പത്തനാപുരം: നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ജനവാസമേഖലയില്‍ ആരംഭിച്ച സര്‍ക്കാര്‍ മദ്യവില്പനശാല രണ്ടാംദിവസവും തുറക്കാന്‍ അനുവദിച്ചില്ല. കുന്നിക്കോട് ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലറ്റാണ് തലവൂര്‍ പഞ്ചായത്തിലെ മഞ്ഞക്കാല ചെമ്മണയില് വെളളിയാഴ്ച രഹസ്യമായി മാറ്റികൊണ്ട് പ്രവര്‍ത്തനമാരംഭിച്ചത്. ഇതേതുടര്‍ന്ന് പ്രദേശത്തെ സ്ത്രീകളും കുട്ടികളും വിവിധ രാഷ്ട്രീയകക്ഷികളും സംയുക്തമായി പ്രതിഷേധവുമായി രംഗത്ത് എത്തുകയും റോഡ് ഉപരോധിക്കുകയുമായിരുന്നു.
പ്രതിഷേധം ശക്തമായതോടെ ഔട്ട്ലറ്റ് താല്‍ക്കാലികമായി വെള്ളിയാഴ്ച തന്നെ പൂട്ടിക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ വീണ്ടും ബിവറേജസ് ഔട്ട്ലറ്റ് തുറക്കാനെത്തിയ ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു. പ്രദേശത്ത് ബിവറേജസ് ഔട്ട്ലറ്റ് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുളളതെന്ന് പോലീസ് ഉന്നത അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ഇതോടെ ഇനി ഒരറിയിപ്പില്ലാതെ ബിവറേജസ് തുറക്കില്ലെന്ന ഉറപ്പും പോലീസ് ജനങ്ങള്‍ക്ക് നല്കി.
രാത്രികാലങ്ങളില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ സമീപവാസികളറിയാതെ മദ്യം സ്റ്റോക്ക് ചെയ്ത ശേഷം പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. സമീപത്ത് രണ്ട് വിദ്യാലയങ്ങളും ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ബിവറേജസ് ഔട്ട്ലറ്റ് തുറക്കാന്‍ അനുവദിക്കില്ലെന്ന അധികൃതരുടെ ഉറപ്പിനെതുടര്‍ന്ന് പ്രദേശവാസികള്‍ ആഹ്ലാദപ്രകടനവും നടത്തി. പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സിലിനും രൂപം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: