മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ മനസ്സും ശരീരവും തമ്മില്‍ നിരന്തരമായ പോരാട്ടത്തിലാണ്. ശരിയും തെറ്റും തമ്മില്‍, നല്ലതും ചീത്തയും തമ്മില്‍, സ്വാര്‍ത്ഥതയും സേവനവും തമ്മിലുള്ള പിടിവലികളില്പ്പെട്ട് മനസ്സും ശരീരവും തളര്‍ച്ചയെ നേരിടുകയാണ്. ഇവിടെ സാഹചര്യങ്ങള്‍ക്ക് ഉപദേശങ്ങള്‍ക്ക്, നിയമങ്ങള്‍ക്ക് വളരെയേറെ സ്വാധീനം ചെലുത്താനാവും.
വിശന്നിരിക്കുന്നവന്റെ മുന്പില് ആഹാരം കൊണ്ടുവച്ചിട്ട്, നീ അതെടുക്കരുത്, ഉപവാസം അനുഷ്ഠിക്കൂ എന്നുപറയുന്നത് ക്രൂരതയാണ്. മോക്ഷം കിട്ടും ഉപവാസം അനുഷ്ഠിച്ചാല്‍ എന്നുപറയുന്നതിലും കാര്യമൊന്നുമില്ല. സാധാരണ മനുഷ്യര്‍ ശരീരത്തിന് അടിമകളാണ്. വിശപ്പ്, ഭയം, ദേഷ്യം ഇവയെല്ലാം മനുഷ്യസഹജമാണ്. പരിശീലനത്തിലൂടെ മാത്രമേ നമുക്ക് അതിനെയെല്ലാം നിയന്ത്രിക്കാനാവൂ.
ഉണക്കപ്പഴങ്ങള്‍ മാത്രം കഴിച്ച് വര്‍ഷങ്ങളോളം കഴിയുന്ന യോഗിവര്യന്മാര് ഹിമാലയ പ്രാന്തങ്ങളില്‍ ഉണ്ട്. അവര്‍ ആഗ്രഹങ്ങള്‍ ഉപേക്ഷിച്ചവരാണ്. മനസ്സിനെ നിയന്ത്രിച്ച് ചൊല്പ്പടിയില് നിര്‍ത്തിയിരിക്കുന്നവരാണ്. എല്ലാവരും അതുപോലെ ആകണമെന്ന് പറഞ്ഞാല്‍ നടന്നെന്ന് വരില്ല. ഒന്നും തിന്നാന്‍ കിട്ടിയില്ലെങ്കില്‍ നമ്മളും വിശന്നിരുന്നുവെന്നു വരാം. പക്ഷേ നാം തളരും. നമ്മളില്‍ ആഗ്രഹമുണ്ട്. ആഗ്രഹം ഉേപക്ഷിച്ചവര്ക്ക് തളര്‍ച്ചയോ ദുഃഖമോ തോന്നുകയുമില്ല. അതാണ് മനസ്സിന്റെ ശക്തി അഥവാ പ്രഭാവം. ശക്തമായ സാഹചര്യങ്ങളാല്‍ മനസ്സും ചഞ്ചലപ്പെട്ടുവെന്നുവരും. മോഹിനിവേഷം ധരിച്ചെത്തി വിശ്വാമിത്രനെ വലയില്‍ വീഴ്ത്തിയ മേനകതന്നെ അതിന് ഉദാഹരണം. അതുവരെയുള്ള തപശ്ശക്തിയും അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ ഇടയായി. അങ്ങനെയൊന്ന് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ അദ്ദേഹം ദേവേന്ദ്രന്റെ പദം കൈക്കലാക്കുമായിരുന്നു.
മദ്യവും മദിരാക്ഷിയും മനുഷ്യനെ നശിപ്പിക്കുമെന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ നമ്മുടെ പുരാണങ്ങളിലുണ്ട്. ശാപം കിട്ടിയ കുബേരപുത്രന്മാര്‍, തമ്മില്‍ത്തല്ലി മരിച്ച സുംഭനിസുംഭന്മാര്, സീതയ്ക്കുവേണ്ടി കുലം മുടിച്ച രാവണന് ഇവരെല്ലാം സാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ട് നശിച്ചവരാണ്.
കെ.എസ്. വിജയകുമാര്‍,
കുണ്ടറ, കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: