കൊടുങ്ങല്ലൂര്‍: അംഗ പരിമിതയായ പത്താം ക്ലാസ്സുകാരി ഗോപികയ്ക്കിനി വിദ്യാലയ വരാന്തയിലൂടെ തടസ്സമേതുമില്ലാതെ കൂട്ടുകാര്‍ക്കൊപ്പം സഞ്ചരിക്കാം. ജന്മനാ ചലന പരിമിതിയുള്ള ഗോപികയ്ക്ക് സ്കൂളില്‍ ഉപയോഗിക്കാനായി വീല്‍ചെയര്‍ ലഭിച്ചു. പരിമിതികളെ പരിശ്രമത്തിലൂടെ മറികടക്കുന്ന ഗോപികയുടെ ആഗ്രഹത്തിന് തണല്‍ വിരിക്കാന്‍ വിദ്യാലയവും സന്നദ്ധ പ്രവര്‍ത്തകരുമാണ് കൈകോര്‍ത്തത്. സന്നദ്ധ സംഘടനയായ തണല്‍ പാലിയേറ്റീവ് കെയര്‍ സെന്ററാണ് വീല്‍ചെയര്‍ നല്‍കിയത്.
അച്ഛന്റെ സൈക്കിളില്‍ സ്ക്കൂളിലെത്തുന്ന ഗോപികയ്ക്ക് ക്ലാസ്സ് മുറിയിക്ക് പുറത്തെ ലോകം പരിമിതമായിരുന്നു. ഇടവേളകള്‍ പോലും ക്ലാസ്സ് മുറിയില്‍ തന്നെ കഴിച്ചുകൂട്ടേണ്ടി വന്ന ഗോപിക ഒരു വീല്‍ചെയര്‍ വേണമെന്ന ആഗ്രഹം അദ്ധ്യാപകരുമായി പങ്കിട്ടു. തുടര്‍ന്ന് അദ്ധ്യാപകരും പി.ടി.എ യും ചേര്‍ന്ന് തണലിന്റെ സഹായത്തോടെ ഗോപികയ്ക്ക് വീല്‍ചെയര്‍ ലഭ്യമാക്കുകയായിരുന്നു.
വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ തണല്‍ ഭാരവാഹികളായ അബ്ദുള്‍ ജബ്ബാര്‍, ഇക്ബാല്‍ എന്നിവര്‍ വീല്‍ചെയര്‍ കൈമാറി. ഹെഡ്മിസ്ട്രസ് കെ.എസ് തങ്കം അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് നവാസ് പടുവിങ്ങല്‍, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റഷീദ്, പി.എഫ് ആന്റണി, എ.എസ് വിനയ, വി.എച്ച് ഹരീഷ്, ഷൈജു സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: