തിരുവനന്തപുരം: എം. വിന്‍സന്റെ് എം.എല്‍.എ അറസ്റ്റിലായതിന് പിന്നാലെ എം.എല്‍.എ സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ രാജിക്ക് കോണ്‍ഗ്രസില്‍നിന്ന് ഉള്‍പ്പെടെ സമ്മര്‍ദം ശക്തമായി. പാര്‍ട്ടിയുടെയും മുന്നണിയുടെയും മുഖം രക്ഷിക്കാന്‍ രാജിയല്ലാതെ മറ്റ് പോംവഴികളൊന്നും നേതൃത്വത്തിന് മുന്നില്‍ ഇല്ല.
സ്ത്രീസുരക്ഷയുടെ പേരില്‍ എതിരാളികള്‍ക്കെതിരെ മുന്‍കാലങ്ങളില്‍ കടന്നാക്രമണം നടത്തിയിട്ടുള്ള കോണ്‍ഗ്രസ് അറസ്റ്റിലായ എം.എല്‍.എയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയമായി പാര്‍ട്ടിയും മുന്നണിയും വില നല്‍കേണ്ടിവരും.
വിന്‍സെന്റുമായി ബന്ധപ്പെട്ട ആരോപണം 25ന് ചേരുന്ന പാര്‍ട്ടിയുടെയും മുന്നണിയുടെയും യോഗത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാമെന്ന ധാരണയാണ് നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. വിന്‍സന്റെ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വന്നശേഷം പ്രതികരിക്കാമെന്നും നേതാക്കള്‍ അനൗപചാരികമായി തീരുമാനിച്ചിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത അറസ്റ്റ് ഉണ്ടായത്.
അറസ്റ്റ് നടന്ന സാഹചര്യത്തില്‍ രാജി ഒഴിവാക്കാനാവില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിലെ പൊതുനിലപാട്. വിലക്കയറ്റം ഉയര്‍ത്തിക്കാട്ടി സര്‍ക്കാറിനും മെഡിക്കല്‍ കോഴ ചൂണ്ടിക്കാട്ടി ബി.ജെ.പിക്കും എതിരെ ശക്തമായ പ്രചാരണ-പ്രക്ഷോഭ പരിപാടികള്‍ക്ക് യു.ഡി.എഫും കോണ്‍ഗ്രസും ഒരുങ്ങുന്നതിനിടെയാണ് പീഡനവിവാദം ഉയര്‍ന്നത്. മാത്രമല്ല, കോണ്‍ഗ്രസിലെ മുന്‍നിര വനിത നേതാക്കള്‍ ഉള്‍പ്പെടെ എം.എല്‍.എയുടെ രാജി ആവശ്യവുമായി രംഗത്തെത്തിയിട്ടുമുണ്ട്.
പ്രശ്നത്തില്‍ വിന്‍സെന്റ് നല്കിയ വിശദീകരണത്തില്‍ കോണ്‍ഗ്രസിന് പൂര്‍ണ വിശ്വാസം ഉണ്ടെങ്കിലും സ്ത്രീവിഷയമായതിനാല്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്ന പൊതുവികാരമാണ് പാര്‍ട്ടിയില്‍ ഉള്ളത്. അതിനാല്‍തന്നെ എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമാകും. എം.എല്‍.എയുടെ രാജി എപ്പോള്‍ വേണമെന്നതിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ ചര്‍ച്ച.
25-ന് പാര്‍ട്ടി, മുന്നണി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിട്ടുള്ള സാഹചര്യത്തില്‍ രാജി അതുവരെ നീട്ടിക്കൊണ്ടുപോകാന്‍ കഴിയുമോയെന്നാണ് ചര്‍ച്ച. ജാമ്യാപേക്ഷയില്‍ അതിനുമുമ്പ്് തീരുമാനം ഉണ്ടായാല്‍ രാജി സമ്മര്‍ദം ഒഴിവായിക്കിട്ടും. അതിനാലാണ് 25-ന് ചേരുന്ന യോഗങ്ങളില്‍ ചര്‍ച്ചചെയ്തശേഷം രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.
മാത്രമല്ല, മുമ്പ് ജോസ് തെറ്റയില്‍, എ.കെ. ശശീന്ദ്രന് എന്നിവര്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ അവരാരും എം.എല്‍.എ സ്ഥാനം രാജിവെച്ചിരുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും അന്വേഷണം നടക്കുമ്പോള്‍ എം.എല്‍.എയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ അത് എതിരാളികള്‍ ആയുധമാക്കും.
അതിന് അവസരം നല്‍കാതെ രാജിമാതൃക കാട്ടി കരുത്ത് വീണ്ടെടുക്കണമെന്ന അഭിപ്രായത്തിനാണ് കോണ്‍ഗ്രസിലും മുന്നണിയിലും മേല്‍ക്കൈ. എങ്കിലും നിയമസഭയിലെ അംഗബലത്തില്‍ നിലവിലുള്ള കുറവ്, ഉപതെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശക്തി എന്നീ ഘടകങ്ങള്‍കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: