തൃശൂര്‍: ബൈക്ക് യാത്രികനെ തടഞ്ഞുവെച്ച് നഗ്നനാക്കി മര്‍ദ്ദിച്ച് കവര്‍ച്ച ചെയ്ത സംഭവത്തില്‍ നാല് പേര് പിടിയില്‍. ചെമ്പങ്കണ്ടം അറയ്ക്കല്‍ വീട്ടില്‍ സോജന് (34), അരണാട്ടുകര വെസ്റ്റേണ്‍ ബസാര്‍ കുന്നംകുമരത്ത് ജോണ്സണ് (28), നെടുപുഴ ഫാഷന്‍ കോളനി വാണിയന്‍ വീട്ടില്‍ ശ്രീക്കുട്ടന് (25), നെടുപുഴ, പടിയാത്ത് വീട്ടില്‍ ശരത് (22) എന്നിവരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. തോക്കാട്ടുകര ചാക്കാലക്കല്‍ ബിനോയ് (38) ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്.
മെയ് 21 നു രാത്രിയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ അരണാട്ടുകരയിലേക്ക് പോവുകയായിരുന്ന ബിനോയിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പ്രതികള്‍ തടയുകയായിരുന്നു. സുഹൃത്തിനെ ഭീഷണിപ്പെടുത്തി പറഞ്ഞു വിട്ട ശേഷം ബിനോയിയെ ചെമ്പന്കണ്ടത്തെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്തിലെ സ്വര്‍ണമാലയും രണ്ട് എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും കവരുകയും ചെയ്തു.
ശരീരത്തില്‍ സിഗരറ്റ് വെച്ച് പൊള്ളിക്കുകയും നഗ്നനാക്കി ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. രണ്ട് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പലതവണ ഭീഷണിപ്പെടുത്തി പണം വാങ്ങിയ പ്രതികള്‍ പണത്തിനായി ഭീഷണി തുടര്‍ന്നപ്പോഴാണ് ബിനോയ്് വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ പ്രതികളെ മാന്ദാമംഗലത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് പിടികൂടിയത്.കേസിലെ ഒന്നാം പ്രതിയായ സോജന് കവര്‍ച്ച, കൊലപാതക ശ്രമം, കുഴല്‍പ്പണ, സ്പിരിറ്റ് കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ സോജന്റെ സംഘത്തിലെ അംഗങ്ങളും വിവിധ കേസുകളിലെ പ്രതികളുമാണ്.
വെസ്റ്റ് സിഐ വി.കെ.രാജുവിന്റെ നേതൃത്വത്തില്‍ എഎസ്ഐമാരായ ബിനന്‍, സുരേഷ്, സീനിയര്‍ സിപിഒ അനില്‍കുമാര്‍, സിപിഒ മനോജ് കൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: