വ്യക്തികളുടെ സ്വകാര്യതയും മൗലികാവകാശവും, ഭരണഘടനയുടെയും സുപ്രീംകോടതിയുടെ തന്നെ മുന്‍കാല വിധികളുടെയും അടിസ്ഥാനത്തില്‍ നിര്‍വചിക്കുന്നതിന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ജെ.എസ്. ഖെഹര്‍ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് തയ്യാറെടുക്കുന്നു എന്നത് തികച്ചും സ്വാഗതാര്‍ഹമായ കാര്യമാണ്.
സ്വകാര്യതയുടെയും മൗലികാവകാശത്തിന്റെയും അതിരുകള്‍, വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്ത് നിര്‍ണ്ണയിക്കുക എന്നത് വളരെ സങ്കീര്‍ണ്ണവും ദുഷ്ക്കരവുമായ ഉദ്യമം തന്നെയാണ്. നീതിബോധത്തിന്റെ നിലപാടുതറയില്‍നിന്ന്, നിയമപരവും യുക്തിപരവും സുരക്ഷിതവും, സര്‍വ്വോപരി മനുഷ്യത്വപരവുമായ എല്ലാ ഘടകങ്ങളും വിശകലനം ചെയ്ത് ഒരു ഉത്തമ നിലപാടില്‍ പരമോന്നത കോടതി എത്തിച്ചേരുമെന്നുതന്നെ നമുക്ക് വിശ്വസിക്കാം.
വ്യവസ്ഥാപിതമായ നിയമങ്ങളും നീതിനിര്‍വ്വഹണ പ്രക്രിയയും യാഥാര്‍ത്ഥ്യബോധത്തോടെ കാലോചിതമായി പരിഷ്കരിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുക എന്നത് പരിഷ്കൃത സമൂഹത്തിന്റെ കടമയാണ്. അതിന്റെ ഗുണഭോക്താക്കള്‍ രാജ്യത്തിന്റെ സംരക്ഷിത വലയത്തില്നിന്നുകൊണ്ട് നിയമാനുസരണം, സമാധാനവും സന്തോഷവും പുരോഗതിയും കാംക്ഷിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന പൊതുസമൂഹമായിരിക്കണം എന്നുള്ള കാര്യത്തിലും തര്‍ക്കമുണ്ടാവില്ല.
നമ്മുെട രാജ്യത്തെ നിയമപാലകര്‍ക്ക് അവരുടെ കുറ്റാന്വേഷണോദ്യമത്തിന് വളരെ സഹായകമായിരുന്ന ബ്രെയിന്‍മാപ്പിങ്, നാര്‍ക്കോ അനാലിസിസ് എന്നീ ശാസ്ത്രീയപരിശോധനാ രീതികള്‍ സ്വകാര്യതയുടെയോ വ്യക്തിസ്വാതന്ത്ര്യത്തിന്റെയോ മൗലികാവകാശത്തിന്റെയോ പേരില്‍ സുപ്രീംകോടതി ഒരു വിധിയിലൂടെ നിയന്ത്രിച്ചതുമൂലം നമ്മുടെ സമൂഹത്തിലെ ക്രമസമാധാനപാലനത്തില്‍ എന്തെല്ലാം പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചുവെന്ന് നാം അന്വേഷിക്കേണ്ടതല്ലേ?
പൗരസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും വിജയമായി ഒരുകൂട്ടര്‍ ആ വിധിയെ സ്വീകരിച്ചപ്പോള്‍, അക്കാലത്ത് അന്വേഷണത്തിലിരുന്ന പ്രധാനപ്പെട്ട കൊലക്കേസും പ്രസ്തുത വിധിയും അവിശുദ്ധമായി ബന്ധിക്കപ്പെട്ടിട്ടുണ്ട് എന്ന് മറ്റു ചിലര്‍ സംശയമുന്നയിച്ചു.
ബ്രെയിന്‍ മാപ്പിങ്ങിന്റെയും നാര്‍ക്കോ അനാലിസിസിന്റെയും പരിശോധനാഫലങ്ങള്‍ കോടതികള്‍ ഒരു തെളിവായി സ്വീകരിച്ചിരുന്നില്ലെങ്കില്പോലും ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തില്‍ യഥാര്‍ത്ഥ വസ്തുതകളിലേക്ക് െവളിച്ചം പകരുവാന്‍ വളരെ സഹായകമായ മാര്‍ഗ്ഗമായിരുന്നു അവയെന്നാണ് കുറ്റാന്വേഷണ രംഗത്തെ പല പ്രഗല്ഭരുടെയും അഭിപ്രായം.
അപരിഷ്കൃതവും കാലഹരണപ്പെട്ടതുമായ മൂന്നാംമുറ പ്രയോഗം നിയമവിരുദ്ധമാണ്. കൂര്‍മ്മബുദ്ധിയുള്ളവരും തന്ത്രശാലികളും സ്വാധീനശക്തിയുള്ളവരും പുത്തന്‍ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തില്‍ വിദഗ്ധരുമായ വര്‍ത്തമാനകാലത്തെ കുറ്റവാളികളെ നിയമത്തിന്റെ കൈവിലങ്ങിട്ടു പൂട്ടുമ്പോള്‍, സ്വകാര്യതയുടെയും മൗലികാവകാശത്തിന്റെയും വ്യാജ താക്കോലുപയോഗിച്ച് ആ പൂട്ടു തുറക്കുവാന്‍ കുറ്റവാളികളെ അനുവദിക്കുന്നതാവരുത് നമ്മുടെ നിയമവ്യവസ്ഥകള്‍. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ദുര്‍ബ്ബലരും അശരണരുമായ ഇരകള്‍ക്ക് നീതി ലഭിക്കാനുതകുന്നതായിരിക്കണം നിയമവും നിയമപാലകരും നിയമസംരക്ഷകരും.
സ്വകാര്യതയും പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും തീര്‍ച്ചയായും സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ്. പക്ഷെ ആ സംരക്ഷിത കവചം എടുത്തണിഞ്ഞ് കുറ്റകൃത്യങ്ങളിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന പണവും സ്വാധീനവും സംഘടനാശക്തിയുമുള്ള കുറ്റവാളികളാണ് നിയമനടപടികളില്‍നിന്ന് രക്ഷപ്പെടുന്നത്. കല്ലെറിയുന്നവനുള്ള മനുഷ്യാവകാശം കല്ലേറുകൊള്ളുന്നവനില്ലെന്നുള്ളത് എത്ര വിരോധാഭാസമാണ്?
സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ സംശയിക്കപ്പെട്ട് പോലീസ് ലോക്കപ്പിലെത്തിയാല്‍ അവര്‍ക്കിപ്പോഴും വിധിച്ചിട്ടുള്ളത് നിയമവിരുദ്ധമായ മര്‍ദ്ദനവും ചിലപ്പോള്‍ ‘അടിവസ്ത്രത്തിന്റെ വള്ളിയില്‍’ കുരുങ്ങിയ മരണവും. പ്രമുഖര്‍ക്ക് മാത്രമേ നിയമപരമായ എല്ലാ സംരക്ഷണവും ലഭിക്കുന്നുള്ളൂ.സമീപകാലത്ത് അറസ്റ്റിലായ സിനിമാനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി അനേ്വഷണത്തോടു സഹകരിക്കുന്നില്ലെന്നും, തന്മൂലം പ്രധാന തൊണ്ടിമുതല്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നുമുള്ള പോലീസിന്റെ വിലാപം നമ്മള് കേട്ടറിഞ്ഞതാണ്. ഒരുപക്ഷേ മുമ്പ് സൂചിപ്പിച്ച ശാസ്ത്രീയ അന്വേഷണരീതികള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍ പോലീസിന്റെ അന്വേഷണം സുഗമമായി നടക്കുമായിരുന്നു.
സ്വകാര്യതയുടെയും മൗലികാവകാശത്തിന്റെയും പേരില്‍ വ്യക്തികള്‍ക്കു ലഭിക്കുന്ന നിയമപരിരക്ഷ സമൂഹത്തിന്റെ ഉന്നത ്രേശണിയിലുള്ള പണവും സ്വാധീനമുള്ള ഉന്നതരാണ് അനുഭവിക്കുന്നത്. ഉദാഹരണത്തിന് കോടതികളില്‍നിന്ന് മുന്‍കൂര്‍ ജാമ്യം സമ്പാദിക്കുക എന്നു പൗരാവകാശം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളത് മേല്‍പ്പറഞ്ഞ വിഭാഗക്കാരാണ്.
എത്രയൊക്കെ നിര്‍മ്മിക്കപ്പെട്ടാലും എങ്ങനെയൊക്കെ നിര്‍വ്വചിച്ചാലും ഒരു സമൂഹത്തിലെ അര്‍ഹതപ്പെട്ട മുഴുവന്‍പേര്‍ക്കും നിയമത്തിന്റെ ആനുകൂല്യം ലഭിച്ചിച്ചെങ്കില്‍ മാത്രമേ നിയമവ്യവസ്ഥക്ക് നിലനില്ക്കാന് കഴിയൂ. ഇരകളെ തിന്മയുടെ കാല്‍നഖങ്ങളില്‍ കോര്‍ത്ത് പറക്കുന്ന കഴുകന് കുറ്റവാളികള്‍ക്ക് കൂടുതല്‍ ദുരുപയോഗം ചെയ്യുവാന്‍ കഴിയുന്നതാവരുത് നിര്‍മ്മിക്കപ്പെടുകയും നിര്‍വ്വചിക്കപ്പെടുകയും ചെയ്യുന്ന ഒരു നിയമങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: