കര്‍ക്കടകം ഒന്നിന് ജന്മഭൂമിയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ശ്രീരാമന്റെ കാരിക്കേച്ചര്‍ വിവാദമായതിനുശേഷമാണ് അതു വരച്ച കെ. ജി. മനോജ്, എം.ടി. വാസുദേവന്‍ നായരുടെ ഒരു കാരിക്കേച്ചര്‍ വരച്ചത്. അതിന്റെ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു, വാസുദേവന്‍ എന്നു വിളിക്കാന്‍ ഭയമാകുന്നു.
എംടി, അതാണ് നല്ലത്. അത് അദ്ദേഹത്തെ മാത്രമല്ലെ അസ്വസ്ഥനാക്കൂ. ജന്മഭൂമിയിലെ രാമന്റെ വര സോഷ്യല്‍ മീഡിയയിലൂടെ ഏറ്റുവാങ്ങിയ വിമര്‍ശനങ്ങളില്‍ നിന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് മനോജിന് ചില സംശയങ്ങളുണര്‍ന്നു എന്നു തോന്നിക്കുന്ന വിധത്തിലായിരുന്നു ഈ ക്യാപ്ക്ഷന്‍.
കര്‍ക്കടകം ഒന്നിന്, രാമായണ മാസത്തിന് തുടക്കം കുറിക്കുന്ന ദിവസം, ജന്മഭൂമിയില് രാമന്റെ രണ്ടു മുഖങ്ങളാണ് മനോജ് വരച്ചത്. പതിവു ശിവകാശി നിറങ്ങള്‍ കുടഞ്ഞെറിഞ്ഞ് ലളിതമായ വരകളിലായിരുന്നു രാമന്. ആത്മീയതയുടെ പരിവേഷങ്ങളേക്കാള് മനുഷ്യത്വത്തിന്റെ ചട്ടക്കൂട്ടിലായിരുന്നു രാമന്. പരസ്പരപൂരകങ്ങളായിരുന്നു രാമന്റെ രണ്ട് വരകളും. ഒരാള്‍ നായകനും മറ്റൊരാള്‍ സാധാരണ മനുഷ്യനും.
തൃശ്ശൂര്‍ കേരള വര്‍മ കോളജില്‍ എം.എഫ്, ഹുസൈന്റെ പെയിന്റിങ് പ്രദര്‍ശിപ്പിച്ചതിനെ പിന്തുണച്ച അധ്യാപിക ദീപ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായ ഘട്ടത്തിലായിരുന്നു രാമന്റെ കാരിക്കേച്ചര്‍ ചര്‍ച്ചയായതും.
ഇത്തരത്തിലൊരു കാരിക്കേച്ചര്‍ ജന്മഭൂമിയില് അല്ലായിരുന്നു എങ്കിലോ? വരച്ചത് ഒരു അഹിന്ദു ആയിരുന്നെങ്കിലോ? എന്നൊക്കെ പ്രതികരിച്ചവരും ഏറെ. മാറുന്ന സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തിന്റെ സൂചനയാണ് എതിര്‍പ്പുകള്‍ എന്നാണ് വെങ്കി എന്ന കലാകാരന് പറയുന്നത്. പ്രത്യാഘാതങ്ങളെക്കുറിച്ച് രാജ്യത്തെ കലാമനസ്സുകള്‍ ആശങ്കയിലാണ്.
ഒരു ആശയം ആവിഷ്കരിക്കുന്നതിനു മുമ്പ് ഈ ആശങ്കകളെക്കുറിച്ചാണ് ആദ്യം ചിന്തിക്കുക. ഭീഷണികള്‍ക്കു മുന്നില്‍ നിരവധി ആശയങ്ങളെ മനസില്‍ത്തന്നെ കൊന്നൊടുക്കേണ്ടി വരുന്നുണ്ടെന്നും വെങ്കി പറയുന്നു.
സഹിഷ്ണുതയ്ക്കാണ് പരിധികള്‍, അസഹിഷ്ണുതയ്ക്ക് പരിധികളില്ല-മാധ്യമ നിരൂപകനായ സി. എസ്. വെങ്കിടേശ്വരന് അഭിപ്രായപ്പെടുന്നു. ഒരു ഭൂതത്തെ തുറന്നുവിട്ടാല്‍ നിങ്ങളെയടക്കം എല്ലാവരേയും അതു പിന്തുടരും എന്നോര്‍ക്കണം, വെങ്കിടേശ്വരന് പറയുന്നു.
അസഹിഷ്ണുതകള്‍ അനാവശ്യമാണ്, അമൃതാനന്ദമയീ മഠത്തിന്റെ വൈസ് ചെയര്മാന് സ്വാമി അമൃതസ്വരൂപാനന്ദ പറഞ്ഞു. ഈ സൃഷ്ടിയില്‍ ദ്വയാര്‍ഥങ്ങളോ ഹിഡന്‍ അജണ്ടകളോ ഇല്ല. സ്വന്തം ആവിഷ്കാര സാതന്ത്ര്യം പ്രകടിപ്പിക്കുന്നതില്‍നിന്ന് ഒരു കലാകാരനേയും ആര്‍ക്കും തടയാനാവില്ല, അദ്ദേഹം അഭിപ്രായപ്പെട്ടു.
ബൈബിള്‍ ഇമേജുകളെ നിറംപിടിപ്പിക്കുമ്പോള്‍ ക്രിസ്ത്യന്‍ സഭ തുറന്നെതിര്‍ക്കുകയാണ് പതിവ്. എന്നാല്‍ വിവാദങ്ങള്‍ അനാവശ്യമാണെന്നാണ് അവരുടേയും അഭിപ്രായം. യഥാര്‍ഥ കൃതിയില്‍ ചിന്തിക്കാത്തതിനപ്പുറം ചിന്തിക്കുമ്പോഴും അതിലെ ഭാവനയ്ക്കപ്പുറമുള്ള ഭാവന സൃഷ്ടിക്കുമ്പോഴുമാണ് ഒരു കലാകാരന് പ്രശ്നത്തിലാവുന്നത്.
അത്തരം പ്രശ്നബാധിത സൃഷ്ടികളെ ഞാന്‍ വ്യക്തിപരമായി അനുകൂലിക്കുന്നു. മൈക്കലാഞ്ചലോയുടെ പിയാത്ത ബൈബിളില്‍ എങ്ങുമില്ല. എന്നാല്‍ പിയാത്ത, ഏറ്റവും ആത്മീയവും ധാര്‍മികവുമായ ഒരു സൃഷ്ടിയാണ്, സീറോ മലബാര്‍ സഭയിലെ ഫാ. പോള്‍ തേലെക്കാട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: