ആലപ്പുഴ: കുട്ടനാട്ടില്‍ നടന് ദിലീപ് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് റവന്യുവകുപ്പ് അന്വേഷണം തുടങ്ങി. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള വട്ടക്കായലില്‍ ദ്വീപ് നികത്തി ഭൂമി സ്വന്തമാക്കിയിട്ടും സിപിഎം ഭരിക്കുന്ന കൈനകരി ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കാതിരുന്നതില്‍ ദുരൂഹതയുണ്ട്.
കായലിന് നടുക്കുള്ള തണ്ണീര്‍ത്തടം പോക്കുവരവ് രേഖയില്‍ പുരയിടമായതില് ക്രമക്കേട് നടന്നോയെന്നാണ് റവന്യു അധികൃതര്‍ അന്വേഷിക്കുന്നത്. അവിഹിത ഇടപാടുകള്‍ക്ക് രാഷ്ട്രീയ സഹായം ലഭിച്ചതായും സൂചനയുണ്ട്. കുട്ടനാട് താലൂക്കില്‍ കൈനകരി വില്ലേജില്‍പ്പെടുന്ന വട്ടക്കായലിലാണ് ബ്ളോക്ക് നമ്പര്‍ ആറില്‍ 3657-ാം നമ്പര്‍ തണ്ടപ്പേരില്‍ പതിനേഴര സെന്റ് വരുന്ന ദ്വീപ് ദിലീപിന്റെ ഉടമസ്ഥതയിലുള്ളത്.
സൗണ്ട് തോമ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൈനകരിയില്‍ എത്തിയപ്പോഴാണ് ഈ ഭൂമി വാങ്ങാന്‍ തീരുമാനിച്ചതത്രെ. സ്വകാര്യ വ്യക്തിക്ക് ആവശ്യപ്പെട്ട തുക നല്കി ഭൂമി വാങ്ങിയ ദിലീപ് ഇവിടെ ഗ്രാവല്‍ ഉപയോഗിച്ച് ചതുപ്പു ഭാഗങ്ങള്‍ നികത്തിയിട്ടുണ്ട്. 2013 ജനുവരിയില്‍ പോക്കുവരവും നടത്തി. ഭൂമി വാങ്ങിയ ശേഷം ഇതിന്റെ പേരില്‍ കരം അടച്ചിട്ടില്ല.
പുറംഭാഗം കരിങ്കല്‍ കെട്ടി സംരക്ഷിക്കുകയും ചെയ്തു. കാലപ്പഴക്കം ചെന്ന വീട് റിസോര്‍ട്ട് മാതൃകയില്‍ പുനരുദ്ധരിച്ചിട്ടുണ്ട്. ബോട്ട് മാര്‍ഗം മാത്രമേ ഇവിടെ എത്താന്‍ സാധിക്കൂ. എന്നാല്‍ നടന് ദിലീപാണ് ഉടമയെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു.
ഇവിടെ നടത്തിയ നിര്‍മ്മാണങ്ങള്‍ നീര്‍ത്തട നിയമങ്ങള്‍ ലംഘിച്ചാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വട്ടക്കായലിലെ തുരുത്തുകള്‍ പതിറ്റാണ്ടുകള്‍ മുമ്പ് ഭൂരഹിതര്‍ക്ക് പത്ത് സെന്റ് വീതം പതിച്ചു നല്‍കിയിരുന്നതാണ്. ഇതിന്റെ കൈമാറ്റം നിയമവിധേയമായി നടന്നതാകാനിടയില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
ആലപ്പുഴയിലെ വിനോദസഞ്ചാര മേഖലയില്‍ ദിലീപ് പരസ്യമായി തന്നെ സജീവമായിരുന്നു. ദിലീപിന്റെയും മൂന് ഭാര്യ മഞ്ജു വാര്യരുടെയും പേരില്‍ കൊച്ചിരാജാവ് എന്ന പേരില്‍ ഹൗസ് ബോട്ട് ഇറക്കിയത് പരസ്യമായായിരുന്നു. പിന്നീട് രഹസ്യമായി ഹൗസ് ബോട്ട് പാട്ടത്തിന് നല്‍കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഈ ബോട്ട് എവിടെയെന്ന് വ്യക്തമല്ല. കൈനകരി ആര് ബ്ളോക്കിലെ കര്‍ഷകരുടെ ഭൂമി അവരറിയാതെ സിപിഎം ഭരിക്കുന്ന കുട്ടമംഗലം സര്‍വീസ് സഹകരണ ബാങ്ക് ടൂറിസം കുത്തകകള്‍ക്ക് വിറ്റത് നേരത്തെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: