സ്വന്തം ലേഖകന്‍
ഇടുക്കി: ഗ്രാമസഭയില്‍ എത്തിയില്ലെന്ന കാരണത്താല്‍ ഭിന്നശേഷിയുള്ള കുട്ടിയ്ക്ക് സ്കോളര്‍ഷിപ്പ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്കോളര്‍ഷിപ്പ് നിഷേധിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന് രംഗത്ത്. തൊടുപുഴ വടക്കുംമുറി നെടുങ്കല്ലേല്‍ ഡോ.ജോസ് അഗസ്റ്റിന് കമ്മീഷനില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് കമ്മീഷന് പുതിയ നിര്‍ദ്ദേശങ്ങള്‍ വച്ചത്.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സ്കോളര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ കുട്ടികളുമായി ഗ്രാമസഭയില്‍ എത്തണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് മാതാപിതാക്കള്‍ക്ക് ഏറെ ദുരിതമായിരുന്നു. ഗ്രാമസഭയുടെ കാര്യം കൃത്യമായി അറിയിക്കാത്തതിനാല്‍ പല മാതാപിതാക്കള്‍ക്കും ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഭിന്നശേഷിയുള്ള കുട്ടികളുടെ വിശദാംശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൂക്ഷിക്കുകയും സ്കോളര്‍ഷിപ്പ് കൃത്യ സമയത്ത് നല്‍കിയിട്ടുണ്ടോയെന്ന് പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥന് ഉറപ്പ് വരുത്തുകയും വേണം. സ്കോളര്‍ഷിപ്പിനായി എല്ലാ വര്‍ഷവും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. ഒറ്റ അപേക്ഷയില്‍ നിശ്ചിത വര്‍ഷങ്ങളിലേക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. തങ്ങളുടെ വാര്‍ഡിലെ ഭിന്നശേഷിയുള്ള കുട്ടിക്ക് ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ സമര്പ്പിച്ചിട്ടുണ്ടേയെന്ന് വാര്‍ഡ് മെമ്പര്‍ ഉറപ്പ് വരുത്തണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
പുതിയ നിര്‍ദ്ദേശം സംസ്ഥാനത്തെ ആയിരക്കണക്കിന് മാതാപിതാക്കള്‍ക്കും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അനുഗ്രഹമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: