പത്തനംതിട്ട: കാമുകന് പെട്രോളൊഴിച്ച് തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. കടമ്മനിട്ട കല്ലേലി മുക്ക് കുരീചെറ്റയില്‍ കോളനിയില്‍ ശശി-പൊന്നമ്മ ദമ്പതികളുടെ ഇളയ മകള്‍ ശാരിക (17)യാണ് മരിച്ചത്. കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയില്‍ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.
എണ്പതു ശതമാനത്തിലേറെ പൊളളലോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശാരികയെ വിദഗ്ദ്ധ ചികിത്സക്കായി വ്യാഴാഴ്ച എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. അണുബാധയാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശശികലയും ശരത്തുമാണ് സഹോദരങ്ങള്‍.
കഴിഞ്ഞ 14ന് വൈകിട്ട് ആറരയോടെ കാമുകനും അകന്ന ബന്ധുവുമായ കടമ്മനിട്ട തെക്കുംപറമ്പില്‍ സജില്‍ (20) ശാരികയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ കല്ലേലി മുക്കിലെത്തിയ സജില്‍ ശാരികയെ സമീപത്തെ അപ്പൂപ്പന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി.
വഴക്കിട്ട് പുറത്തേക്കു പോയ സജില്‍ ഒരു മണിക്കൂറിനു ശേഷം കുപ്പിയില്‍ പെട്രോളുമായി വന്ന് ശാരികയുടെ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് സൂചന. ശാരികയ്ക്കൊപ്പം പൊള്ളലേറ്റ ഇയാള്‍ അടുത്തുളള കുറ്റിക്കാട്ടില്‍ ഒളിച്ചു. പിറ്റേന്ന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് സജിലിനെ പിടികൂടുകയായിരുന്നു.
പൊള്ളലേറ്റ സജില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്താല്‍ ഭയപ്പെടുത്താന്‍ വേണ്ടിയാണ് പെട്രോളൊഴിച്ചതെന്നുമാണ് സജില്‍ പൊലീസിനു നല്കിയ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: