ആലപ്പുഴ: മാവേലിക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജില്‍ ഇന്ന് ആരംഭിക്കുന്ന ബിഎഡ് കോഴ്സിനുള്ള പ്രവേശന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദത്തിന് ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ പിന്നിലാക്കി എ.ജി സര്‍വകലാശാലയില്‍ നിന്നും പഠിച്ചവര്‍ ബിഎഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെതിരെ ഒരു വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസിന്റെ ഉത്തരവ്. കമ്മീഷന് ഇത് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്തിമ ഉത്തരവുണ്ടാകുന്നത് വരെ പ്രവേശന നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ്.
കേരളയില്‍ ബിരുദാനന്തര ബിരുദത്തിന് മാര്‍ക്ക് സിസ്റ്റമാണ് നിലവിലുള്ളത്. എംജിയില്‍ ക്രെഡിറ്റ് ആന്റ് വെയിറ്റേജ് സിസ്റ്റമാണ് നിലവിലുള്ളത്. ശതമാനാടിസ്ഥാനത്തില്‍ മാര്‍ക്ക് കണക്കാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ കേരളയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി പഠിച്ചിറങ്ങിയ കുട്ടികള്‍ റാങ്ക് ലിസ്റ്റില്‍ നിന്നും പുറത്തായെന്ന് തൃക്കുന്നപുഴ സ്വദേശിനി എം. എസ്. ശ്രീലക്ഷ്മി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.ഇതിനെതിരെ താന്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ തീരുമാനമാകുന്നതിനു മുമ്പ് നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും മാവേലിക്കര കോളേജില്‍ പ്രവേശന നടപടികള്‍ ആരംഭിച്ചാല്‍ കേരള സര്‍വകലാശാലയില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്ന് പരാതിയില്‍ പറയുന്നു
അധിക്യതരുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയമാണ് ഇതെന്ന് കമ്മീഷന് ചൂണ്ടികാണിച്ചു. കേരള, എംജി സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ ഇക്കാര്യത്തില്‍ ഒരാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. ഇരു രജിസ്ട്രാര്‍മാരും പരാതിയില്‍ അടിയന്തര തിരുമാനമെടുക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: