കോട്ടയം : പിതൃമോക്ഷത്തിനായി കര്‍ക്കടക വാവുബലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഇന്ന് സ്നാനഘട്ടങ്ങളിലെത്തും. പുലര്‍ച്ചേ നാല് മുതല്‍ ബലിതൂവി പിതൃമോക്ഷത്തിനായി പ്രാര്‍ത്ഥിക്കും.
ഒരു വര്‍ഷത്തേക്ക് പിന്തലമുറക്കാര് നല്കുന്ന സ്നേഹവും ജീവാര്‍പ്പണവുമാണ് കര്‍ക്കടകത്തിലെ ബലിയെന്നാണ് വിശ്വാസം.
വ്രതം നോറ്റാണ് പിതൃക്കള്‍ക്കായി ബലിയിടുന്നത്. ജില്ലയിലെ പ്രധാന സ്നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിരുന്നു. ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രത്യേക വഴിപാടുകളും നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ദക്ഷിണ അയോദ്ധ്യ വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ പിതൃതര്‍പ്പണം നാല് മുതല്‍ തുടങ്ങും. ദര്‍ശനശേഷം ഭക്തജനങ്ങള്്ക്ക് അന്നദാനമുണ്ട്.
രാവിലെ 6 മുതല്‍ പുതുപ്പള്ളി, പാമ്പാടി എന്നിവടങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി 15 മിനിട്ട് ഇടവിട്ട് സ്പെഷ്യല്‍ സര്‍വീസ് ക്ഷേത്രത്തിലേക്ക് ഉണ്ടായിരിക്കും. വേദഗിരി ദക്ഷിണ കാശി ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ തീര്‍ത്ഥച്ചിറയില്‍ വെളുപ്പിന് 3ന് വാവുബലി തുടങ്ങും.
കോടിമത ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ കോടിമതകടവ്, നാഗമ്പടം മഹാദേവക്ഷേത്രം, തിരുനക്കര പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം, കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം, ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രം, പാലാ ളാലം മഹാദേവ ക്ഷേത്രം, കെഴുവുംകുളം ആലുതറപ്പാറ ധര്‍മ്മശാസ്താക്ഷേത്രം, കുറവിലങ്ങാട് കാളികാവ് ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, രാമപുരം പള്ളിയാമ്പുറം മഹാദേവ ക്ഷേത്രം,മാടപ്പാട് ഭഗവതി ക്ഷേത്രം തുടങ്ങിയവടങ്ങളില്‍ ധാരളം പേര് എത്തും.
ഇത് കൂടാതെ ജില്ലയിലെ വിവിധ ചെറിയ സ്നാനഘട്ടങ്ങളിലും ബലിതര്‍പ്പണത്തിന് സൗകര്യമുണ്ട്. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും ബലിതര്‍പ്പണം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: