പുത്രധര്‍മ്മത്തിന്റെ അനിതരസാധാരണമായ അവതരണംകൊണ്ട് ശ്രദ്ധേയമാണ് രാമായണത്തിലെ അയോദ്ധ്യാകാണ്ഡം. രാമനും ലക്ഷ്മണനും ഭരതനും ശത്രുഘ്നനും ശ്രവണകുമാരനുമൊക്കെ എങ്ങനെ തങ്ങളുടെ പുത്രധര്‍മ്മം ഭംഗിയായി നിര്‍വഹിക്കുന്നുവെന്ന് ഇവിടെ കാണാം. അച്ഛന്റെ വാക്കിനെ സത്യമാക്കാന്‍ തനിക്ക് നേരത്തെ വാഗ്ദാനം ചെയ്തതായ സാമ്രാജ്യവും കിരീടവും ചെങ്കോലും രണ്ടാമതൊരാലോചനയ്ക്കുപോലും ഇടംകൊടുക്കാതെ രാമന് വെടിയുന്നത്. ‘പുത്’ എന്ന് പേരായ നരകത്തില്‍ നിന്നും പിതാവിനെ കരകയറ്റുന്നവനാണ് പുത്രന്. ഉത്തമനും മധ്യമനും അധമനുമായ പുത്രന്മാരുണ്ടെന്നാണ് രാമന്റെ പക്ഷം. അച്ഛന് പറഞ്ഞത് അനുസരിക്കുന്നവന് മധ്യമന്‍, അനുസരിക്കാത്തവന് അധമന്. ഈ രണ്ടുപേരെയും സാധാരണ ഗതിയില്‍ കണ്ടേക്കാം. അച്ഛന് ആലോചിച്ച കാര്യത്തെ പറയുന്നതിനു മുന്‍പേ ചെയ്തുതീര്‍ക്കുന്നവന്‍ ഉത്തമന്. രാമന്റെ സ്ഥാനം അവിടെയാണ്. അച്ഛനമ്മമാരെ മനസ്സിലാക്കാന്‍ കഴിയുന്ന ഉത്തമ സന്താനങ്ങളാണ് നമുക്ക് വേണ്ടത്. കാര്യപ്രാപ്തിയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ രാമായണം തന്നെ നമുക്ക് ഇവിടെയും വഴികാട്ടി.
ജ്യേഷ്ഠനോടുള്ള സ്നേഹാധിക്യത്താല്‍ അച്ഛനെ ഭര്‍ത്സിക്കുന്ന ലക്ഷ്മണന് നേര്‍വഴി കാട്ടുന്നതും രാമനാണ്. അതോടൊപ്പം കാട്ടിലേക്കിറങ്ങാന്‍ ലക്ഷ്മണനും തയ്യാറാകുന്നു. ഭരത-ശത്രുഘ്നന്മാരും വ്യത്യസ്തരല്ല, അച്ഛന്റെ സംസ്കാരാദിക്രിയകള്‍ സമുചിതമായി ചെയ്തതിനുശേഷം അവര്‍ രാമനെ കാണാന്‍ കാനനയാത്ര നടത്തുന്നു. അച്ഛന്റെ വാക്ക് പാലിക്കാന്‍ അയോദ്ധ്യാ ഭരണം നടത്തണമെന്ന് പറഞ്ഞ് ഭരതനെ യാത്രയാക്കുന്നു രാമന്. രാമപ്രതിനിധിയായിട്ടുള്ള ഭരതന്റെ ഭരണം കേമമായിരുന്നു താനും. ദശരഥന്റെ പുത്രവാത്സല്യം അതിരുകടന്നതായിരുന്നുവെങ്കിലും പുത്രധര്മ്മാനുഷ്ഠാനത്തില് മക്കള്‍ക്ക് പിഴച്ചില്ല എന്നത് വളരെ ശ്രദ്ധേയമാണ്. ഇവിടെയാണ് മക്കളുടെ വകതിരിവ് നമുക്ക് കാണാന്‍ സാധിക്കുക. ഓരോ പുത്രനും ഒന്നിനൊന്ന് കേമന്‍. അച്ഛനമ്മമാര്‍ വാഗ്ദാനം ചെയ്ത സ്വത്തോ വസ്തുവകകളോ പിന്നീട് തനിക്കില്ല എന്ന് അറിയുമ്പോള്‍ അവരെ കോടതികയറ്റാനും തെരുവിലുപേക്ഷിക്കാനും മടിക്കാത്ത ഇക്കാലത്ത് ഈ ദാശരഥിമാര്‍ എന്തൊരു മഹനീയ മാതൃകയാണ്. അറിഞ്ഞ് ഉള്‍ക്കൊള്ളുക തന്നെ വേണം പുത്രധര്‍മ്മത്തിന്റെ പാവനതയെ.
കാഴ്ചയില്ലാത്ത അച്ഛനമ്മമാര്‍ക്ക് ദാഹജലം തേടിയിറങ്ങിയതായിരുന്നു ശ്രവണകുമാരന്. ദശരഥനു പറ്റിയ കൈപ്പിഴ തന്റെ പ്രാണനെടുക്കുമെന്നറിഞ്ഞ ഇയാള്‍ മരണ വേദനയ്ക്കിടയിലും തന്റെ മാതാപിതാക്കള്‍ക്ക് വെള്ളം എത്തിച്ചുകൊടുക്കാന്‍ ദശരഥനെ ഏല്‍പ്പിക്കുകയായിരുന്നു ചെയ്തത്. മകന്റെ സഹായമില്ലാത്ത ജീവിതം ദുസ്സഹമാണെന്ന് കരുതി ആ വൃദ്ധദമ്പതിമാര്‍ സ്വപുത്രന്റെ ചിതയില്‍ ചാടി ജീവനൊടുക്കി.
തന്റെ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടിയാണെങ്കിലും പുത്രധര്മ്മത്തെപ്പറ്റി രാമനെ ഉപദേശിക്കുന്നുണ്ട് കൈകേയി. രാമനെ പിരിയാന്‍ സാധിക്കാത്തതു കാരണം ഏതൊരമ്മയേയും പോലും കൗസല്യയും രാമന് കാട്ടില്‍ പോകുന്നത് തടയാന്‍ നോക്കുന്നുണ്ട്. അച്ഛന് പറയുന്നതുപോലെ ചെയ്താല്‍ അത് തന്നെ ധിക്കരിക്കുന്നതിന് തുല്യമെന്ന് പറഞ്ഞ് രാമനെ ധര്‍മ്മസങ്കടത്തിലാക്കാന്‍ നോക്കുന്നുണ്ട് കൗസല്യ. രാമന്റെ ധര്‍മ്മബോധത്തെ ഇളക്കാന്‍ ഇവയ്ക്കൊന്നുമായില്ല. തന്നെ ബന്ധിച്ച് രാജ്യം പിടിച്ചെടുത്ത് ഭരിച്ചോളൂ എന്ന ദശരഥന്റെ ജല്‍പ്പനത്തിന് രാമന് കാതുകൊടുക്കുന്നില്ല എന്നതും നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
അധികാരം പിടിച്ചടക്കാന്‍ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ രാമന് ഒരിക്കലും നമുക്ക് ആരാധ്യനാവുകയേ ഇല്ല. ഭരതന്റെ കാര്യവും അങ്ങനെ തന്നെ, രാമപാദുകങ്ങള്‍ വച്ച് പ്രതിനിധിയായി ഭരിച്ചപ്പോല്‍ കൂടുതല്‍ ശ്രേഷ്ഠനായി അദ്ദേഹവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: