിര്‍മ്മാണത്തിനും കള്ളനോട്ടിനും കുപ്രസിദ്ധവുമാണ്. ആയുധ കള്ളനോട്ട് റാക്കറ്റുമായി ബന്ധപ്പെട്ട കേസ് രേഖകള്‍ നശിപ്പിക്കാനാണ് പോലീസ് സ്റ്റേഷന് തീയിട്ടതെന്നും ആരോപണമുയര്‍ന്നു. പാക്ക് നിര്‍മ്മിത കള്ളനോട്ടുകള്‍ ബംഗ്ലാദേശിലൂടെ മാള്‍ഡ വഴിയാണ് രാജ്യത്തെത്തുന്നത്.
കലാപമോ, എവിടെ?
”വര്‍ഗ്ഗീയ കലാപം ഉണ്ടായിട്ടില്ല. സമൂഹമാധ്യമങ്ങള്‍ അസത്യം പ്രചരിപ്പിക്കുന്നു’. ഒരാഴ്ചയോളം ദുലാഖണ്ഡ് കത്തിയമര്‍ന്നപ്പോള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചതിങ്ങനെ. നൂറിലേറെ വീടുകള്‍ കൊള്ളയടിച്ച് കത്തിച്ച് ചാരമാക്കിയിട്ടും കലാപമല്ലെന്ന് പച്ചക്കള്ളം പറയുന്ന മുഖ്യമന്ത്രിയുടെ നാട്ടില്‍ എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടത്. പലായനം ചെയ്യപ്പെട്ടവര്‍ക്ക് എന്ത് ധൈര്യത്തിലാണ് തിരികെ വരാനാകുന്നത്.
ഇസ്ലാമിസ്റ്റുകളുടെ കലാപത്തില്‍ ഇരകളാക്കപ്പെട്ടവരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പൊതുസമീപനമാണ് മമതയുടെ വാക്കുകളിലുള്ളത്. സംസ്ഥാനം മതതീവ്രവാദികളുടെ പിടിയിലാണെന്ന് സമ്മതിക്കേണ്ടി വരുന്നത് ക്ഷീണമായതിനാല് പ്രാദേശിക സംഘര്‍ഷമെന്നാണ് ഇത്തരം അക്രമങ്ങളെ മമത ലഘൂകരിക്കുന്നത്.
മിലാദ് ഉള് റാലിയോടനുബന്ധിച്ചാണ് 2016 ഡിസംബര്‍ 12ന് ഹൗറ ജില്ലയിലെ ദുലാഖണ്ഡില് കലാപം പടര്‍ന്നത്. റാലി തടഞ്ഞെന്നാരോപിച്ച് ഹിന്ദുക്കളുടെ വീടുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ബോംബുകളും മറ്റ് മാരകായുധങ്ങളുമായാണ് റാലിയില്‍ പങ്കെടുത്തവര്‍ അക്രമം അഴിച്ചുവിട്ടത്. കലാപം ആസൂത്രിതമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
അക്രമികള്‍ ഗ്രാമത്തിന് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. തൃണമൂലിന്റെ ന്യൂനപക്ഷ സെല്‍ നടപ്പാക്കിയ കലാപമെന്നാണ് ബിജെപിയുടെ ആരോപണം. തൃണമൂല്‍ എംഎല്‍എ ഗുല്‍ഷാന്‍ മുള്ളിക്കിന്റെ സാനിധ്യത്തിലായിരുന്നു അക്രമങ്ങള്‍.
ഏത് നിമിഷവും ഒരു ഹിന്ദുവിരുദ്ധ കലാപത്തിനുള്ള ഉമിത്തീ എരിയുന്നുണ്ട് ബംഗാളില്‍.
അവസരത്തിനായി ഇസ്ലാമിസ്റ്റുകള്‍ തക്കം പാര്‍ത്തിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റും പ്രസംഗങ്ങളും നബിദിന റാലികളും മതിയായ മറകള്‍ മാത്രമാണ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിട്ടും തൃപ്തിവരാതെ ഗ്രാമം ചുട്ടെരിച്ചതും മറ്റൊരു സംസ്ഥാനത്ത് നടന്ന പ്രസംഗത്തെച്ചൊല്ലി തങ്ങളുടെ ഭൂരിപക്ഷ മേഖലയില്‍ കൊടുവാളെടുത്തതും അവസരങ്ങള്‍ മുതലെടുത്ത് ആളിക്കത്തിക്കാന്‍ സദാ സന്നദ്ധരായ കലാപകാരികളെയാണ് തുറന്നുകാട്ടുന്നത്.
(ആരെയും ഭയക്കാതെ ആയുധമേന്തി തെരുവിലിറങ്ങാന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് ധൈര്യം പകരുന്നത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. മമതയുടെ മുസ്ലിം പ്രീണനത്തിന് നന്ദിഗ്രാം പ്രക്ഷോഭം വരെ പഴക്കമുണ്ട്. അതേക്കുറിച്ച് നാളെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: