ചേര്‍ത്തല: അഗതികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുമായി നഗരസഭ. പകല്‍ ഭിക്ഷാടനവും കൂലിപ്പണി ചെയ്തും തല ചായ്ക്കുവാന്‍ ഇടമില്ലാതെ രാത്രിയില്‍ വഴിയോരങ്ങളിലും കടത്തിണ്ണകളിലും കഴിയുന്നവര്‍ക്ക് എന്‍യുഎല്‍എം പദ്ധതി പ്രകാരം അന്തിയുറങ്ങുന്നതിന് ആവശ്യമായ സൗകര്യമൊരുക്കുന്നതിനാണ് നഗരസഭ നടപടി തുടങ്ങിയത്.
ഇതിന്റെ ഭാഗമായി നഗരപ്രദേശത്തെ കടത്തിണ്ണകളിലും വഴിയോരങ്ങളിലും കിടന്നുറങ്ങുന്നവരുടെ സര്‍വേ നടത്തി. ചെയര്മാന് ഐസക് മാടവനയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ സര്‍വേയില്‍ ഇത്തരത്തിലുള്ള 21 പേരെ കണ്ടെത്തി.
തെലുങ്ക് മാത്രം സംസാരിക്കുന്ന നാല് പേരും മഹാരാഷ്ട്ര, കടയ്ക്കാവൂര്‍, വൈക്കം, അമ്പലപ്പുഴ സ്വദേശികളും നഗരാതിര്ത്തിയിലുള്ളവരും ഇതില്‍ ഉള്‍പ്പെടും. തൊഴിലിനു വേണ്ടി എത്തിയവരും ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ വീടുവിട്ടുപോന്നവരും വീട്ടുകാരുമായി പിണങ്ങിയെത്തിയവരും ഇതിലുണ്ട്.
ഇത്തരക്കാര്‍ക്ക് രാത്രിയില്‍ ഭയപ്പാടില്ലാതെ കഴിയുന്നതിന് സൗകര്യമൊരുക്കാനാണ് പദ്ധതി. പ്രൊജക്ട് ഓഫിസര്‍ ഡി. പ്രസന്നകുമാര്‍, ദേശീയ നഗര ഉപജീവന പദ്ധതി സിറ്റി മിഷന് മാനേജര്‍ സുനുജോണ്, കൗണ്‍സിലര്‍മാരായ ബി. ഫൈസല്‍, അരുണ്‍ ലാല്‍, സിഡിഎസ് ചെയര്‍പഴ്സണ്‍ സ്നേഹലത എന്നിവരും സര്‍വേയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: