ബെംഗളൂരു: ബെംഗളൂരു ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ (അമ്മ വിഭാഗം) ജനറല്‍ സെക്രട്ടറി ശശികലയ്ക്കെതിരെ ആരോപണങ്ങളുമായി ഡിഐജി ഡി രൂപ വീണ്ടും രംഗത്തെത്തി. സെല്ലിൽ പ്രത്യേക ടെലിവിഷൻ ഉൾപ്പെടെയുള്ള പരിഗണകൾ ശശികലയ്ക്ക് നൽകിയെന്ന തരത്തിലുള്ള വിവരങ്ങളാണ് രൂപ പുറത്ത് വിട്ടത്.
അഞ്ചു സെല്ലുകളില്‍നിന്ന് തടവുകാരെ ഒഴിവാക്കി ഒരു ഇടനാഴി മുഴുവന്‍ ശശികലയ്ക്ക് അനുവദിച്ചു. പ്രത്യേക കിടക്കയും വിരിയും നല്കി. പ്രത്യേക മുറിയില്‍ എല്‍ഇഡി ടിവിയും ശശികലയ്ക്ക് അനുവദിച്ചുവെന്ന് രൂപ പറഞ്ഞു. സെല്ലില്‍ പ്രത്യേകം എല്‍ഇഡി ടെലിവിഷന്‍ നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മറ്റുതടവുപുള്ളികള്‍ക്കും ഇത് ഉപയോഗിക്കാം എന്നായിരുന്നു മറുപടി. പക്ഷേ, ഒരു പ്രതിക്കു മാത്രമായി ടിവി അനുവദിക്കാറില്ല. 40-60 പേര് വരെയാണ് ഒരു ടിവി ഉപയോഗിക്കുക – രൂപ പറഞ്ഞു.
ഇതിനു പുറമെ ശശികല അവരുടെ സ്വന്തം വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ജയില്‍ അടുക്കളയില്‍ ശശികലയ്ക്ക് അവരുടെ ഇഷ്ടത്തിന് പ്രത്യേകം ഭക്ഷണം നല്‍കിയെന്നും രൂപ കൂട്ടിച്ചേർത്തു. ശശികലയ്ക്ക് ജയിലില്‍ നല്കിയ പ്രത്യേക പരിഗണനകള്‍ ചൂണ്ടിക്കാണിച്ച് രൂപ നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെ രൂപയെ ജയില്‍ ചുമതലയില്‍ നിന്നും മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: