മനോബുധ്യാശ്രിതമായ ബ്രാഹ്മണലക്ഷണങ്ങള്കൊണ്ട് ഉള്വ്യക്തിത്വം ഉജ്വലമാകുമ്പോള് ലോകത്തിനു മോഹിപ്പിയ്ക്കാന്‍ എന്തുണ്ടാകാനാണ്? ജീവിതലക്ഷ്യം സ്വന്തം ഉള്ളില്‍തന്നെ കണ്ടെത്തിക്കൊണ്ടുള്ള ജീവിതരീതി ഗായത്രീജപത്തിലും, ആത്മനിയന്ത്രണത്തിലും, മന:സന്തോഷത്തിലും അധിഷ്ഠിതമാണ്. ജന്മസാഫല്യത്തിനായി എല്ലാവര്‍ക്കുംതന്നെ അവസാനമായെങ്കിലും അത് അംഗീകരിയ്ക്കേണ്ടിവരുമെന്നു പ്രഖ്യാപിക്കുന്നതുംകൂടിയാണത്.
ക്ഷത്രിയന്റേത് അങ്ങനെയല്ല. പ്രജാസംരക്ഷണത്തിനുവേണ്ടിയുള്ള ശൗര്യവീര്യാദിഗുണങ്ങള് ഉള്‍ക്കൊള്ളുന്നവനാണ് ക്ഷത്രിയന്. ക്ഷമയും ത്യാഗവും ഇവയോടൊപ്പം വേണമെന്നു മാത്രം.
ബ്രാഹ്മണാനുസാരിത്വമാണ് ക്ഷത്രിയചര്യയില് പിഴവു വരാതിരിക്കാനുള്ള മുന്‍കരുതല്‍.
നിഷ്പക്ഷബുദ്ധിയോടെ വിശകലനംചെയ്തു കാര്യങ്ങള്‍ നിര്‍ഭയം ഉപദേശി്ക്കുന്ന ബ്രാഹ്മണര്‍ക്കു കീഴ്വഴങ്ങിയാണ് പ്രബലചക്രവര്ത്തിമാര്പോലും ഭരണം നടത്തിയിരുന്നത്. ബ്രാഹ്മണക്ഷത്രിയന്മാര് എങ്ങനെ തലയും കയ്യുമായി സമാജത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു. ക്ഷത്രിയനെ ഏഴത്തം പിടിപെടരുത്. സദാ കൊടുക്കുന്നവനാകണം ക്ഷത്രിയന്.
വൈശ്യനിലുള്ളത് ഇത്തരം ക്രിയാത്മകതയല്ല. ഈശ്വരനിലും ഗുരുവിലും ഭക്തി, ധര്‍മാര്‍ഥകാമങ്ങള്‍ എന്നീ പുരുഷാര്ഥങ്ങളെ പരിപോഷിപ്പിയ്ക്കല്‍, പൈതൃകപാരമ്പര്യങ്ങളോട് ആദരവ്, സ്ഥിരപരിശ്രമം, സാമര്‍ഥ്യം, ഇങ്ങനെ പോകുന്നു വൈശ്യാഭിരുചിയും വൈശ്യഗുണങ്ങളും. വിളഭൂമി, കമ്പോളങ്ങള്‍, ഉത്പാദനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ദേശകാലങ്ങളോ അപകടങ്ങളോ ഗണിക്കാതെ അത്യധ്വാനം ചെയ്യേണ്ടിവരുന്നവരാണ് വൈശ്യന്മാര്. സാധാരണ ഒരുവന് ചെയ്യുന്നതിനേക്കാള്‍ ക്ലേശകരമാണ് വൈശ്യവൃത്തി.
ശൂദ്രന്നുള്ള ദൗത്യം ഒരുനിലയ്ക്കു സമാധാനപരമാണ്. വിനയത്തോടെ മറ്റുള്ളവരെ അവരുടെ വൃത്തിനിര്വഹണത്തിനു സഹായി്ക്കുന്നതാകണം ശൂദ്രന്റെ താത്പര്യം. അതില്‍ കളവും ചതിയും അരുത്. ആര്‍ക്കു സേവനം നടത്തുന്നുവോ അവരാണ് യജമാനന്, തന്റെ സ്വാമി. ശൂദ്രന് സത്യസന്ധത തെല്ലും വിടരുത്.
അതു സ്വാമിയുമായുള്ള ബന്ധത്തെ അരക്കിട്ടുറപ്പി്ക്കുന്നു. പശുക്കളേയും ബ്രാഹ്മണരേയും രക്ഷിക്കുന്നതില്‍ ശൂദ്രന് നല്ല തത്ത്വദീക്ഷ കാണിക്കണം. മാംസപേശിത്തൊഴില്ക്കാര് (മസില് വര്‍ക്കേഴ്സ്) അറിവുതൊഴില്ക്കാര് (നോളേജ് വര്‍ക്കേഴ്സ്) എന്നിങ്ങനെ രണ്ടുതരം ഇന്നും പ്രമുഖസ്ഥാനം പിടിച്ചിരിക്കയാണല്ലോ. ഓരോ അറിവുതൊഴില്ക്കാരനേയും ചൊല്ലി ഒന്നിലധികം മാംസപേശിപ്രവര്ത്തകര് ഒഴിവാക്കപ്പെടുകയാണെന്നു പറഞ്ഞുകാണുന്നു. തൊഴില്‍ നവീകരണപ്രക്രിയയുടെ പേരില്‍ നിരവധിപേരെ പിരിച്ചുവിടുന്ന പദ്ധതിക്കു സാര്‍വത്രികമായ അംഗീകാരവും വന്നിരിയ്ക്കയാണ്. ഇങ്ങനെ പോയാല്‍ ലോകത്തു മാംസപേശിവകുപ്പിന് ഒരു പ്രവര്ത്തനത്തുറയും ഇല്ലാതാകുമെന്നു ഭയപ്പെടുന്ന ദൃശ്യമാണ് രൂപംകൊള്ളുന്നത്.
പുരുഷപ്രജകളെ സംബന്ധിച്ചിടത്തോളമുള്ള വര്ണവൃത്തികളാണിവ. വലിയ വൃത്തത്തിലെ നാലു ഖണ്ഡം(സെഗ്മെന്റു)പോലെയാണിത്. ഇതില്‍ ഒന്നുംതന്നെ മറ്റ് ഏതിനേയും അകറ്റുന്നതോ വിഴുങ്ങുന്നതോ അല്ല; മറിച്ച്, മറ്റുള്ളവയുമായി ഒത്തിണങ്ങിപ്പോകുന്നതത്രെ. വലിയ ഭദ്രതയും സഹവര്‍ത്തിത്വവുമാണ് ഈ വ്യവസ്ഥ കാണിക്കുന്നത്.
ഗൃഹമഹിമ സ്ത്രീകളില്‍ നിക്ഷിപ്തം പുരുഷന്മാര് മനുഷ്യസമാജത്തിന്റെ പകുതിയേ ആകുന്നുള്ളു, ബാക്കി സ്ത്രീകളാണ്. പുരുഷന്മാരിലെ നാലുവിഭാഗങ്ങളുംകൂടി ചെയ്യുന്ന വൃത്തികളുടെ ഭദ്രത നില്‍ക്കുന്നത്, പകുതിവരുന്ന സ്ത്രീകളുടെ ദൈനന്ദിനപ്രവൃത്തികളിലാണ്.
ഒരു പുരുഷന് ഒരു സ്ത്രീയെന്ന തോതിലാണല്ലോ വിവാഹവ്യവസ്ഥ. ബ്രാഹ്മണരടക്കമുള്ള നാലു വിഭാഗങ്ങള്‍ക്കും, ഓരോ ശ്ലോകംവീതമാണ് വ്യാസനും നാരദനും വിനിയോഗിച്ചത്. വന്വിഭാഗമായ സ്ത്രീകളുടെ വൃത്തികള്ക്കായോ, അഞ്ചു ശ്ലോകങ്ങളും!
സ്ത്രീകള്‍ക്കുള്ള പ്രാധാന്യം, സമാജീയക്കൂട്ടായ്മയില് അവര്‍ വഹിക്കുന്ന പങ്ക്, വര്ണവ്യവസ്ഥയെന്ന മഹാസങ്കല്പം സമഗ്രവും സഫലവുമാകാന്വേണ്ടി സ്ത്രീവിഭാഗത്തില്നിന്നുണ്ടാകുന്ന സംഭാവന എത്ര മഹനീയമാണെന്ന് ഇതു വിളിച്ചുപറയുന്നു. ആധുനികര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണിത്. പക്ഷപാതമല്ല, അമിതപാതമാണ് സ്ത്രീകളോടു ശാസ്ത്രവും ശാസ്ത്രകാരന്മാരും കാണിച്ചിട്ടുള്ളത്.
ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ ആകട്ടെ, ജനിയ്ക്കുന്നതു ഗൃഹത്തിലാണ്. ആദ്യസംസര്ഗം അമ്മയുമായാണ്. വളര്‍ന്നു വലുതായി പ്രവര്‍ത്തനമണ്ഡലം കണ്ടെത്തിപ്പോകും വരേ യും അതിനുശേഷവും ജീവിയ്ക്കാന്‍ വീട് ആവശ്യമാണ്. ഗൃഹം അതിനാല്‍ മനുഷ്യജീവിതത്തില്‍ അതിമുഖ്യമത്രെ.
ഗൃഹരക്ഷണം സ്ത്രീയില്‍ അര്‍പ്പിതമാണ്. ഈ ഒറ്റക്കാര്യം മതി സ്ത്രീയ്ക്കു സമാജം കല്പിയ്ക്കുന്ന വില എടുത്തുകാണിയ്ക്കാന്‍. സ്ത്രീമനസ്സിന് ഉണ്ടാകേണ്ട അപൂര്വമാനമാണ് ഭക്തി. ആരോട്? ഭര്‍ത്താവിനോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: